അഹമ്മദാബാദ്: ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ഥനകളും പ്രതീക്ഷകളുമെല്ലാം യാഥാര്‍ഥ്യമായിരിക്കുന്നു. ടീം ഇന്ത്യ വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് നേട്ടത്തിന് തൊട്ടരികെ എത്തിനില്‍ക്കുകയാണ്. ഞായറാഴ് രാത്രി ഏഴു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ഇനി ലോക കിരീടത്തിനായി പോരടിക്കുക.
ഐസിസി ടൂര്‍ണമെന്റുകളില്‍ തങ്ങള്‍ക്കു എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള കിവികളെ വീഴ്ത്താന്‍ ഇന്ത്യക്കു കഴിയുമോയെന്നതാണ് പ്രധാന ചോദ്യം. ടി20 ലോകകപ്പില്‍ ഇന്ത്യക്കു ഇതുവരെ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ലെന്നതാണ് ആശങ്കപ്പെടത്തുന്ന കാര്യം. മൂന്നു തവണ നേരത്തേ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയെ തോല്‍പ്പിക്കാന്‍ അവര്‍ക്കായിരുന്നു.

ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ 253 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ഇന്ത്യക്കു ജയത്തിനു വേണ്ടി ശരിക്കും വിയര്‍ക്കേണ്ടി വന്നു. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡുമായുള്ള ഫൈനലിനു മുമ്പ് ബൗളിങ് തന്നെയാണ് ടീമിന്റെ പ്രധാന തലവേദന. ഇംഗ്ലണ്ടിനെ പോലെ വളരെ ആഴമേറിയ ബാറ്റിങ് ലൈനപ്പ് കിവികള്‍ക്കുമുണ്ട്. ഫൈനലില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് 11 എങ്ങനെയാവണമെന്നു നോക്കം.

ഈ ലോകകപ്പില്‍ തുടക്കം മുതല്‍ ഫോമൗട്ടായിട്ടും വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെ ഇന്ത്യ കൈവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ കഴിവില്‍ ടീം മാനേജ്‌മെന്റിനുള്ള വലിയ വിശ്വാസം തന്നെയാണ് ഇതിനു കാരണം.
അഭിഷേകിനെ ഇത്രയുമധികം വിശ്വസിക്കുന്നുണ്ടെങ്കില്‍ ഫൈനലിലും അദ്ദേഹം തുടരുക തന്നെ വേണം. ഒരുപക്ഷെ കലാശക്കളിയിലാവും അഭിഷേകിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സും വരാനിരിക്കുന്നത്.
തുടര്‍ച്ചയായി രണ്ടു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുമായി തകര്‍പ്പന്‍ ഫോമിലുള്ള സഞ്ജു സാംസണിനൊപ്പം അഭിഷേകിനെ തന്നെ ഫൈനലിലും ഓപ്പണിങില്‍ കാണാം. അതിനു ശേഷം വണ്‍ഡൗണായി ഇഷാന്‍ കിഷനുണ്ടാവും. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ അദ്ദേഹത്തിനു ഫിഫ്റ്റി മിസ്സായെങ്കിലും വളരെ അഗ്രസീവായ മികച്ച ഇന്നിങങ്‌സാണ് കാഴ്ചവച്ചത്.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവെത്തും. കഴിഞ്ഞ കുറച്ച് ഇന്നിങ്‌സുകളായി ബാറ്റിങില്‍ അദ്ദേഹത്തിനു കാര്യമായ സംഭാവനകള്‍ നല്‍കാനായിട്ടില്ല. ഇതിന്റെ ക്ഷീണം ഇനി ഫൈനലില്‍ തീര്‍ക്കുകയാവും സ്‌കൈയുടെ ലക്ഷ്യം.
സൂര്യ കഴിഞ്ഞാല്‍ അഞ്ചാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ബാറ്റിങിനായി ക്രീസിലെത്തുക. ഹാര്‍ദിക്കിനു പിറകെ വെടിക്കെട്ട് ബാറ്റര്‍ ശിവം ദുബെ കളിക്കും.
മൂന്നാം നമ്പറില്‍ നിന്നും ഫിനിഷര്‍ റോളിലേക്കു മാറിയതിനു ശേഷം കസറുന്ന ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ് പിന്നാലെയുള്ളത്. സെമിയിലടക്കം അതിവേഗം സ്‌കോര്‍ ചെയ്യാനും ടീമിനു മികച്ച ടോട്ടല്‍ നേടിത്തരാനും അദ്ദേഹത്തിനായിരുന്നു.
തിലത് വര്‍മ കഴിഞ്ഞാല്‍ എട്ടില്‍ മറ്റൊരു ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലുണ്ട്. ബാറ്റിങിലേക്കാള്‍ ബൗൡലാണ് അദ്ദേഹത്തേ ഇപ്പോള്‍ ടീമിനു ആവശ്യം. കൂടാതെ ഫീല്‍ഡിങ് മികവും എടുത്തു പറയേണ്ടതുമാണ്. സെമി ഫൈനലലില്‍ അക്ഷറിന്റെ രണ്ടു കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകള്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നു.

സ്പിന്‍ ബൗളിങില്‍ ഇന്ത്യ തീര്‍ച്ചയായും ഒരു മാറ്റം വരുത്തിയേ തീരൂ. സൂപ്പര്‍ എട്ട് മുതല്‍ ചെണ്ടയായി മാറിയ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഫൈനലില്‍ മാറ്റിനിര്‍ത്തിയേ തീരൂ.
കഴിഞ്ഞ നാലു കളിയിലായി അദ്ദേഹം വീഴ്ത്തിയത് വെറും നാലു വിക്കറ്റുകളാണ്. സൂപ്പര്‍ എട്ട് മുതലെടുത്താല്‍ 15 ഓവറില്‍ 11.6 ഇക്കോണമി റേറ്റില്‍ 186 റണ്‍സാണ് വരുണ്‍ വാരിക്കോരി നല്‍കിയത്.

ഫൈനലിലും അദ്ദേഹത്തിനു തല്ലുകിട്ടുമെന്നുറപ്പാണ്. അതിനാല്‍ വരുണിനെ മാറ്റി പരിചയസമ്പന്നനായ കുല്‍ദീപ് യാദവിനെ ഇന്ത്യ തിരികെ വിളിച്ചേ തീരൂ. പേസ് നിരയില്‍ പതിവുപോലെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു കൂട്ടായി അര്‍ഷ്ദീപ് സിങുമുണ്ടാവും.
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, ജസ്പ്രീത് ബുംറ.