ഹാട്രിക്കുമായി ആൻഡ്രൂ ടൈ, ധോണി വീണ്ടും പരാജയം, പുനെ വീണ്ടും തോറ്റു... ഗുജറാത്തിന് ആദ്യജയം!!
ഇന്‍ഡോര്‍: ഐ പി എല്‍ ക്രിക്കറ്റിന്റെ പത്താം സീസണിലെ രണ്ടാമത്തെ ഹാട്രിക് നേടിയ ആന്‍ഡ്രൂ ടൈ എന്ന ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറുടെ ഹാട്രികിന്റെ മികവില്‍ ഗുജറാത്ത് ലയണ്‍സിന് ആദ്യത്തെ ജയം. മൂന്നാമത്തെ കളിയിലാണ് ഗുജറാത്ത് ലയണ്‍സ് ആദ്യജയം സ്വന്തമാക്കിയത്. മറുവശത്ത് റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സാകട്ടെ നാല് കളിയില്‍ മൂന്നാമത്തെ തോല്‍വി ഏറ്റുവാങ്ങി. മാച്ചിലെ പ്രസക്ത ഭാഗങ്ങളിലേക്ക്...
Read Aslo: ബദ്രിയുടെ ഹാട്രിക്കില്‍ മുംബൈയ്ക്ക് ഏഴിന് 4 വിക്കറ്റ് പോയി.. പക്ഷേ പൊള്ളാര്‍ഡ് അടിച്ചു ജയിപ്പിച്ചു!!

പുനെയെ പിടിച്ചുകെട്ടിയ ആന്‍ഡ്രൂ ടൈ
ഐ പി എല്‍ അരങ്ങേറ്റം കുറിച്ച ആന്‍ഡ്രൂ ടൈ എന്ന ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറുടെ ഹാട്രിക്കായിരുന്നു ഗുജറാത്ത് - പുനെ മത്സരത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. ഹാട്രിക് കൊണ്ടൊന്നും ടൈ നിര്‍ത്തിയില്ല. നാലോവറില്‍ 17 റണ്‍സിന് ടൈ 5 വിക്കറ്റെടുത്തു. അവസാന ഓവറില്‍ ജഡേജ ക്യാച്ച് വിട്ടില്ലായിരുന്നെങ്കില്‍ ടൈയുടെ പേരില്‍ ആറ് വിക്കറ്റായേനെ.

ആ ഹാട്രിക് ഇങ്ങനെ
പുനെ ഇന്നിംഗ്‌സിലെ അവസാന ഓവറിലായിരുന്നു ആ ഹാട്രിക്. ഒന്നാം പന്തില്‍ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ അങ്കീത് ശര്‍മ ഔട്ട്. രണ്ടാമത്തെ പന്തില്‍ മനോജ് തിവാരി. രണ്ടുപേരും ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കുകയായിരുന്നു. മൂന്നാം പന്തില്‍ താക്കൂറിനെ ടൈ ക്ലീന്‍ ബൗള്‍ഡാക്കി വിട്ടു. നേരത്തെ ആദ്യസ്‌പെല്ലിലും ടൈ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ടൈയാണ് മാന്‍ ഓഫ് ദ മാച്ച്.

ധോണി വീണ്ടും പരാജയം
ഐ പി എല്‍ പത്താം സീസണിലെ ഏറ്റവും വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് എം എസ് ധോണി. ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പുറമേ കളിച്ച നാല് ഇന്നിംഗ്‌സില്‍ ഒന്ന് പോലും നന്നാക്കാന്‍ ധോണിക്ക് പറ്റിയില്ല. ഗുജറാത്തിനെതിരെ എട്ട് പന്തില്‍ അഞ്ച് റണ്‍സായിരുന്നു ധോണിയുടെ സംഭാവന. പരിക്ക് മാറി തിരിച്ചെത്തിയ ജഡേജയാണ് ധോണിയെ എല്‍ ബിയില്‍ കുടുക്കിയത്.

കളി തിരിഞ്ഞത് ധോണിയുടെ വിക്കറ്റില്‍
14 ഓവറില്‍ 4 വിക്കറ്റിന് 120 റണ്‍സില്‍ എത്തിയിരുന്നു പുനെ. എന്നാല്‍ ധോണിയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ അവര്‍ പതറി. അവസാന ഓവറുകളില്‍ വിക്കറ്റ് പെരുമഴ കൂടിയായതോടെ 1980 എങ്കിലും എത്തേണ്ട സ്‌കോര്‍ 171 ല്‍ അവസാനിച്ചു. ധോണിക്ക് പിന്നാലെ വന്ന നാല് പേരില്‍ മൂന്ന് പേരും രണ്ടക്കം പോലും കണ്ടില്ല.

മിന്നുന്ന തുടക്കം കിട്ടി
ആദ്യത്തെ ഓവറില്‍ തന്നെ രഹാനെയെ നഷ്ടപ്പെട്ടിട്ടും കിടുക്കന്‍ തുടക്കമാണ് പുനെയെ കാത്തിരുന്നത്. ആറോവറില്‍ അവര്‍ 64ലെത്തി. ത്രിപാഠി 17 പന്തില്‍ 33, സ്മിത്ത് 28 പന്തില്‍ 43, സ്‌റ്റോക്‌സ് 18 പന്തില്‍ 25, തിവാരി 27 പന്തില്‍ 31, അങ്കിത് ശര്‍മ 15 പന്തില്‍ 25 എന്നിവരാണ് പുനെയുടെ പ്രധാന സ്‌കോറര്‍മാര്‍.

കൂസലില്ലാതെ ഗുജറാത്ത്
172 റണ്‍സിന്റെ വിജയലക്ഷ്യം ഗുജറാത്ത് 18 ഓവറില്‍ അടിച്ചെടുത്തു. ഒന്നാമത്തെ ഓവറില്‍ 16 റണ്‍സടിച്ചാണ് മക്കുല്ലം - സ്മിത്ത് സഖ്യം തുടങ്ങിയത്. സ്മിത്ത് 30 പന്തില്‍ 47, മക്കുല്ലം 32 പന്തില്‍ 49, റെയ്‌ന 22 പന്തില്‍ 35, ഫിഞ്ച്19 പന്തില്‍ 33 എന്നിങ്ങനെ അവരുടെ ടോപ് ഫോര്‍ ബാറ്റ്‌സ്മാന്‍മാര്‍ മാത്രം മതിയായിരുന്നു കളി തീര്‍ക്കാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications