ഐപിഎല്ലിനിടെ അറസ്റ്റ്
2013ലെ ഐ പി എൽ സീസണിടെയാണ് ഒത്തുകളി ആരോപിച്ച് എസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ റോയല്‍സ് ടീം ബുക്ക് ചെയ്ത ടിക്കറ്റിലാണ് ശ്രീശാന്ത് അന്ന് മുംബൈയിലേക്കു വന്നത്. എന്നാൽ കുറേ കളികളിൽ ശ്രീശാന്ത് ഇറങ്ങിയില്ല. അതുകൊണ്ട് രാജീവ് പിള്ളയുടെ ഒപ്പമായിരുന്നു ശ്രീ താമസിച്ചത്.
നാടകീയമായി അറസ്റ്റ്
ഒരു ദിവസം ശ്രീശാന്തും രാജീവും കൂടി ഒരു ഹിന്ദി സിനിമാ പ്രൊജക്ടിനെപ്പറ്റി സംസാരിക്കാന്‍ പോയി തിരികെ വരുമ്പോളാണ് അറസ്റ്റ് നടന്നത്. നടുറോഡില്‍ ഇവരുടെ വണ്ടി തടഞ്ഞായിരുന്നു അറസ്റ്റ്. കിഡ്‌നാപ്പ് ചെയ്തു കൊണ്ടു പോവും പോലെയുള്ള അനുഭവം എന്നാണ് ശ്രീശാന്ത് ഇതേക്കുറിച്ച് ഒരു സിനിമാ മാഗസിനോട് പറഞ്ഞത്.
മദ്യപിച്ചിട്ടില്ല
ആ സമയത്ത് ശ്രീശാന്ത് മദ്യ ലഹരിയിലായിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നു എന്നാൽ അത് തെറ്റായിരുന്നു. കേരളാ മുഖ്യമന്ത്രിയെ വിളിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയെന്ന റിപ്പോർട്ടുകളും തെറ്റായിരുന്നു. അറസ്റ്റ് വാറന്റുണ്ടോയെന്ന് ചോദിക്കുക മാത്രമാണു താന്‍ അന്നു ചെയ്തത് എന്ന് ശ്രീശാന്ത് പറഞ്ഞു.
ആ ചരട് മുറിച്ചത്
മൂകാംബിക ദേവിയുടെ മുന്നില്‍ പൂജിച്ചു കെട്ടിയ ചരട് കയ്യിൽ ഉണ്ടായിരുന്നു. താൻ മരിച്ച ശേഷമേ അഴിക്കാവൂ എന്ന് മനസില്‍ ഉറപ്പിച്ചിരുന്നതാണ്. എന്നാൽ പോലീസ് ബലം പ്രയോഗിച്ചാണ് അത് മുറിച്ചെടുത്തത്. അപ്പോള്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവില്ല - ശ്രീശാന്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മറൈൻ ഡ്രൈവിലേക്ക്
മറൈന്‍ ഡ്രൈവിലേക്കാണ് പിന്നെ കൊണ്ടു പോയത്. പിറ്റേ ദിവസം രാവിലെ ഏഴുമണി വരെ ഒരു വണ്ടിയില്‍ ഇരുത്തി. മൊബൈല്‍ ഫോണുകള്‍ വാങ്ങിവച്ചിരുന്നു. ആരെയും വിളിക്കാന്‍ കഴിഞ്ഞില്ല. പിന്നെ എയര്‍പോര്‍ട്ടിലേക്ക് അവിടെ നിന്നും ദില്ലിയിലേക്ക്. തീവ്രവാദികളെ കൊണ്ടു പോകുന്നതു പോലെയാണ് അവര്‍ എന്നെ ചോദ്യം ചെയ്യാനായി കൊണ്ടു പോയത് എന്നും ശ്രീശാന്ത് പറയുന്നു.
ചോദ്യം ചെയ്തു
പിന്നീട് ദിവസങ്ങളോളം ചോദ്യം ചെയ്യലായിരുന്നു. എനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. അവര്‍ പറയുന്ന കാര്യങ്ങള്‍ എന്നെക്കൊണ്ടു സമ്മതിപ്പിക്കാനും ശ്രമം നടന്നു. അമ്മയെ അറസ്റ്റു ചെയ്യും, അച്ഛനെ അറസ്റ്റു ചെയ്യും, ചേച്ചിയെ പിടിച്ചു കൊണ്ടു വരും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. അവരെഴുതിയ കുറ്റപത്രത്തില്‍ ഒപ്പിടാനാണ് പറഞ്ഞത്.
തിഹാർ ഭൂമിയിലെ നരകം
ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അതാണ് തിഹാര്‍ ജയിൽ എന്നാണ് ശ്രീശാന്ത് പറയുന്നത്. കൊലപാതകികള്‍, ബലാല്‍സംഗക്കാര്‍ തുടങ്ങിയ എല്ലാത്തരം ക്രിമിനലുകളും ഉള്ളയിടമാണ് തീഹാർ ജയിൽ. ചിലര്‍ ബ്ലേഡ് വച്ച് മാന്താന്‍ ശ്രമിച്ചു, മൂര്‍ച്ച വരുത്തിയ ലോഹക്കഷണം വച്ച് കുത്താനും ശ്രമം നടന്നു.
കഴിഞ്ഞത് കഴിഞ്ഞു
ഇത് വലിയൊരു ആശ്വാസമാണ്. അവസാനം നീതി നടപ്പായത് പോലെ തോന്നുന്നു. വേറൊന്നും ഞാനിപ്പോൾ ആലോചിക്കുന്നില്ല. കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞ കാര്യങ്ങളിൽ ഒന്നും ചെയ്യാൻ നമുക്ക് പറ്റില്ല. തുടർന്നും കളിക്കാൻ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. കൂടുതൽ അവസരങ്ങൾക്ക് കാത്തിരിക്കുന്നു.
ക്രിക്കറ്റാണ് വലുത് ക്രിക്കറ്റ് മാത്രം
ഐ പി എൽ കോഴക്കേസിൽ പിടിക്കപ്പെട്ടപ്പോഴും ആജീവനാന്ത വിലക്ക് നേരിട്ടപ്പോഴും ശ്രീശാന്ത് തള്ളിപ്പറയാത്ത ഒന്നുണ്ട്. ക്രിക്കറ്റ്. ഹൈക്കോടതി നീക്കിയപ്പോഴും ശ്രീക്ക് പറയാൻ ഇത് തന്നെയേ ഉള്ളൂ. ക്രിക്കറ്റാണ് വലുത്. ഇടക്ക് കയറിവന്ന രാഷ്ട്രീയവും സിനിമയും എല്ലാം ഇത്രയ്ക്ക് ഇത്രയേ ഉള്ളൂ. ഏറ്റവും വലുത് ക്രിക്കറ്റ് മാത്രം.
അന്ന് ശ്രീ പറഞ്ഞത്
തന്റെ മകള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ തന്റെ അച്ഛനെ ഒരു തീവ്രവാദിയായി അറിയാന്‍ പാടില്ലെന്നാണ് ശ്രീ പറഞ്ഞത്. തന്റെ മകള്‍ വളര്‍ന്ന് വലുതായി ഗൂഗിളില്‍ തിരയുമ്പോള്‍ തന്നെ ഒരു തീവ്രവാദിയായി രേഖപ്പെടുത്തപ്പെടാന്‍ പാടില്ല. ഒരു ക്രിക്കറ്ററായി തന്നെ അവള്‍ അവളുടെ അച്ഛനെ അറിയണം.
കേരള രഞ്ജി ടീമില്‍
കേരളത്തിന്‌റെ രഞ്ജി കോച്ച് ഡേവ് വാട്മോറുമായി താൻ സംസാരിച്ചു എന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ നിലവാരത്തിലുള്ള ഒരു ബൗളറെ ടീമിലെത്തിക്കുന്നതിൽ അദ്ദേഹത്തിന് സന്തോഷമേയുള്ളൂ. അതേസമയം കേരള ക്രിക്കറ്റ് അസോസിയേഷനും ശ്രീശാന്തിന് അനുകൂലമായി സംസാരിച്ചിട്ടുണ്ട്.
ശ്രീശാന്തിന് കളിക്കാം
ബി സി സി ഐ ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കില്ല എന്ന് കേരള ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് നീങ്ങിയതോടെ ശ്രീശാന്തിന് ഇനി കളിക്കാം. ശ്രീശാന്തിനെ ഒത്തുകളി കേസിൽ വെറുതെ വിട്ടതാണ് എന്ന് കോടതി നിരീക്ഷിച്ചു. ഐ പി എല്ലിൽ ഒത്തുകളിച്ചു എന്ന് ആരോപിച്ചാണ് ബി സി സി ഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്.
കുറ്റപത്രം റദ്ദാക്കിയപ്പോൾ
ഐ പി എല്‍ വാതുവപ്പ് കേസില്‍ ദില്ലിയിലെ പ്രത്യേക കോടതി ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം നേരത്തെ റദ്ദാക്കിയിരുന്നു. അന്ന് വിധി പ്രസ്താവിച്ചതിന് ശേഷം ശ്രീശാന്ത് പറഞ്ഞ വാക്കുകള്‍ ആരുടേയും കരളലിയിക്കുന്നതായിരുന്നു. ചെയ്യാത്ത കുറ്റത്തിന് രണ്ട് വര്‍ഷം പീഡനങ്ങള്‍ അനുഭവിച്ച ആളാണ് ശ്രീശാന്ത്. മാധ്യമങ്ങളും സമൂഹവും ഭരണകൂടവും അത്രയും വേട്ടയാടി.