സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ച്
കരീബിയയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്ലസ് പോയിന്റാണ്. വേഗം കുറഞ്ഞ ഇവിടുത്തെ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മിന്നുന്ന പ്രകടനമാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ കാഴ്ചവച്ചത്. ഓസ്‌ട്രേലിയയെ തകര്‍ത്തുവിട്ട കളിയില്‍ നാലു സ്പിന്നര്‍മാരെയാണ് ഇന്ത്യ അണിനിരത്തിയത്. ഇതു ക്ലിക്കാവുകയും ചെയ്തിരുന്നു.
ലോകകപ്പിന് ഒരു മാസം മുമ്പാണ് ഇന്ത്യയുടെ പ്രമുഖ പേസറായ ജുലാന്‍ ഗോസ്വാമി വിരമിച്ചത്. ലോകകപ്പില്‍ ഇന്ത്യക്കു ഇതു തിരിച്ചടിയായേക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ജുലാന് പകരം ഒരു പേസറെ ഉള്‍പ്പെടുത്തുന്നതിനു പകരം ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തന്ത്രം വിജയിക്കുകയായിരുന്നു.
സന്തുലിത ടീം
അനുഭവസമ്പത്തിനൊപ്പം യുവത്വത്തിന്റെ ചുറുചുറുക്കുമുള്ള ടീമിനെയാണ് ഈ ലോകകപ്പില്‍ ഇന്ത്യ അണിനിരത്തിയത്. പരിചയസമ്പന്നയായ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനൊപ്പം യങ് സെന്‍സേഷനായ സ്മൃതി മന്ദാനയാണ് ഇന്ത്യന്‍ ബാറ്റിങില്‍ മുന്‍നിരയിലുള്ളത്. മധ്യനിരയില്‍ വെറ്ററന്‍ താരങ്ങളായ ഹര്‍മന്‍പ്രീതിന്റെയും വേദ കൃഷ്ണമൂര്‍ത്തിയുടെയും സാന്നിധ്യം ഇന്ത്യക്കു മുതല്‍കൂട്ടാണ്. യുവതാരങ്ങളായ ജെമീമ റോഡ്രിഗസും ഹേമലതയും മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബൗളിങില്‍ വെറ്ററന്‍ താരം പൂനം യാദവിന് മികച്ച പിന്തുണയാണ് രാധാ യാദവും ദീപ്തി ശര്‍മയും നല്‍കിക്കൊണ്ടിരിക്കുന്നത്.
വ്യത്യസ്ത സ്‌കോറര്‍മാര്‍
ഏതെങ്കിലുമൊരു താരത്തിന്റെ മാത്രം ബാറ്റിങിനെ ആശ്രയിച്ചല്ല ഇന്ത്യ മുന്നേറിയത്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങളാണ് ഇന്ത്യന്‍ ബാറ്റിങിന് ചുക്കാന്‍ പിടിച്ചത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. രണ്ടാമത്തെ മല്‍സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ മിതാലിയുടെ ഊഴമായിരുന്നു. മൂന്നാമത്തെ മല്‍സരത്തില്‍ യുവ സൂപ്പര്‍ താരം സ്മൃതിയുടെ ഊഴമായിരുന്നു.
മൂന്നു ലോകോത്തര ബാറ്റ്‌സ് വുമണ്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. മിതാലി, ഹര്‍മന്‍പ്രീത്, സ്മൃതി എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ല്. ഇവരെക്കൂടാതെ വേദ, ജെമീമ എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ളവരാണ്.