ലോകോത്തര താരം
ദ്രാവിഡ് ശരിക്കും ലോകോത്തര താരം തന്നെയായിരുന്നുവെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയോടു സംസാരിക്കവെ വോ പ്രശംസിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ട താരമായിരുന്നോ അതേ പ്രാധാന്യം ദ്രാവിഡിനുമുണ്ടായിരുന്നു. ഇവര്‍ രണ്ടു പേരും ഇന്ത്യന്‍ ബാറ്റിങിന്റെ ഹൃദയമായി മാറിയിരുന്നു. സച്ചിനെപ്പോലെ തന്നെ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ട് നേരിട്ട ബാറ്റ്‌സ്മാനായിരുന്നു ദ്രാവിഡെന്നും വോ വിശദമാക്കി.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനെന്ന നിലയില്‍ 72 ശതമാനമായിരുന്നു വോയുടെ വിജയശരാശരി. കരിയറില്‍ പല തവണ വോ നയിച്ച ഓസീസ് സച്ചിനും ദ്രാവിഡുമുള്‍പ്പെട്ട ഇന്ത്യയോടു ഏറ്റുമുട്ടിയിട്ടുണ്ട്.
ദ്രാവിഡിന്റെ ഏകാഗ്രത
കടുത്ത ഏകാഗ്രതയായിരുന്നു ദ്രാവിഡിനുണ്ടായിരുന്നത്. നിങ്ങള്‍ എത്ര ശ്രമിച്ചാലും അതു തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ടീമിനെ ഒരുമിച്ച് നിര്‍ത്തിയ പശ പോലെയായിരുന്നു ദ്രാവിഡ്. ടീമിനു എല്ലായ്‌പ്പോഴു ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാനുമായിരുന്നു അദ്ദേഹം.
ദ്രാവിഡ് ക്രീസിലെത്തിയാല്‍ പെട്ടെന്നൊന്നും തിരികെ വരില്ലെന്നും റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നും ഇന്ത്യക്കറിയാമായിരുന്നു. ഏതു ലോകോത്തര ബൗളിങിനെയും അദ്ദേഹം നിര്‍വീര്യമാക്കിയിരുന്നു. ഭൂരിഭാഗം താരങ്ങള്‍ക്കും സാധിക്കാത്ത കാര്യമാണിതെന്നും വോ അഭിപ്രായപ്പെട്ടു.
വിദേശത്ത് മികച്ച റെക്കോര്‍ഡായിരുന്നു ദ്രാവിഡിന്റേത്. പ്രത്യേകിച്ചും ഓസ്‌ട്രേലിയില്‍ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. 16 ടെസ്റ്റുകളില്‍ 41.64 ശരാശരിയില്‍ ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കം ഓസ്‌ട്രേലിയയില്‍ ദ്രാവിഡ് 1,166 റണ്‍സെടുത്തിട്ടുണ്ട്.
വലിയ മല്‍സരങ്ങളുടെ താരം
വലിയ മല്‍സരങ്ങളുടെ താരമെന്നാണ് ദ്രാവിഡിനെ വോ വിശേഷിപ്പിച്ചത്. ക്രീസിലെത്തിയ ശേഷം ഫോമിലേക്കുയര്‍ന്നാല്‍ മറ്റാരെയും പോലെ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായിരുന്നു ദ്രാവിഡ്. അദ്ദേഹത്തിന്റെ ഏകാഗ്രതയും പ്രതിരോധവും അജയ്യമായിരുന്നു. വലിയ മല്‍സരങ്ങളില്‍ കളിക്കുന്നത് ദ്രാവിഡിനെ വളരെ ആവേശം കൊള്ളിച്ചിരുന്നു. വലിയ മല്‍സരങ്ങളിലായിരുന്നു അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്നതെന്നും വോ കൂട്ടിച്ചേര്‍ത്തു.
ദ്രാവിഡ് ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നെ പുറത്താക്കുക വളരെ ദുഷ്‌കരമാണ്. കൊല്‍ക്കത്തയില്‍ ഓസീസിനെതിരേ ദ്രാവിഡും ലക്ഷ്മണും ചേര്‍ന്നു കളിച്ച ഇന്നിങ്‌സ് വളരെ പ്രശസ്തമായിരുന്നു. വിജയിക്കാന്‍ സാധിക്കാതിരുന്ന മല്‍സരമായിരുന്നു അന്നു രണ്ടു പേരും കൂടി ഇന്ത്യയെ ജയിപ്പിച്ചത്. അതുകൊണ്ടു തന്നെ മഹത്തായ ഇന്നിങ്‌സുകളായിരുന്നു അവയെന്നും വോ വിലയിരുത്തി.