സർ രവീന്ദ്ര ജഡേജ സൂക്ഷിച്ചോ.. ക്രുനാൽ പാണ്ഡ്യ ഏത് നിമിഷവും ഇന്ത്യൻ ടീമിലെത്തും.. ജഡ്ഡു പുറത്തേക്കും!
ഒരൊറ്റ ഐ പി എൽ സീസണ്‍ കൊണ്ട് ഇന്ത്യന്‍ ടീമിലെത്തിയ കളിക്കാരനാണ് ഹർദീക് പാണ്ഡ്യ. ഹർദീകിന് അത് പറ്റും, ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ് കക്ഷി. ഇന്ത്യയിൽ വളരെ അപൂർവ്വം കാണപ്പെടുന്ന ബ്രീഡ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മോശക്കാരനല്ല ഹർദീക്. ഫീൽഡിലും പുലിയാണ്.
എന്നാൽ ചേട്ടൻ ക്രുനാൽ പാണ്ഡ്യയുടെ കാര്യം അങ്ങനല്ല, ഐ പി എൽ ഫൈനലിൽ മാൻ ഓഫ് ദ മാച്ചായാലൊന്നും സ്പിന്നർ കം ബാറ്റ്സ്മാനായ ക്രുനാൽ ദേശീയ ടീമിലെത്തില്ല.. അഥവാ ക്രുനാൽ ഇന്ത്യൻ ടീമിൽ എത്തി വിചാരിക്കുക, എങ്കിൽ ആരാണ് പുറത്താകുക.. സംശയം വേണ്ട, രവീന്ദ്ര ജഡേജ തന്നെ..

ഇടംകൈ സ്പിൻ - ഇടംകൈ ബാറ്റ്
ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടീമിലെങ്കിലും കേറിപ്പറ്റാനുള്ള സകല യോഗ്യതയും ക്രുനാൽ പാണ്ഡ്യയ്ക്കുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിങിലും ശരാശരി നിലവാരം പുലർത്തുന്ന ക്വാളിറ്റി ഓൾറൗണ്ടറാണ് ചേട്ടൻ പാണ്ഡ്യ. ഇടംകൈ സ്പിൻ ബൗളിംഗും ഇടംകൈ ബാറ്റിങുമാണ് ക്രുനാൽ പാണ്ഡ്യയുടെ ശൈലി. ഫീൽഡിങും ഭേദം തന്നെ.

ജഡേജയാണ് ഉന്നം
സ്പെഷലിസ്റ്റ് ബൗളറോ ബാറ്റ്സ്മാനോ ആയി ഇന്ത്യൻ ടീമിൽ കളിക്കാനുള്ള വക തൽക്കാലം ക്രുനാലിനില്ല. അങ്ങനെ വരുമ്പോൾ ലോവർ മിഡിലോർഡറിൽ ബാറ്റ് ചെയ്യുകയും യൂസ്ഫുൾ സ്പിൻ കൊണ്ട് കുറച്ചോവറുകൾ എറിയുകയും ചെയ്യുന്ന രവീന്ദ്ര ജഡേജയുടെ സീറ്റാകം ക്രുനാൽ ലക്ഷ്യം വെക്കുക. ക്രുനാലിനെ പോലെ തന്നെ ഇടംകൈ സ്പിൻ ബൗളിംഗും ഇടംകൈ ബാറ്റിങുമാണ് ജഡേജയുടെയും കരുത്ത്.

ബാറ്റിംഗിൽ ഇത്തിരി മെച്ചം
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ചുറിയുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ അത് മാതിരി പ്രകടനമൊന്നും ഇത് വരെ ജഡേജ പുറത്തെടുത്തിട്ടില്ല. പ്രത്യേകിച്ച് ക്രുനാലിന്റെ ഐറ്റമായ ട്വന്റി 20യിൽ ജഡേജയുടെ ബാറ്റിംഗ് ശരാശരി വെറും 8.58 മാത്രമാണ്. ഇക്കാര്യത്തിൽ ജഡേജയെക്കാൾ കൃത്യമായ മേൽക്കൈ ക്രുനാലിനുണ്ട്. പ്രത്യേകിച്ച് ഐ പി എൽ ഫൈനലിലെ പോലുള്ള ഇന്നിംഗ്സുകളുടെ വെളിച്ചത്തിൽ.

ബൗളിംഗ്, ഫീൽഡിങ്
ബൗളിംഗിൽ ജഡേജയുടെ പരിചയസമ്പത്ത് ക്രുനാലിന് അവകാശപ്പെടാൻ എന്തായാലും കഴിയില്ല. ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ബൗളറാണ് ജഡേജ. എന്നാൽ ജഡേജയെ പോലെ തന്നെ യൂസ്ഫുള്‍ ഓവറുകൾ അതിവേഗം എറിഞ്ഞ് തീർക്കാൻ പറ്റും, ഐ പി എല്ലിൽ ഡിവില്ലിയേഴ്സിനെ പോലെ ഒരു ബാറ്റ്സ്മാനെ നാലിൽ നാല് തവണയും ഔട്ടാക്കിയ ക്രുനാൽ തീരെ മോശമാകാൻ വഴിയില്ലല്ലോ. ഫീൽഡിങിൽ എങ്ങനെ നോക്കിയാലും ജഡ്ഡു ഒരു റോക്ക് സ്റ്റാർ തന്നെയാണ്.

ഹർദീകും ക്രുനാലും
കളിയുടെ കാര്യത്തിൽ ചേട്ടനും അനിയനും കട്ടയ്ക്ക് കട്ടയാണ്. ഹർദീക് 2015 സീസണിൽ അടിച്ചുപൊളിച്ചപ്പോൾ ക്രുനാൽ വരവറിയിച്ചത് 2016 സീസണിൽ. ഈ സീസണിൽ പക്ഷേ രണ്ടുപേരും തിളങ്ങി. മുംബൈയ്ക്ക് കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഹർദീക് 17 കളിയിൽ 250 റൺസും ആറ് വിക്കറ്റും നേടി. ക്രുനാലാകട്ടെ 13 കളിയിൽ 243 റൺസും 10 വിക്കറ്റും എടുത്തു.

രണ്ടുപേരും ഒന്നിച്ച്
അഥവാ ഇനി ക്രുനാൽ ഇന്ത്യൻ ടീമിൽ എത്തിയാലും രണ്ടുപേരും ഒന്നിച്ച് കളിക്കുക ഏതാണ്ട് അസാധ്യമായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. രണ്ടുപേരുടെയും കളി രണ്ട് തരമാണ് എന്നത് തന്നെ കാരണം. പിച്ചിന് അനുസരിച്ച് ഏതെങ്കിലും ഒരാളേ കളിക്കാൻ സാധ്യതയുള്ളൂ. അഥവാ അങ്ങനെ സംഭവിച്ചാൽ ഇർഫാൻ - യൂസഫ് പത്താന്മാർക്ക് ശേഷം ഇന്ത്യൻ ടീമിലെത്തുന്ന സഹോദരന്മാരാകും പാണ്ഡ്യാസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications