കിംബെർലി: ക്വിന്റൻ ഡീ കോകിന്റെയും ഹാഷിം അംലയുടെയും ലോകറെക്കോർഡ് കൂട്ടുകെട്ടിന്റെ മികവിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തകർത്തു. ഒന്നാം ഏകദിനത്തിൽ 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. നേരത്തെ ടെസ്റ്റ് പരമ്പരയിലും ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. ഒന്നാം ഏകദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് 278 റൺസെടുത്തു. ദക്ഷിണാഫ്രിക്ക വിക്കറ്റ് പോകാതെ 42.5 ഓവറിൽ ലക്ഷ്യത്തിലെത്തി.
സ്കോർ പിന്തുടരുമ്പോൾ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന ലോകറെക്കോർഡാണ് ഹാഷിം അംലയുടെ ക്വിന്റൻ ഡി കോകും ചേർന്ന് ഉയർത്തിയത്. 279 റൺസാണ് ഇരുവരും ചേർന്ന് അടിച്ചത്. ഇതിൽ ഡികോക് 145 പന്തിൽ 21 ഫോറടക്കം 168 റൺസെടുത്തു. അംലയാകട്ടെ 112 പന്തിൽ 110ഉം. സനത് ജയസൂര്യയും ഉപുൽ തരംഗയും ചേർന്ന് ശ്രീലങ്കയ്ക്ക് വേണ്ടി അടിച്ച 286 ആണ് ഏകദിനത്തിലെ റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ട്. ഡേവിഡ് വാർണർ - ഹെഡ് (284), അംല - ഡികോക് (282), ദിൽഷൻ - തരംഗ (282) എന്നിവരാണ് മറ്റ് റെക്കോർഡ് ഓപ്പണര്‍മാർ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി വെറ്ററൻ ബാറ്റ്സ്മാൻ മുഷ്ഫിക്കർ റഹിം സെഞ്ചുറി നേടി. 116 പന്തിൽ 110 റൺസ്. വിക്കറ്റ് കീപ്പർ ലിട്ടൻ ദാസ് 21, ഷക്കീബ് 29, മഹ്മദുള്ള 26 എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ 10 ഓവറിൽ 43 റൺസിന് 4 വിക്കറ്റ് വീഴ്ത്തി. ക്വിന്റൻ ഡി കോക്കാണ് മാൻ ഓഫ് ദ മാച്ച്.