For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ജയം 73 റണ്‍സിന്- തൂത്തുവാരി ഹിറ്റ്മാനും സംഘവും, ദ്രാവിഡ യുഗത്തിന് ഉജ്ജ്വല തുടക്കം

73 റണ്‍സിനാണ് ഇന്ത്യന്‍ വിജയം

1

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ ദ്രാവിഡ യുഗത്തിനു സമ്പൂര്‍ണ വിജയത്തോടെ തുടക്കം. രാഹുല്‍ ദ്രാവിഡ്- രോഹിത് ശര്‍മ കോമ്പിനേഷനില്‍ ആദ്യമായി ഇറങ്ങിയ ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെ തൂത്തുവാരിയാണ് ലോക ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്. ആദ്യ രണ്ടു കളികളും ജയിച്ച് ഇന്ത്യ നേരത്തേ പരമ്പര കൈക്കലാക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടും ഹിറ്റ്മാന്റെ ഇന്ത്യക്കു തൃപ്തിയായില്ല. അവസാന മല്‍സരത്തിലും തകര്‍പ്പന്‍ ജയവുമായി കിവികള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരം തികച്ചും ഏകപക്ഷീയമായിരുന്നു. 73 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.

തുടര്‍ച്ചയായി മൂന്നാമങ്കത്തിലും ടോസ് ലഭിച്ച നായകന്‍ രോഹിത് ഇത്തവണ പക്ഷെ ബാറ്റിങായിരുന്നു തിരഞ്ഞെടുത്തത്. ഏഴു വിക്കറ്റിനു 184 റണ്‍സെന്ന വലിയൊരു ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തി. എന്നാല്‍ കിവികള്‍ക്കു കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഈ സ്‌കോര്‍ ചേസ് ചെയ്യുമെന്ന പ്രതീതി പോലുമുണ്ടാനായില്ല. വിക്കറ്റുകള്‍ അവര്‍ക്കു തുടര്‍ച്ചയായി നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ 17.2 ഓവറില്‍ 111 റണ്‍സിന് കിവികളുടെ പോരാട്ടമവസാനിക്കുകയും ചെയ്തു.

ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനൊഴികെ (51) മറ്റാര്‍ക്കും ഇന്ത്യയുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ മറുപടിയില്ലായിരുന്നു. 36 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്‌സ്. പക്ഷെ ഇന്ത്യയുടെ 'കാരുണ്യം' കൊണ്ടു മാത്രമാണ് ഗപ്റ്റില്‍ ഫിഫ്റ്റിയിലെത്തിയത്. കളിയില്‍ തുടക്കത്തില്‍ സ്വന്തം ബൗളിങില്‍ ദുഷ്‌കരമായ ഒരു ക്യാച്ച് ദീപക് ചാഹര്‍ കൈവിട്ടിരുന്നു. അതു ക്യാച്ചായിരുന്നെങ്കില്‍ കിവികളുടെ തോല്‍വി ഇതിനേക്കാള്‍ ദയനീയമാവുമായിരുന്നു. ഗപ്റ്റിലിനെക്കൂടാതെ ടിം സെയ്‌ഫേര്‍ട്ട് (17), ലോക്കി ഫെര്‍ഗൂസന്‍ (14) എന്നിവരാണ് ന്യൂസിലാന്‍ഡ് നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍.

2

ഡാരില്‍ മിച്ചെല്‍ (5), മാര്‍ക്ക് ചാപ്മാന്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (0), ജെയിംസ് നീഷാം (3), നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ (2), ആദം മില്‍നെ (7), ഇഷ് സോധി (9), ട്രെന്റഫ് ബോള്‍ട്ട് (2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ബാറ്റിങ് പ്രകടനം. വെങ്കടേഷ് അയ്യരടക്കം ആറു ബൗളര്‍മാരെ ഇന്ത്യ മല്‍സരത്തില്‍ പരീക്ഷിച്ചു. സ്പിന്നര്‍ അക്ഷര്‍ പട്ടേലായിരുന്നു ഇന്ത്യയുടെ തുറുപ്പുചീട്ട്. മൂന്നോവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം മൂന്നു പേരെ പുറത്താക്കി. കരിയറിലെ രണ്ടാമത്തെ മല്‍സരം കളിച്ച അക്ഷര്‍ പട്ടേല്‍ രണ്ടു വിക്കറ്റുകളെടുത്തു. യുസ്വേന്ദ്ര ചാഹലിനും വെങ്കടേഷിനും ദീപക് ചാഹറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. അക്ഷറാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. നായകന്‍ രോഹിത് മാന്‍ ഓഫ് ദി സീരീസാവുകയും ചെയ്തു.

3

നേരത്തേ നായകന്റെ കളി കെട്ടഴിച്ച രോഹിത്തിന്റെ (56) വെടിക്കെട്ട് ഫിഫ്റ്റിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 31 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ഇഷാന്‍ കിഷന്‍ (29), ശ്രേയസ് അയ്യര്‍ (25), വെങ്കടേഷ് അയ്യര്‍ (20), ദീപക് ചാഹര്‍ (21*), ഹര്‍ഷല്‍ പട്ടേല്‍ (18) എന്നിവലും ടീമിനെ 180 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സൂര്യകുമാര്‍ യാദവ് (0), റിഷഭ് പന്ത് (4) എന്നിവര്‍ മാത്രമാണ് ബാറ്റര്‍മാരില്‍ നിരാശപ്പെടുത്തിയത്. ന്യൂസിലിന്‍ഡിനായി നായകനും സ്പിന്നറുമായ മിച്ചെല്‍ സാന്റ്‌നര്‍ മൂന്നു വിക്കറ്റുകളെടുത്തു.

10 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 90 റണ്‍സെന്ന നിലയിലായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെന്ന നിലയില്‍ കുതിച്ച ഇന്ത്യക്കു ഇഷാനെയും സൂര്യയെയും ഒരേ ഓവറിലാണ് നഷ്ടമായത്. നായകന്‍ സാന്റ്‌നറായിരുന്നു ഇന്ത്യക്കു ഇരട്ട പ്രഹരമേല്‍പ്പിച്ചത്. റിഷഭും പെട്ടെന്നു പുറത്തായതോടെ ഇന്ത്യ മൂന്നിന് 83 റണ്‍സെന്ന നിലയിലായി. ഫിഫ്റ്റിക്കു ശേഷം രാഹുല്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 103 റണ്‍സായിരുന്നു. പിന്നീട് മധ്യനിരയും ലോവര്‍ ഓര്‍ഡറും നടത്തിയ പോരാട്ടവീര്യമാണ് ഇന്ത്യയെ 180ന് മുകളിലെത്തിച്ചത്. വാലറ്റത്ത് വെറും എട്ടു ബോളിലാണ് ചാഹര്‍ പുറത്താവാതെ 21 റണ്‍സ് വാരിക്കൂട്ടിയത്. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ആദം മില്‍നെയെറിഞ്ഞ 20ാം ഓവറില്‍ 19 റണ്‍സ് ചാഹര്‍ വാരിക്കൂട്ടി.

4

രണ്ടാം ടി20യില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിനും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യ വിശ്രമം നല്‍കി. പകരം ഇഷാന്‍ കിഷനും യുസ്വേന്ദ്ര ചാഹലുമാണ് ടീമിലേക്കു വന്നത്. പരമ്പരയില്‍ രണ്ടുപേരുടെയും ആദ്യത്തെ മല്‍സരം കൂടിയാണിത്. അതേസമയം, ഈ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ നയിച്ചത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ മിച്ചെല്‍ സാന്റ്‌നറാണ്. ആദ്യ രണ്ടു കളികളിലും ടിം സൗത്തിയായിരുന്നു നായകന്‍. സൗത്തിക്കു മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡ് വിശ്രമം നല്‍കിയിരിക്കുകയാണ്. പകരം ലോക്കി ഫെര്‍ഗൂസനാണ് ടീമിലെത്തിയത്.

നേരത്തേ ജയ്പൂരിലായിരുന്നു ആദ്യ ടി20 മല്‍സരം നടന്നത്. ഈ കളിയില്‍ ആവേശകരമായ റണ്‍ചേസിനൊടുവില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയായിരുന്നു ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സൂര്യയായിരുന്നു. ഈ മല്‍സരത്തിലൂടെ മധ്യപ്രദേശുകാരനായ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും ചെയ്തു.

റാഞ്ചിയിലെ രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിനായിരുന്നു റണ്‍ചേസിനൊടുവില്‍ ഇന്ത്യ കിവികളുടെ ചിറകരിഞ്ഞത്. ഈ മല്‍സരത്തിലൂടെ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യക്കായി അരങ്ങേറിയിരുന്നു. പരിക്കേറ്റു പിന്‍മാറിയ മുഹമ്മദ് സിറാജിനു പകരമായിരുന്നു ഇത്. കന്നി മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഹര്‍ഷല്‍ പ്ലെര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. കെഎല്‍ രാഹുലും രോഹിത്തും കളിയില്‍ ഫിഫ്റ്റിയുമായി തിളങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ടി20കളിലും ടോസ് ലഭിച്ചത് രോഹിത്തിനായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജിമ്മി നീഷാം, മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.

Story first published: Sunday, November 21, 2021, 23:00 [IST]
Other articles published on Nov 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+