Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ ഹാട്രിക് സെഞ്ച്വറിക്കും രക്ഷിക്കാനായില്ല, ഇന്ത്യ കീഴടങ്ങി... വിന്‍ഡീസ് ജയം 43 റണ്‍സിന്

1
44268

പൂനെ: ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഹാട്രിക് സെഞ്ച്വറിക്കും ടീം ഇന്ത്യയെ രക്ഷിക്കാനായില്ല. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. 43 റണ്‍സിനാണ് കരീബിയന്‍സ് ലോക ഒന്നാം റാങ്കുകാരെ സ്വന്തം കാണികള്‍ക്കു മുന്നില്‍ നാണംകെടുത്തിയത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-1ന് ഒപ്പമെത്തുകയും ചെയ്തു.

1

ടോസിനു ശേഷം വിന്‍ഡീസിനെ ഇന്ത്യ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. മറുപടിയില്‍ കോലിയൊഴികെ (107) മറ്റാരും ഇന്ത്യന്‍ നിരയില്‍ ക്ലിക്കായില്ല. 47.4 ഓവറില്‍ 240 റണ്‍സിന് ഇന്ത്യ കൂടാരം കയറി.ശിഖര്‍ ധവാന്‍ 35 റണ്‍സിന് പുറത്തായപ്പോള്‍ റിഷഭ് പന്ത് (24), അമ്പാട്ടി റായുഡു (22) എന്നിവരാണ് 20നു മുകളില്‍ നേടിയ മറ്റു താരങ്ങള്‍. 119 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. മുന്‍ നായകന്‍ എംഎസ് ധോണി (7) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി മാറി.

2

തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ (8) നഷ്ടമായ ഇന്ത്യക്കു പിന്നീട് ഈ തകര്‍ച്ചയില്‍ നിന്നും കരകയറാനായില്ല. തുടര്‍ച്ചയായ ഇടവേളകളില്‍ വിന്‍ഡീസ് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയും ചെയ്തു. കോലി ഒരറ്റത്ത് പൊരുതിനോക്കിയെങ്കിലും ടീമംഗങ്ങളില്‍ നിന്ന് ഉറച്ച പിന്തുണ ലഭിച്ചില്ല. മൂന്നു വിക്കറ്റെടുത്ത മര്‍ലോണ്‍ സാമുവല്‍സാണ് വിന്‍ഡ‍ീസ് ബൗളിങിന് ചുക്കാന്‍ പിടിച്ചത്. ജാസണ്‍ ഹോള്‍ഡര്‍, ഒബെഡ് മക്കോയ്, ആഷ്‌ലി നഴ്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

3

നേരത്തേ ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 283 റണ്‍സെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും 300ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മെച്ചപ്പെട്ട പ്രകടനമാണ് ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. രണ്ടാം ഏകദിനത്തിലെ സെഞ്ച്വറി വീരനായിരുന്ന ഷെയ് ഹോപ്പാണ് (95) വിന്‍ഡീസിന്റെ ടോപ്‌സ്‌കോററര്‍. വെറും അഞ്ച് റണ്‍സിനാണ് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി താരത്തിന് നഷ്ടമായത്. 113 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹോപ്പിന്റെ ഇന്നിങ്‌സ്. ആഷ്‌ലി നഴ്‌സ് (40), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (37), ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (32), കിരോണ്‍ പവെല്‍ (21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ടീമില്‍ തിരിച്ചെത്തിയ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. താരം നാലു വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചു.

4

രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ക്കു പകരം ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി.

ആദ്യ മല്‍സരത്തില്‍ ആധികാരിക ജയം കൊയ്ത ഇന്ത്യയെ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് ടൈയില്‍ കുരുക്കിയിരുന്നു. ഇതേ തുടര്‍ന്ന് മുന്‍നിര പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബുംറയെയും ടീമിലേക്കു തിരിച്ചുവിളിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയായിരുന്നു.

ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്.
വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കിരെണ്‍ പവല്‍, ചന്ദര്‍പോള്‍ ഹേംരാജ്, ഷെയ് ഹോപ്പ്, മര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്മിര്‍, റോമെന്‍ പവല്‍, ഫാബിയന്‍ അല്ലന്‍, ആഷ്‌ലി നഴ്‌സ്, കെമര്‍ റോച്ച്, ഒബെദ് മക്കോയ്.

Story first published: Saturday, October 27, 2018, 21:26 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+