For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

FIFA World Cup 2022: വമ്പന്മാര്‍, പക്ഷെ ഗ്രൂപ്പുഘട്ടം കടക്കാനായില്ല, നിരാശപ്പെടുത്തിയ ടീമുകളിതാ

ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ഫ്രാന്‍സ് തുടങ്ങിയ ലോകകപ്പിലെ ഫേവറേറ്റുകളെന്ന് വിശേഷിപ്പിക്കുന്നവരെല്ലാം ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ തോല്‍വി വഴങ്ങിയെന്നത് ഖത്തര്‍ ലോകകപ്പിന്റെ ആവേശം ഉയര്‍ത്തുന്നു

1

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായിരിക്കുകയാണ്. പല കുഞ്ഞന്മാരും ഇത്തവണ അത്ഭുതപ്പെടുത്തുന്ന അട്ടിമറി പ്രകടനങ്ങള്‍ കാഴ്ചവെച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. കൂടാതെ ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ഫ്രാന്‍സ് തുടങ്ങിയ ലോകകപ്പിലെ ഫേവറേറ്റുകളെന്ന് വിശേഷിപ്പിക്കുന്നവരെല്ലാം ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ തോല്‍വി വഴങ്ങിയെന്നത് ഖത്തര്‍ ലോകകപ്പിന്റെ ആവേശം ഉയര്‍ത്തുന്നു.

ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഹോളണ്ട, സെനഗല്‍, ഇംഗ്ലണ്ട്, അമേരിക്ക, ഓസ്‌ട്രേലിയ, അര്‍ജന്റീന, പോളണ്ട്, ക്രൊയേഷ്യ, മൊറോക്കോ, സ്‌പെയിന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഇത്തവണ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പുഘട്ടത്തില്‍ ആര്‍ക്കും എളുപ്പമായിരുന്നില്ല. ശക്തമായ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് പ്രമുഖരടക്കം പ്രീ ക്വാര്‍ട്ട് ടിക്കറ്റെടുത്തത്. ഇത്തവണ വലിയ പ്രതീക്ഷയോടെ എത്തുകയും ഗ്രൂപ്പുഘട്ടം കാണാതെ പുറത്താവുകയും ചെയ്ത ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ബെല്‍ജിയം

കരുത്തരുടെ നിരയാണ് ബെല്‍ജിയം. ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും ഇത്തവണ ഗ്രൂപ്പുഘട്ടം പോലും കടക്കാന്‍ ഏദന്‍ ഹസാര്‍ഡിനും സംഘത്തിനുമായില്ല. ഗ്രൂപ്പ് എഫിലായിരുന്നു ബെല്‍ജിയം. കാനഡയെ 1-0ന് തോല്‍പ്പിച്ച ബെല്‍ജിയത്തിന് മൊറോക്കോയോട് 2-0ന് ഞെട്ടിപ്പിക്കുന്ന തോല്‍വി വഴങ്ങേണ്ടി വന്നതാണ് തിരിച്ചടിയായി മാറിയത്. ക്രൊയേഷ്യക്കെതിരേ ജയം നിര്‍ണ്ണായകമായിരുന്നു ബെല്‍ജിയത്തിന്. എന്നാല്‍ ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിച്ചതോടെ ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. ക്രൊയേഷ്യക്കെതിരേ റോമലു ലുക്കാക്കു അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായി മാറിയത്. പേരുകേട്ട താരങ്ങള്‍ കളിച്ചിട്ടും ഇത്തവണ ബെല്‍ജിയത്തിന് ഗ്രൂപ്പുഘട്ടം കടക്കാനായില്ലെന്നത് വലിയ നാണക്കേട് തന്നെ.

1

ജര്‍മനി

നാല് തവണ വിശ്വകിരീടം നേടിയിട്ടുള്ള ജര്‍മനിയില്‍ ഇത്തവണ വലിയ പ്രതീക്ഷയായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്. ഗ്രൂപ്പ് ഇയില്‍ ഉള്‍പ്പെട്ട ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തി പുറത്തുപോയി. ജപ്പാനോട് 2-1ന്റെ തോല്‍വി വഴങ്ങേണ്ടി വന്നതാണ് ജര്‍മനിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. സ്‌പെയിനോട് 1-1 സമനില പിടിച്ച് ജര്‍മനി തടിയൂരിയ ജര്‍മനി കോസ്റ്റാറിക്കയെ 4-2ന് തോല്‍പ്പിച്ചെങ്കിലും ഗ്രൂപ്പുഘട്ടം കടക്കാനായില്ല. സ്‌പെയിനും ജര്‍മനിയും കോസ്റ്റാറിക്കയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ജപ്പാനാണ് തലപ്പത്തെത്തിയതെന്നതാണ് കൗതുകം. ജര്‍മനിയുടെ ഇത്തവണത്തെ പ്രകടനം ആരാധക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പറയാം.

ഉറുഗ്വേ

ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടാന്‍ സാധിക്കാതെ പോയ ടീമാണ് ഉറുഗ്വേ. ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനി തുടങ്ങിയ സൂപ്പര്‍ നിര കളിക്കുന്ന ഉറുഗ്വേക്ക് ഗോള്‍ശരാശരിയിലാണ് അടിതെറ്റിയത്. ദക്ഷിണ കൊറിയയോട് ഗോള്‍രഹിത സമനില വഴങ്ങിയ ഉറുഗ്വേക്ക് പോര്‍ച്ചുഗലിനോട് 2-0ന് തോല്‍ക്കേണ്ടി വന്നത് തിരിച്ചടിയായി. ഘാനയോട് 2-0ന്റെ ജയം നേടിയെടുത്തിട്ടും ഗോള്‍ശരാശരിയില്‍ ദക്ഷിണ കൊറിയയെ മറികടക്കാനായില്ല. ഇതോടെ കരഞ്ഞുതളര്‍ന്ന കണ്ണുകളുമായി ഉറുഗ്വേക്ക് ഖത്തറില്‍ നിന്ന് മടങ്ങേണ്ടി വന്നു. സുവാരസിന്റേയും കവാനിയുടേയും അവസാന ലോകകപ്പെന്ന നിലയില്‍ ഈ പുറത്താകല്‍ ആരാധകര്‍ക്ക് വലിയ നിരാശയുണ്ടാക്കുന്നു.

1

വെയ്ല്‍സ്

ഗ്രൂപ്പ് ബിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറില്‍ പ്രതീക്ഷിച്ചിരുന്ന ടീമാണ് വെയ്ല്‍സ്. എന്നാല്‍ ഒരു ജയം പോലും നേടാനാവാതെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് ഗാരത് ബെയ്ല്‍ ഉള്‍പ്പെടുന്ന വെയ്ല്‍സിന്റെ പുറത്താകല്‍. യുഎസ്എയോട് 1-1 സമനില വഴങ്ങിയപ്പോള്‍ ഇറാനോട് എതിരില്ലാത്ത രണ്ട് ഗോളിനും ഇംഗ്ലണ്ടിനോട് എതിരില്ലാത്ത മൂന്ന് ഗോളിനും തോറ്റു. ഇതോടെ നാണംകെട്ട് തലതാഴ്ത്തി വെയ്ല്‍സിനും മടങ്ങേണ്ടി വന്നു. ബെയ്‌ലിന്റെ അവസാന ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ വെയ്ല്‍സ് പുറത്തായി.

അത്ഭുതപ്പെടുത്തി ഇവര്‍

ഇത്തവണ ഒട്ടും പ്രതീക്ഷിക്കാതെ പ്രീ ക്വാര്‍ട്ടറിലെത്തിയ ചില ടീമുകളുണ്ട്. ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ജപ്പാന്‍ ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയതും ഗ്രൂപ്പ് എഫില്‍ മൊറോക്കോ തലപ്പത്തെത്തിയതും കൗതുകം. ഗ്രൂപ്പ് എച്ചില്‍ നിന്ന് ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിലെത്തിയതും അത്ഭുതപ്പെടുത്തുന്ന പ്രകടനം. പ്രീ ക്വാര്‍ട്ടറില്‍ ഒരു തോല്‍വികൊണ്ട് പുറത്താവുമെന്നതിനാല്‍ കൂടുതല്‍ വമ്പന്‍ ടീമുകളെല്ലാം അട്ടിമറി ഭീഷണിയില്‍ത്തന്നെയാണ്.

Story first published: Saturday, December 3, 2022, 9:20 [IST]
Other articles published on Dec 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+