Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

29-4, വോണ്‍ ലോകത്തിന്റെ ഉറക്കം കെടുത്തി, സച്ചിന്‍ വോണിന്റെയും! മറക്കാനാവുമോ മരുഭൂമിയിലെ കൊടുങ്കാറ്റ്

ഓരോ കാലഘട്ടത്തിലും ചില താരപോരാട്ടങ്ങള്‍ ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിച്ചിട്ടുണ്ട്. ബ്രയാന്‍ ലാറയും മുത്തയ്യ മുരളീധരനും തമ്മിലും വിവിയന്‍ റിച്ചാര്‍ഡ്‌സും ജെഫ് തോംസണും തമ്മിലുമെല്ലാമുണ്ടായിരുന്ന കളിക്കളത്തിലെ പ്രതിഭയുടെ മാറ്റുരയ്ക്കല്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ക്കു സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അവര്‍ ഏറ്റവുമധികം ആഘോഷിച്ചിട്ടുള്ളത് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും അകാലത്തില്‍ വിടവാങ്ങിയ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും തമ്മിലുള്ള മാറ്റുരയ്ക്കലുകളായിരുന്നു.

1

കളിക്കളത്തില്‍ കഴിവിന്റെ പരമാവധി രാജ്യത്തിനായി നല്‍കാന്‍ ശ്രമിച്ചിരുന്ന, അവസാനം വരെ പോരാടാന്‍ മടിയില്ലാത്തവരായിരുന്നു ഇരുവരും. പക്ഷെ കളത്തിനു പുറത്ത് തോളില്‍ കൈയിട്ട് തമാശകള്‍ പറയുന്ന, പരസ്പരം സന്തോഷവും ദുഖവുമെല്ലാം പങ്കുവച്ചിരുന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു വോണും സച്ചിനും. കളിക്കളത്തിനു പുറത്ത് നിറഞ്ഞ ചിരിയോടെയല്ലാതെ ഇരുവരെയും നമുക്ക് കഴിഞ്ഞിരുന്നില്ല.

2

ക്രിക്കറ്റ് ലോകത്തെ തന്റെ വിരലുകള്‍ കൊണ്ട് ഷെയ്ന്‍ വോണ്‍ വട്ടം കറക്കിയിരുന്നപ്പോള്‍ ഒരു ബാറ്ററും അതിനു മുന്നില്‍ പെടാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ സച്ചിന്‍ മാത്രമായിരുന്നു വോണിനെ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ നേരിട്ടിരുന്ന ഒരേയൊരു ബാറ്റര്‍. താന്‍ ഏറ്റവുമധം ബൗള്‍ ചെയ്യാന്‍ ഭയപ്പെട്ടിരുന്നതും സച്ചിനെതിരേയായിരുന്നുവെന്നു വോണ്‍ പല തവണ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 29 തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുഖാമുഖം വന്നപ്പോള്‍ വെറും നാലു തവണയാണ് സച്ചിന്റെ വിക്കറ്റെടുക്കാന്‍ വോണിനായത്. അദ്ദേഹത്തിനു മേല്‍ സച്ചിന്‍ എത്ര മാത്രം ആധിപത്യം പുലര്‍ത്തിയിരുന്നുവെന്നു അടിവരയിടുന്നതാണ് ഈ കണക്കുകള്‍

സച്ചിന്‍-വോണ്‍ പോരിന്റെ തുടക്കം

സച്ചിന്‍-വോണ്‍ പോരിന്റെ തുടക്കം

1997-98ലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍- ഷെയ്ന്‍ വോണ്‍ പോരിന്റെ തുടക്കമെന്നു പറയേണ്ടിവരും. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇരുവരും മുഖാമുഖം വന്നപ്പോള്‍ സച്ചിനായിരുന്നു മികച്ചുനിന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 257 റണ്‍സിനു പുറത്തായി. മറുപടിയില്‍ ഓസീസ് നന്നായി തുടങ്ങിയെങ്കിലും 71 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് നേടാനായത്.

4

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. നാലു വിക്കറ്റിനു 418 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സച്ചിന്‍ 155 റണ്‍സോടെ ഇന്ത്യയുടെ അമരക്കാരനായി മാറി.വോണിന്റെ മാജിക്കില്‍ ബൗളിങിനു മുന്നില്‍ ഇന്ത്യയുടെ മറ്റു ബാറ്റര്‍മാര്‍ വിഷമിച്ചപ്പോള്‍ ഒരു കൂസലുമില്ലാതെയാണ് സച്ചിന്‍ നേരിട്ടത്. വോണിന്റെ ഗൂഗ്ലികളെ അദ്ദേഹം വളരെ അനായാസം അതിര്‍ത്തിയിലേക്കു പായിക്കുന്നത് സുന്ദരമായ കാഴ്ചയായിരുന്നു. അന്നാണ് വോണിനു മേലുള്ള സച്ചിന്റെ ആധിപത്യം ലോകം ആദ്യമായി ശ്രദ്ധിക്കുന്നത്.

സച്ചിന്‍ ആധിപത്യം തുടര്‍ന്നു

സച്ചിന്‍ ആധിപത്യം തുടര്‍ന്നു

ഷെയ്ന്‍ വോണെന്ന മാന്ത്രികന്‍ കളിക്കളത്തില്‍ പന്ത് കൊണ്ടു ഇന്ദ്രജാലം തീര്‍ത്ത് ലോകത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലാക്കുന്നതാണ് പിന്നീട് കണ്ടത്. പക്ഷെ സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന കുറിയ മനുഷ്യനെ വീഴ്ത്താനുള്ള ആയുധങ്ങള്‍ അപ്പോഴും വോണിന്റെ പക്കലില്ലായിരുന്നു. തന്റെ അടവുകളെല്ലാം വോണ്‍ സച്ചിനെതിരേ പ്രയോഗിച്ചെങ്കിലും അദ്ദേഹത്തിനു ഒരു കൂസലുമില്ലായിരുന്നു. ഇതോടെ ലോകത്തിന്റെ മുഴുവന്‍ പേടിസ്വപ്‌നമായിരുന്ന വോണിന്റെ പേടിസ്വപ്‌നമായി സച്ചിന്‍ മാറുകയും ചെയ്തു.
ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും വോണിനു മേല്‍ സച്ചിനായിരുന്നു മാസ്റ്റര്‍. അദ്ദേഹത്തിനെതിരേ 100 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കണ്ടായരുന്നു.

മരുഭൂമിയിലെ കൊടുങ്കാറ്റ്

മരുഭൂമിയിലെ കൊടുങ്കാറ്റ്

ഏകദിനത്തില്‍ ഷെയ്ന്‍ വോണിനെതിരേ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവിസ്മരണീയ പ്രകടനം ഏതെന്നു ചോദിച്ചാല്‍ മരുഭൂമിയിലെ കൊടുങ്കാറ്റെന്നു ലോകം വിശേഷിപ്പിച്ച ഷാര്‍ജ കപ്പിലെ പ്രകടനം തന്നെയായിരിക്കും. ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ വോണിനെ ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും പായിച്ച സച്ചിന്‍ അന്നു അടിച്ചെടുത്തത് 143 റണ്‍സായിരുന്നു. 134 ബോളുകളില്‍ നിന്നായിരുന്നു ഇത്.

മണല്‍ക്കാറ്റ് വീശിയടിച്ചതു കാരണം ഈ മല്‍സരം ഇടയ്ക്കു നിര്‍ത്തിവയ്ക്കുകയും ഇന്ത്യയുടെ വിജയലക്ഷ്യം 46 ഓനറില്‍ 276 റണ്‍സാക്കി പുനര്‍നിശ്ചയിക്കുകയും ചെയ്തിരുന്നു. സച്ചിന്റെ ഒറ്റയാന്‍ പോരാട്ടം ഇന്ത്യക്കു ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിക്കുകയായിരുന്നു.

7

പിന്നീട് ഫൈനലിലും ഇന്ത്യയും ഓസീസും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വന്നു. 273 റണ്‍സെന്ന വെല്ലവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ഓസീസ് ഇന്ത്യക്കു നല്‍കിയത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഓസീസിനു മുന്നില്‍ സച്ചിന്‍ വന്‍മതിലായി മാറി. 131 ബോളില്‍ 134 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. വോണിനെ സച്ചിന്‍ അന്നു അക്ഷരാര്‍ഥത്തില്‍ പിച്ചിച്ചീന്തുകയായിരുന്നു. 10 ഓവറില്‍ വിക്കറ്റൊന്നുമില്ലാതെ 61 റണ്‍സാണ് വോണ്‍ അന്നു വിട്ടുകൊടുത്തത്. സച്ചിന്‍ തനിക്കെതിരേ ആഞ്ഞടിക്കുന്നത് പിന്നീട് പലപ്പോഴും താന്‍ സ്വപ്‌നം കണ്ട് ഞെട്ടിയേഴുന്നേറ്റിരുന്നതായി വോണ്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നീടും പല തവണ ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം സച്ചിനും വോണും മുഖാമുഖം വന്നിട്ടുണ്ട്. എങ്കിലും ഇവര്‍ തമ്മിലുള്ള ഏറ്റവും വലിയ എപിക്ക് പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്നതും ഷാര്‍ജ കപ്പിലെ മാറ്റുരയ്ക്കല്‍ തന്നെയായിരുന്നു. ക്രിക്കറ്റെന്ന ഗെയിം ഉള്ളയിടത്തോളം കാലം അതിലെ സുവര്‍ണ താളുകളില്‍ സച്ചിനും വോണും തമ്മിലുള്ള പോരാട്ടങ്ങള്‍ തിളക്കം മായാതെ നില്‍ക്കുമെന്നുറപ്പാണ്.

Story first published: Friday, March 4, 2022, 22:03 [IST]
Other articles published on Mar 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+