ദില്ലി: ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ന് (ഡിസംബർ 2 ശനിയാഴ്ച) ദില്ലി ഫിറോസ് ഷാ കോട്ലയിൽ തുടങ്ങും. പരമ്പരയിൽ ഇന്ത്യ 1 - 0 ത്തിന് മുന്നിലാണ് ഇപ്പോൾ. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചപ്പോൾ നാഗ്പൂരിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിന് ജയിച്ചു. ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കൂടിയുണ്ട്.

മൂന്നാം ടെസ്റ്റും ജയിച്ച് ആധികാരികമായി പരമ്പര സ്വന്തമാക്കാനാകും വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യയുടെ ശ്രമം. മൂന്നാം ടെസ്റ്റ് സമനിലയിലായാലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം എന്നതാണ് സ്ഥിതി. രണ്ടാം ടെസ്റ്റിൽ വ്യക്തിപരമായ ആവശ്യങ്ങളാല്‍ കളിക്കാതിരുന്ന ശിഖർ ധവാൻ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഉണ്ടാകും. കെ എൽ രാഹുലോ വിജയോ ധവാന് വേണ്ടി സ്ഥാനമൊഴിയേണ്ടി വരും. ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല.
ഒരു ടെസ്റ്റ് കൂടി ജയിച്ചാൽ കോലിക്ക് ക്യാപ്റ്റൻസി റെക്കോർഡിൽ സൗരവ് ഗാംഗുലിയെ മറികടക്കാം. ഇരുവരുടെയും പേരില്‍ ഇപ്പോൾ 21 വിജയങ്ങൾ വീതമുണ്ട്. ധോണിയുടെ പേരിൽ 27 ടെസ്റ്റ് വിജയങ്ങളാണ് ഉള്ളത്. ശ്രീലങ്കയ്ക്കെതിരായ പരന്പര സ്വന്തമാക്കിയാൽ അത് കോലിയുടെ തുടർച്ചയായ ഒമ്പതാം പരമ്പര വിജയമാകും. റിക്കി പോണ്ടിങിന്റെ ഓസ്ട്രേലിയയുടെ റെക്കോർഡിന് ഒപ്പമാകും ഇത്.