ലീഡ്‌സ്: ഹെഡിങ്‌ലി ടെസ്റ്റില്‍ പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യയ്ക്ക് കിട്ടിയിരിക്കുന്നത്. ആദ്യ ദിനം തന്നെ 78 റണ്‍സിന് കോലിപ്പട കൂടാരം കയറി. 105 പന്തില്‍ 19 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍ എന്നു പറയുമ്പോള്‍ത്തന്നെ ടീമിന്റെ ദാരുണാവസ്ഥ തിരിച്ചറിയാം. ഇന്ത്യയെ വീഴ്ത്തിയതാര്? ഉത്തരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ തന്നെ. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസറായ ആന്‍ഡേഴ്‌സണിന് മുന്നില്‍ കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി ത്രയമാണ് വീണത്. ഇന്ത്യയുടെ തകര്‍ച്ചയില്‍ നിര്‍ണായകമായതും ഈ വിക്കറ്റുകള്‍ത്തന്നെ. എന്തായാലും ആദ്യ ഇന്നിങ്‌സില്‍ 50 ഓവര്‍ തികച്ചു ബാറ്റു ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടാകട്ടെ, ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ നാണംകെടുത്തി സ്‌കോര്‍ബോര്‍ഡ് പടുത്തുയര്‍ത്തി. രണ്ടാം ദിനം പൂര്‍ത്തിയാവുമ്പോള്‍ എട്ടിന് 432 റണ്‍സെന്ന ശക്തമായ നിലയിലാണ് ആതിഥേയര്‍. 345 റണ്‍സിന്റെ ലീഡ് ഇംഗ്ലീഷ് പട നേടിയിരിക്കുന്നു. ഇന്ത്യയുടെ വീഴ്ചയ്ക്കുള്ള കാരണമെന്താണ്? ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തുവരികയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്. തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂളാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിതെളിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. താരങ്ങളുടെ ഫോക്കസ് ലെവല്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യന്‍ ടീം റൊട്ടേഷന്‍ പോളിസി കൊണ്ടുവന്നേ മതിയാവൂ എന്ന പക്ഷമാണ് ബട്ടിന്.
'ഒരുപാട് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യ. അവരുടെ ഷെഡ്യൂളില്‍ പരമ്പരകളുടെ ബാഹുല്യം കാണാം. നിരന്തരം ക്രിക്കറ്റ് കളിക്കുന്ന വേളയില്‍ എത്ര മികവുണ്ടെന്ന് പറഞ്ഞാലും എത്ര ലോകോത്തരമായ താരമായാലും ഏകാഗ്രത നഷ്ടപ്പെടും. അതുകൊണ്ട് റൊട്ടേഷന്‍ പോളിസി അവതരിപ്പിക്കാന്‍ ഇന്ത്യന്‍ ടീം ഇനിയും വൈകരുത്', സല്‍മാന്‍ ബട്ട് സ്വന്തം യൂട്യൂബ് ചാനലില്‍ അറിയിച്ചു. കുറഞ്ഞപക്ഷം രണ്ടോ മൂന്നോ താരങ്ങളെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറാവണമെന്നാണ് ബട്ടിന്റെ ആവശ്യം. രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരെ ഇതിനായി പരിഗണിക്കാം. ഒരു ബാറ്റ്‌സ്മാനും റൊട്ടേഷന്‍ പോളിസി പ്രകാരം ടീമില്‍ ഇടംപിടിക്കണമെന്ന് ബട്ട് സൂചിപ്പിക്കുന്നു.
നേരത്തെ, ഹെഡിങ്‌ലി ടെസ്റ്റില്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണം വെളിപ്പെടുത്തി മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖും രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ പതര്‍ച്ചയ്ക്ക് കാരണം രോഹിത് ശര്‍മയും വിരാട് കോലിയുമാണെന്ന് മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖു പറയുന്നു. ഹെഡിങ്‌ലി ടെസ്റ്റില്‍ ഇരുവരും അമിതമായി പ്രതിരോധിക്കാന്‍ പോയത് ഇന്ത്യയ്ക്ക് വിനയായി. ഒപ്പം മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് ഇംഗ്ലീഷ് ബൗളര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയാതിരുന്നതും തകര്‍ച്ചയ്ക്ക് കാരണമാണ്. ക്രീസില്‍ 25 - 30 പന്തുകള്‍ നേരിട്ടു കഴിഞ്ഞാല്‍ കണ്ണെത്തിക്കാന്‍ കഴിയുന്നിടത്ത് കയ്യെത്തിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയണം. അതിപ്പോള്‍ സ്വിങ്ങിനെ തുണയ്ക്കുന്ന പിച്ചായാലും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായാലും ശരി; ബാറ്റ്‌സ്മാന്മാര്‍ ഈ സമയം കൊണ്ട് താളം കണ്ടെത്തണം, ഇന്‍സമാം സ്വന്തം യൂട്യൂബ് ചാനലില്‍ അറിയിച്ചു.
'ഒരറ്റത്ത് വിക്കറ്റുകള്‍ പോകുമ്പോള്‍ റിസക് എടുക്കാന്‍ ക്രീസില്‍ സെറ്റായ ബാറ്റ്‌സ്മാന്‍ തയ്യാറാകണം. ആദ്യ ഇന്നിങ്‌സില്‍ 105 പന്തുകളാണ് രോഹിത് ശര്‍മ കളിച്ചത്. ഇത്രയും പന്തുകള്‍ നേരിട്ടിട്ടും ക്രീസില്‍ സെറ്റായില്ലെന്ന് പറയുന്നതില്‍ കഴമ്പില്ല. ഈ അവസരത്തിലാണ് രോഹിത് ശര്‍മ കൂടുതല്‍ ഉത്തരവാദിത്വം കാട്ടേണ്ടിയിരുന്നത്. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റു വീശാന്‍ രോഹിത് ശര്‍മ തയ്യാറാവണമായിരുന്നു. വിരാട് കോലിയും കളിച്ചു 17 പന്തുകള്‍. പക്ഷെ അദ്ദേഹവും എന്തു ചെയ്തു? വെറും 7 റണ്‍സ് മാത്രമേ ഇന്ത്യന്‍ നായകനും നേടാന്‍ സാധിച്ചുള്ളൂ. ക്രീസില്‍ വരിഞ്ഞുമുറുങ്ങിയ നിലയിലാണ് കോലിയും കളിച്ചത്', ഇന്‍സമാം സൂചിപ്പിച്ചു.