ഇന്നലത്തെ മത്സരത്തിലും കണ്ടു വമ്പനടിക്ക് പോയ റിഷഭ് പന്ത് വാലും ചുരുട്ടി മടങ്ങിയത്. 13 ആം ഓവറില്‍ കെഎല്‍ രാഹുല്‍ പുറത്തായ ശേഷം ക്രീസില്‍ വന്നതായിരുന്നു റിഷഭ് പന്ത്. നാലോവറാണ് താരം ക്രീസില്‍ ചിലവിട്ടത്. ഈ സമയംകൊണ്ട് നേരിട്ടത് ഒന്‍പതു പന്തുകളും.ഇപ്പുറത്ത് ശ്രേയസ് അയ്യറിന്റെ വെടിക്കെട്ട് ബാറ്റിങ് കണ്ടാണ് റിഷഭ് പന്ത് ആഞ്ഞടിക്കാന്‍ ഒരുങ്ങിയത്. 17 ആം ഓവറിലെ ആദ്യ പന്തില്‍ സൗമ്യ സര്‍ക്കാരിനെ അതിര്‍ത്തി പറത്താനുള്ള ശ്രമം.
പക്ഷെ കണ്ണും പൂട്ടിയുള്ള വീശല്‍ നടന്നില്ല, സൗമ്യ സര്‍ക്കാര്‍ പന്തിന്റെ സ്റ്റംപുംകൊണ്ട് പോയി. ഈ സമയം ആറു റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡില്‍ റിഷഭ് പന്തിന്റേതായ സംഭാവന.
ഏതു സാഹചര്യത്തിനും ഒത്തിണങ്ങുന്ന ബാറ്റ്‌സ്മാനെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് റിഷഭ് പന്തിനെ വിശേഷിപ്പിക്കുന്നത്. പക്ഷെ ലോകകപ്പ് മുതല്‍ ഇങ്ങോട്ടുള്ള പരമ്പരകളെല്ലാം നോക്കിയാല്‍ കാണാം ക്രീസില്‍ ഓരോ തവണയും തലകുനിച്ചു മടങ്ങുന്ന പന്തിനെ. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ പ്രതീക്ഷകളൊന്നും പന്ത് നല്‍കുന്നില്ല.
നേരത്തെ ദില്ലിയിലും രാജ്‌കോട്ടിലും കണ്ടു താരത്തിന്റെ പിഴവുകള്‍. ഒരുഭാഗത്ത് പന്ത് തുടരെ നിറംകെടുമ്പോഴും ടീമില്‍ സഞ്ജു സാംസണിന് ഒരുതവണ പോലും അവസരം കൊടുക്കാത്തതാണ് ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം.
ട്വന്റി-20 സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ എംസ്‌കെ പ്രസാദ് പറഞ്ഞിരുന്നു റിഷഭ് പന്തായിരിക്കും ടീമിലെ ഒന്നാം കീപ്പറെന്ന്. സഞ്ജുവിനെ ഉള്‍പ്പെടുത്തിയത് പ്രീമിയര്‍ ബാറ്റ്‌സ്മാനായും. വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജുവിന് ഒരിക്കല്‍ക്കൂടി ടീമിലേക്കുള്ള വാതില്‍ തുറന്നത്. പക്ഷെ പരമ്പരയിലെ മൂന്നു മത്സരങ്ങളും ബെഞ്ചിലിരുന്ന് കാണാനായിരുന്നു സഞ്ജുവിന് വിധി.
സഞ്ജുവിന് പകരം ഓള്‍ റൗണ്ടര്‍ ശിവം ദൂബെ മൂന്നു തവണയും പ്ലേയിങ് ഇലവനില്‍ കളിച്ചു. പറഞ്ഞുവരുമ്പോള്‍ 2015 -ല്‍ സിംബാബ്‌വേയ്ക്ക് എതിരെയാണ് സഞ്ജു ആദ്യമായും അവസാനമായും ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ആഭ്യന്തര, ഐപിഎല്‍ സീസണുകളിലെ തകര്‍പ്പന്‍ പ്രകടനം വിലയിരുത്തുമ്പോള്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ അവസരം കൊടുക്കേണ്ട സമയം അതിക്രമിച്ചെന്നു വേണം പറയാന്‍.
എന്തായാലും ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യ ജയിച്ചു. വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, മഹേന്ദ്ര സിങ് ധോണി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങളുടെ അഭാവത്തിലും ഇന്ത്യന്‍ യുവനിര വിജയം കൈപ്പിടിയിലാക്കി. പക്ഷെ പരമ്പരയില്‍ ഉടനീളം ഊര്‍ജ്ജസ്വലത നഷ്ടപ്പെട്ട സംഘത്തെയാണ് രോഹിത് ശര്‍മ്മ നയിച്ചതെന്ന് പറയാതെ വയ്യ. ഗ്രൗണ്ടില്‍ താരങ്ങള്‍ വരുത്തിയ പിഴവുകള്‍ ഏറെ.
ഇന്നലത്തെ നിര്‍ണായക മത്സരത്തിലും കണ്ടു ഫീല്‍ഡില്‍ ഉണര്‍ന്നു നില്‍ക്കാന്‍ യുവതാരങ്ങളോട് ആവശ്യപ്പെടുന്ന രോഹിത് ശര്‍മ്മയെ. ഒരുഘട്ടത്തില്‍ മുഹമ്മദ് നയിമും മുഹമ്മദ് മിഥുനും കൂടി ബംഗ്ലാദേശിനെ ജയിപ്പിക്കുമെന്ന് പ്രതീതി നല്‍കിയിരുന്നു. എന്നാല്‍ ദീപക് ചഹാറിനെ പന്തേല്‍പ്പിച്ച രോഹിത് ശര്‍മ്മ ബംഗ്ലാദേശിന്റെ പ്രതീക്ഷകളെ വേരോടെ പിഴുതെറിഞ്ഞു.
ഇന്ത്യ vs ബംഗ്ലാദേശ്: ഈഡന്‍ പൂരപ്പറമ്പാവും... ചരിത്ര ടെസ്റ്റിന് സ്റ്റേഡിയം നിറയും, 50,000 ത്തിലേറെ!!
48 പന്തില്‍ 81 റണ്‍സുമായി നയിം മടങ്ങിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. 3.2 ഓവറില്‍ ഏഴു റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ദീപക് ചഹാറാണ് കളിയിലെയും പരമ്പരയിലെയും താരം. ട്വന്റി-20 ചരിത്രത്തില്‍ത്തന്നെ ഏറ്റവും മികവാര്‍ന്ന ബൗളിങ് പ്രകടനത്തിന്റെ ഉടമയാണ് ഇപ്പോള്‍ ദീപക് ചഹാര്‍.
ലേഡി വാര്‍ണറാവേണ്ട... വാര്‍ണറുടെ മകളുടെ സൂപ്പര്‍ ഹീറോ ഇന്ത്യന്‍ സ്റ്റാര്‍!! വീഡിയോ കാണാം
ട്വന്റി-20 പരമ്പര പൂര്‍ത്തിയായ സ്ഥിതിക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആവേശത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. വിരാട് കോലിയും രവീന്ദ്ര ജഡേജയുമടക്കം സ്റ്റാര്‍ താരങ്ങളെല്ലാം ടീമില്‍ തിരിച്ചെത്തും. നവംബര്‍ 14 മുതല്‍ 18 വരെയാണ് ഇന്ത്യ - ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്.