കാൺപൂർ: 2017ൽ 20 കളിയിൽ മുപ്പത്തിയഞ്ച് വിക്കറ്റുകളോടെ ഇന്ത്യയുടെ ടോപ് ബൗളർ. ഏകദിന ചരിത്രത്തിൽ ഇന്ത്യയ്ക്ക് വേഗം കൂടി അമ്പത് വിക്കറ്റിനുടമ എന്ന അത്യപൂർവ്വ റെക്കോർഡ്. മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരിസ് അവാർഡുകൾ - ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്ര എറിഞ്ഞ് പൊളിക്കുകയാണ്. വർത്തമാന ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബൗളർമാരുടെ കൂട്ടത്തിലാണ് മുംബൈ ഇന്ത്യൻസിന്റെ ഈ വലം കൈ ഫാസ്റ്റ് ബൗളറുടെ സ്ഥാനം.
വെറും 28 കളികളിൽ നിന്നാണ് ജസ്പ്രീത് ഭുമ്ര അമ്പത് വിക്കറ്റുകൾ എന്ന നേട്ടത്തിൽ എത്തിയിരിക്കുന്നത്. കാൺപൂരിൽ നടന്ന ഇന്ത്യ - ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിലാണ് ഭുമ്ര അമ്പത് വിക്കറ്റ് നേട്ടത്തിലെത്തിയത്. 23 മത്സരങ്ങളിൽ നിന്നും ഈ നേട്ടം കൈവരിച്ച അജിത് അഗാർക്കറിന്റെ പേരിലാണ് ഈയിനത്തിലെ ഇന്ത്യൻ റെക്കോർഡ്. മുഹമ്മദ് ഷമി (29), ഇർഫാൻ പത്താൻ (31), അമിത് മിശ്ര (32) എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഫാസ്റ്റസ്റ്റ് ഫിഫ്റ്റി ബൗളർമാർ.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്ര മൂന്നാം റാങ്കിലെത്തി. ആറാം സ്ഥാനത്തായിരുന്ന ഭുമ്ര മൂന്ന് സ്ഥാനങ്ങൾ മുന്നോട്ട് കയറി. ഭുമ്രയുടെ കരിയർ ബെസ്റ്റ് റാങ്കിംഗാണ് ഇത്. 2017ൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് ടേക്കറാണ് ഭുമ്ര. ലോകത്തെ നാലാമത്തെയും. 28 ഏകദിനത്തിൽ 52 വിക്കറ്റും 27 ട്വന്റി 20 മത്സരത്തിൽ 37 വിക്കറ്റും ഭുമ്രയുടെ പേരിലുണ്ട്.