T20 World Cup: ടീം ലൈനപ്പ് ആരെയും ഭയപ്പെടുത്തും, എന്നിട്ടും വിന്‍ഡീസ് കപ്പടിച്ചില്ല- കാരണങ്ങളറിയാം
ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇത്തവണ ജേതാക്കളാവുമെന്ന് പലരും പ്രവചിച്ച ടീമായിരുന്നു നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ വെസ്റ്റ് ഇന്‍ഡീസ്. പക്ഷെ സെമി ഫൈനല്‍ പോലുമെത്താതെ വന്‍ ഫ്‌ളോപ്പുകളായാണ് കരെണ്‍ പൊള്ളാര്‍ഡ് നയിച്ച കരീബിയന്‍ പട തിരിച്ചുപോയത്. സൂപ്പര്‍ 12ലെ മരണഗ്രൂപ്പില്‍ അഞ്ചാംസ്ഥാനത്തേക്കു വിന്‍ഡീസ് പിന്തള്ളപ്പെടുകയായിരുന്നു. കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്കു വിജയിക്കാനായത്. ബംഗ്ലാദേശിനെതിരേയായിരുന്നു ഇത്. ഈ കളിയാവട്ടെ വിന്‍ഡീസ് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. മൂന്നു റണ്‍സിന്റെ നേരിയ മാര്‍ജിനിലാണ് വിന്‍ഡീസ് ജയിച്ചുകയറിയത്. ഇംഗ്ലണ്ട് (ആറു വിക്കറ്റ്), സൗത്താഫ്രിക്ക (എട്ടു വിക്കറ്റ്), ശ്രീലങ്ക (20 റണ്‍സ്), ഓസ്‌ട്രേലിയ (എട്ടു വിക്കറ്റ്) എന്നിവര്‍ക്കെതിരേയായിരുന്നു വിന്‍ഡീസിന്റെ തോല്‍വി.
വിന്‍ഡീസ് ടീം ലൈനപ്പ് ആരെയും ഭയപ്പെടുത്തുന്നതാണ്. മാച്ച് വിന്നര്‍മാരായ ഒരുപാട് പേര്‍ അവരുടെ സംഘത്തിലുണ്ട്. ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരെല്ലാം ഒറ്റയ്ക്കു മല്‍സരഗതി നിര്‍ണയിക്കാന്‍ ശേഷിയുള്ളവരാണ്. എന്നിട്ടും വിന്‍ഡീസ് ദുരന്തമേറ്റു വാങ്ങി. ലോകകപ്പില്‍ അവര്‍ ദയനീമായി തോറ്റു പുറത്താവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

മുന്‍നിര തകര്‍ന്നു
വിന്‍ഡീസിന്റെ പതനത്തിന് മുഖ്യ കാരണങ്ങളിലൊന്ന് അവരുടെ മുന്‍നിരയുടെ ദയനീയ പ്രകടനം തന്നെയായിരുന്നു. ടീം ആഗ്രഹിച്ചതുപോലെയൊരു തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 'യൂനിവേഴ്‌സല്‍ ഫ്‌ളോപ്പായി' മാറി. അഞ്ച് ഇന്നിങ്‌സുളില്‍ നിന്നും ഒമ്പത് ശരാശരിയില്‍ 91.84 സ്‌ട്രൈക്ക് റേറ്റോടെ വെറും 45 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ലെന്‍ഡ്ല്‍ സിമ്മണ്‍സു മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരിക്കും ഇത്. കളിച്ച രണ്ടു മല്‍സരങ്ങളില്‍ 45.24 സ്‌ട്രൈക്ക് റേറ്റോടെ 19 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഈ പ്രകടനത്തെ തുടര്‍ന്ന് ശേഷിച്ച മൂന്നു കളികളില്‍ സിമ്മണ്‍സിനെ പുറത്തിരുത്തുകയും ചെയ്തു. പകരമെത്തിയ റോസ്റ്റണ്‍ ചേസും കാര്യമായൊന്നും ചെയ്തില്ല. മൂന്നു മല്‍സരങ്ങളില്‍ വെറും മൂന്നായിരുന്നു താരത്തിന്റെ ശരാശരി.
ഓപ്പണിങില്‍ എവിന്‍ ലൂയിസ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഫിഫ്റ്റിയടിച്ചെങ്കിലും മറ്റു കളികളില്‍ നിരാശപ്പെടുത്തി. 21 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. മുന്‍നിര പെട്ടെന്നു പുറത്തായതോടെ മധ്യനിരയുടെ ഉത്തരവാദിത്വം ഇരട്ടിയാവുകയും ചെയ്തു.

സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറുടെ അഭാവം
മികച്ചൊരു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറുടെ അഭാവവും വിന്‍ഡീസിന് ടൂര്‍ണമെന്റില്‍ ക്ഷീണമായി മാറി. ടീമിലുണ്ടായിരുന്ന ഒബെഡ് മക്കോയ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മികച്ച പ്രകടനമായിരുന്നു ടി20 ഫോര്‍മാറ്റില്‍ കാഴ്ചവച്ചത്. പക്ഷെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ കളിയില്‍ പരിക്കു കാരണം മക്കോയ്ക്ക് കളിക്കാനായില്ല.
ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫാസ്റ്റ് ബൗളര്‍ രവി രാംപോളിനെ ഈ ലോകകപ്പില്‍ വിന്‍ഡീസ് ടീമിലേക്കു തിരിച്ചുവിളിടച്ചത്. പക്ഷെ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന് ഒരു ഇംപാക്ടുമുണ്ടാക്കാനായില്ല. ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം വിക്കറ്റെടുത്തത് രാംപോളായിരുന്നു. ഇതാണ് അദ്ദേഹത്തിനു ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്. എന്നാല്‍ നാലു കളികളില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ രാംപോളിനു ലഭിച്ചുള്ളൂ. ഓസ്‌ട്രേലിയക്കെതിരായ അവസാന മല്‍സരത്തില്‍ അദ്ദേഹത്തെ വിന്‍ഡീസ് പുറത്തിരുത്തുകയും ചെയ്തു.
സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവത്തില്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മരാായ ഡ്വയ്ന്‍ ബ്രാവോ, ആന്ദ്രെ റസ്സല്‍, ജാസണ്‍ ഹോള്‍ഡര്‍ എന്നിവരെ ലോകകപ്പില്‍ വിന്‍ഡീസിനു കൂടുതലായി ആശ്രയിക്കേണ്ടി വന്നു. ഒഷെയ്ന്‍ തോമസിനെ ഒരു കളിയില്‍പ്പോലും ഇറക്കിയില്ലെന്നത് ആശ്ചര്യകരമാണ്.

വന്‍ ഫ്‌ളോപ്പായി ഓള്‍റൗണ്ടര്‍മാര്‍
വിന്‍ഡീസ് സംഘത്തിലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരല്ലാം വന്‍ ഫ്‌ളോപ്പുകളായി മാറിയത് തിരിച്ചടിയായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നാലാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ബ്രാവോയ്ക്കു വിന്‍ഡീസ് കുപ്പായത്തില്‍ ഇതാവര്‍ത്തിക്കാനായില്ല. ബാറ്റ് ചെയ്ത അഞ്ച് ഇന്നിങ്‌സുകളില്‍ 6.5 ശരാശരിയില്‍ 26 റണ്‍സ് മാത്രമാണ് ബ്രാവോ നേടിയത്. ബൗളിങിലും അദ്ദേഹം നിറംമങ്ങി. 8.56 ഇക്കോണമി റേറ്റില്‍ അഞ്ചു കളികളില്‍ നിന്നും വീഴ്ത്തിയത് വെറും രണ്ടു വിക്കറ്റുകളാണ്.
ആന്ദ്രെ റസ്സലും വന്‍ ഫ്‌ളോപ്പായ ലോകകപ്പായിരുന്നു ഇത്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 6.25 ശരാശരിയില്‍ 25 റണ്‍സാണ് റസ്സലിന്റെ സമ്പാദ്യം. ബൗളിങിലാവട്ടെ 41 ശരാശരിയില്‍ വീഴ്ത്തിയത് മൂന്നു വിക്കറ്റുകളാണ്.
നായകന്‍ കരെണ്‍ പൊള്ളാര്‍ഡും നനഞ്ഞ പടക്കമായി മാറി. 22.5 ശരാശരിയില്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം നേടിയത് 90 റണ്‍സായിരുന്നു. ബൗളിങിലാവട്ടെ 2.2 ഓവര്‍ മാത്രമേ പൊള്ളാര്‍ഡ് എറിഞ്ഞുള്ളൂ. ഹോള്‍ഡര്‍ വിന്‍ഡീസിന്റെ 15 അംഗ ടീമില്‍ ആദ്യമില്ലായിരുന്നു. എന്നാല്‍ ഒബെയ് മക്കോയ്്കു പരിക്കേറ്റതോടെ ഹോള്‍ഡര്‍ ടീമിലേക്കു വരികയായിരുന്നു. മൂന്ന് ഇന്നിങ്‌സുകളാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം കളിച്ചത്. ഒരു വിക്കറ്റ് വീഴ്ത്തിയ ഹോള്‍ഡര്‍ നേടിയതാവട്ടെ 24 റണ്‍സുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications