ഓപ്പണര്‍മാര്‍ ഫ്‌ളോപ്പ്
ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായി മാറിയതിന് ഇന്ത്യക്കു വലിയ വിലയായണ് നല്‍കേണ്ടി വന്നത്. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ രണ്ടിന്നിങ്‌സുകളിലുമായി രോഹിത്- രാഹുല്‍ ജോടിക്കു നേടാനായത് വെറും 25 റണ്‍സ് മാത്രമായിരുന്നു. പാകിസ്താനെതിരേ രോഹിത് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ രാഹുല്‍ തൊട്ടടുത്ത ഓവറില്‍ മൂന്നു റണ്‍സിനും മടങ്ങി.
ന്യൂസിലാന്‍ഡിനെതിരേ രോഹിത്തിനെ മൂന്നാംനമ്പറിലേക്കു മാറ്റി ഇഷാന്‍ കിഷനെ ഓപ്പണറാക്കിയ ഇന്ത്യയുടെ തീരുമാനവും പാളി. ഇഷാന് നാലു റണ്‍സ് മാത്രമാണ് കളിയില്‍ നേടാനാത്. രോഹിത് 14 റണ്‍സിനും പുറത്തായി.
സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തി
ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട താരമായിരുന്നു മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. മികച്ച ഫോമിലുള്ള യുസ്വേന്ദ്ര ചാഹലിനെ പോലും പുറത്തിരുത്തിയാണ് വരുണിനെ ലോകകപ്പ് ടീമിലെടുത്തത്. പക്ഷെ കളിച്ച മൂന്നു മല്‍സരങ്ങളിലും ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ താരത്തിനായില്ല. മാത്രമല്ല ഒരു വിക്കറ്റ് പോലും വരുണിനു ലഭിച്ചതുമില്ല. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു മല്‍സരങ്ങളിലും പരിചയസമ്പന്നനായ ആര്‍ അശ്വിനെ പുറത്തിരുത്തി വരുണിനെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അശ്വിനും രവീന്ദ്ര ജഡേജയും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ക്ലിക്കായെങ്കിലും വൈകിപ്പോയിരുന്നു.
പാകിസ്താനെതിരേ ഒരു വിക്കറ്റ് പോലുമില്ല
പാകിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗൡങ് നിരയ്ക്കു സാധിക്കാതിരുന്നത് വലിയ ആഘാതമായി മാറി. ശക്തമെന്നു ഇന്ത്യ വീമ്പിളക്കിയ ബൗളിങ് നിരയെ പാകിസ്താന്റെ ഓപ്പണര്‍മാരായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും വളരെ അനായാസമാണ് കൈകാര്യം ചെയ്തത്. ഓപ്പണിങ് വിക്കറ്റില്‍ 152 റണ്‍സ് വാരിക്കൂട്ടിയ ഇരുവരും ടീമിന് പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയം സമ്മാനിക്കുകയും ചെയ്തു. റണ്‍ചേസില്‍ പാക് ടീം പതറിയേക്കുമെന്നായിരുന്നു ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഒരു സ്‌കൂള്‍ ടീം ബൗളര്‍മാര്‍ക്കെതിരേ കളിക്കുന്നതു പോലെയായിരുന്നു ബാബറും റിസ്വാനും ബാറ്റ് വീശിയത്.
ന്യൂസിലാന്‍ഡിനെതിരായ ബാറ്റിങ് ദുരന്തം
ന്യൂസിലാന്‍ഡിനെതിരായ രണ്ടാംമത്തെ മല്‍സരത്തില്‍ നേരിട്ട ബാറ്റിങ് ദുരന്തവും ഇന്ത്യയുടെ പുറത്താവലില്‍ നിര്‍ണായകമായി. 54 ഡോട്ട് ബോളുകളാണ് ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ചത്. മാത്രമല്ല ഇന്നിങ്‌സിലെ 71 ബോളുകളില്‍ ഒരു ബൗണ്ടറി പോലും ഇന്ത്യക്കു നേടാനായതുമില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു നിശ്ചിത ഓവറില്‍ വെറും 110 റണ്‍സാണ് എടുക്കാനായത്. രവീന്ദ്ര ജഡേജ (26), ഹാര്‍ദിക് പാണ്ഡ്യ (23) എന്നിവരുടെ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 100 റണ്‍സ് പോലും കടക്കാനാവാതെ നാണംകെടുമായിരുന്നു.
വൈകിപ്പോയ തിരിച്ചുവരവ്
ടൂര്‍ണമെന്റില്‍ വൈകിയാണ് ഇന്ത്യ തങ്ങളുടെ യഥാര്‍ഥ മികവിലേക്കുയര്‍ന്നത്. പക്ഷെ അപ്പോഴേക്കും വിധി കുറിക്കപ്പെട്ടിരുന്നു. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു മല്‍സരങ്ങളിലെ വന്‍ പരാജയങ്ങളാണ് ഇന്ത്യയുടെ കഥ കഴിച്ചത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍ക്കെതിരേ ഗംഭീര ജയവുമായി ഇന്ത്യ തിരിച്ചുവന്നിരുന്നു. പക്ഷെ ഇന്ത്യയുടെ വിധി അപ്പോള്‍ മറ്റു ടീമുകളുടെ കൈകളിലായിരുന്നു. ന്യൂസിലാന്‍ഡ് അവസാന റൗണ്ടില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ചതോടെ ഒരു മല്‍സരം ബാക്കിനില്‍ക്കെ ഇന്ത്യ സെമി കാണാതെ പുറത്താവുകയും ചെയ്തു. ഈ കളിയില്‍ കിവീസ് തോറ്റിരുന്നെങ്കില്‍ മാത്രമേ ഇന്ത്യക്കു സാധ്യതയുണ്ടായിരുന്നുള്ളൂ.