ദില്ലി: ഐപിഎല്‍ വാതുവപ്പ് കേസില്‍ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ മലയാളി താളം ശ്രീശാന്തിന് ഇനി പ്രതീക്ഷ കോടതിയില്‍ മാത്രം. വിലക്കിനെ ശ്രീശാന്ത് കോടതിയില്‍ ചോദ്യം ചെയ്‌തേക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2013 സെപ്റ്റംബര്‍ 13 ന് വെള്ളിയാഴ്ചയാണ് ബിസിസിഐയുടെ അച്ചടക്ക സമിതി ശ്രീശാന്തിന് ക്രിക്കറ്റില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. അഴിമതി വിരുദ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ശ്രീശാന്തിനും അന്‍കീത് ചവാനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അമിത് സിങിന് അഞ്ച് വര്‍ഷവും സിദ്ധാര്‍ത്ഥ് ത്രിവേദിക്ക് ഒരു വര്‍ഷവും ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
വാത് വപ്പു കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ബിസിസിഐ അച്ചടക്ക സമിതി അന്തിമ വിധിവരുന്നതുവരെ കാത്തിരിക്കേണ്ടതായിരുന്നു എന്നാണ് ശ്രീശാന്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ദില്ലി പോലീസിന്റെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. ശ്രീശാന്ത് എന്തായാലും ഈ വിലക്കിനെ ചോദ്യം ചെയ്യുമെന്നും ശ്രീശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കേസ് 2013 ഒക്ടോബര്‍ 7 നാണ് കോടതി വീണ്ടും പരിഗണിക്കുന്നത്. അതുവരെ ശ്രീശാന്ത് കാത്തിരിക്കുമെന്നാണ് സൂചന.
തന്നെ കുറ്റപ്പെടുത്തി പലതും പറയുകയും ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യക്ക് വേണ്ടി ഇനിയും കളിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീശാന്ത് പറഞ്ഞു. നിയമ വ്യവസ്ഥയിലും ബിസിസിഐയിലും തനിക്ക് വിശ്വാസമുണ്ട് . തനിക്കിപ്പോഴും ശുഭ പ്രതീക്ഷയാണ് ഉള്ളത്. ഒരു വഞ്ചനയും ഇതുവരെ കാണിച്ചിട്ടില്ല. കോടതി കുറ്റ വിമുക്തനാക്കിയാല്‍ ബിസിസിഐ തന്നെ പിന്തുണക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.