1999ല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും അജയ് ജഡേജയും ചേര്‍ന്നു സ്ഥാപിച്ച റെക്കോര്‍ഡ് വിശാഖപട്ടണത്ത് പഴങ്കഥയാവുകയായിരുന്നു. സച്ചിനും ജഡേജയും ചേര്‍ന്നെടുത്ത 28 റണ്‍സായിരുന്നു നേരത്തേയുള്ള ഇന്ത്യന്‍ റെക്കോര്‍ഡ്. 1999ല്‍ ഹൈദരാബാദില്‍ നടന്ന ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരേയായിരുന്നു സച്ചിന്‍-ജഡേജ ജോടി ഒരോവറില്‍ 28 റണ്‍സ് നേടിയത്.
വിന്‍ഡീസിനെതിരേ സ്പിന്നര്‍ റോസ്റ്റണ്‍ ചേസെറിഞ്ഞ 47ാം ഓവറിലായിരുന്നു ശ്രേയസ്- പന്ത് സഖ്യം റണ്‍മഴ പെയിച്ചത്. ഈ ഓവറില്‍ പിറന്ന 31 റണ്‍സില്‍ 29ഉം ശ്രേയസിന്റെ വകയായിരുന്നു. ഒരു റണ്‍സാണ് പന്ത് സംഭാവന ചെയ്തത്. ഓവറിലെ ആദ്യ പന്ത് നോ ബോള്‍. ശ്രേയസ് സിംഗിള്‍ ഓടിയതോടെ ലഭിച്ചത് രണ്ടു റണ്‍സ്. തൊട്ടടുത്ത ബോളില്‍ പന്ത് സിംഗിള്‍ നേടി.
രണ്ടും മൂന്നും പന്തുകള്‍ സിക്‌സറിലേക്ക് പറത്തിയ ശ്രേയസ് നാലാം പന്ത് ബൗണ്ടറി കടത്തി. അതു കൊണ്ടും തീര്‍ന്നില്ല. അവസാന രണ്ടു പന്തില്‍ കൂടി സിക്‌സര്‍ പായിച്ച് ശ്രേയസ് റെക്കോര്‍ഡിടുകയായിരുന്നു.മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചിന് 387 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. രോഹിത് ശര്‍മയും (159) ലോകേഷ് രാഹുലും (102) സെഞ്ച്വറികള്‍ നേടിയപ്പോള്‍ ശ്രേയസ് 32 പന്തില്‍ 53ഉം പന്ത് 16 ബോളില്‍ 39 റണ്‍സെടുത്തു.
നിലവിൽ രോഹിത് ശര്‍മയുടെ കരിയറിലെ സുവര്‍ണ വര്‍ഷമായി 2019 മാറിക്കഴിഞ്ഞു. ഇന്നലെയും ആരാധകർ കണ്ടു ഹിറ്റ്മാന്റെ മറ്റൊരു തകർപ്പൻ സെഞ്ച്വറി. ഏകദിനത്തില്‍ രോഹിത് കുറിക്കുന്ന 28ാമത്തെ സെഞ്ച്വറിയാണ് വിശാഖപട്ടത്തേത്; ഈ കലണ്ടര്‍ വര്‍ഷം മാത്രം നോക്കിയാൽ ഹിറ്റ്മാന്റെ ഏഴാം ഏകദിന സെഞ്ച്വറി. ഇതോടെ മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി (2000), ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ (2016) എന്നിവരുടെ നേട്ടത്തിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു.
ഒപ്പം സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ പുതിയൊരു റെക്കോര്‍ഡും വിശാഖപട്ടണത്ത് രോഹിത് മറികടന്നിട്ടുണ്ട്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സെന്ന സ്വന്തം നേട്ടം ഹിറ്റ്മാന്‍ തിരുത്തി. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1300 റണ്‍സ് അദ്ദേഹം പിന്നിട്ടു കഴിഞ്ഞു. കരിയറില്‍ ആദ്യമായാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഹിറ്റ്മാന്‍ ഇത്രയും റണ്‍സെടുക്കുന്നത്.
2013ല്‍ നേടിയ 1293 റണ്‍സായിരുന്നു നേരത്തേ രോഹിത്തിന്റെ ഏറ്റവും വലിയ നേട്ടം. ആറു വര്‍ഷത്തിനു ശേഷം ഹിറ്റ്മാന്‍ ഈ റെക്കോര്‍ഡിനെ തിരുത്തിയിരിക്കുകയാണ്. വിശാഖപട്ടണം ഏകദിനത്തില്‍ 26 റണ്‍സെടുത്തതോടെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ റണ്‍വേട്ടക്കാരനായും രോഹിത് മാറിയിരുന്നു. ടീമംഗവും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെയാണ് ഹിറ്റ്മാന്‍ പിന്തള്ളിയത്. ഇംഗണ്ടില്‍ ഈ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ നേടിയ രോഹിത് ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു.