ചൈനീസ് കമ്പനികളുമായുള്ള കൂട്ടുകെട്ട് ബിസിസിഐ അവസാനിപ്പിക്കില്ല. പുതിയ ഐപിഎല്‍ സീസണിലും ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ തന്നെ പ്രധാന സ്‌പോണ്‍സര്‍. വിവോയ്ക്ക് പുറമെ പെയ്ടിഎം, ഡ്രീം 11 കമ്പനികളും ഐപിഎല്‍ 13 ആം പതിപ്പിന് ചുക്കാന്‍ പിടിക്കും. പഴയ സ്‌പോണ്‍സര്‍മാരെ നിലനിര്‍ത്താന്‍ ഞായറാഴ്ച്ച ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് തീരുമാനിച്ചത്.
നേരത്തെ, ഇന്ത്യാ - ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ഇവരുമായുള്ള സഹകരണം പൊടുന്നനെ അവസാനിപ്പിക്കാന്‍ ബിസിസിഐക്കാവില്ല. ഒപ്പിട്ട കരാര്‍ത്തന്നെ കാരണം. ഒപ്പം സമ്പദ് രംഗം തകര്‍ച്ചയില്‍ നില്‍ക്കുന്ന ഈ കൊറോണക്കാലത്ത് പുതിയ സ്‌പോണ്‍സര്‍മാരെ പെട്ടെന്നു കണ്ടെത്തുകയും ബുദ്ധിമുട്ടാണ്.
നിലവില്‍ അഞ്ചു വര്‍ഷത്തേക്കാണ് വിവോയുമായുള്ള ബിസിസിഐയുടെ കരാര്‍. ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സറാവാന്‍ 2,199 കോടി രൂപ വിവോ മുടക്കിയിട്ടുണ്ട്. 2017 -ലാണ് കരാര്‍ ഒപ്പിട്ടത്. എന്തായാലും ചൈനീസ് കമ്പനികളെ ബഹിഷ്‌കരിക്കാന്‍ രാജ്യമെങ്ങും ആഹ്വാനം ഉയരുമ്പോള്‍ ബിസിസിഐയുടെ നടപടി പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയാണ്.
സ്‌പോണ്‍സര്‍മാരെ നിലനിര്‍ത്തുന്നതിനൊപ്പം മറ്റു സുപ്രധാന തീരുമാനങ്ങളും ഞായറാഴ്ച്ചത്തെ യോഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ നടക്കുക. യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബിസിസിഐക്ക് അനുമതി നല്‍കി. ഇതോടെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള എല്ലാ മാര്‍ഗതടസങ്ങളും നീങ്ങി.
ഇന്ത്യന്‍ സമയം വൈകീട്ട് ഏഴരയ്ക്കാണ് (യുഎഇ സമയം വൈകീട്ട് ആറ്) ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. ഒരു ദിവസം ഒരു മത്സരം എന്ന കണക്കിനാണ് ഭൂരിപക്ഷം മത്സരങ്ങളും. ആകെ പത്തു 'ഡബിള്‍ ഹെഡ്ഡറുകളാണ്' (ഒരു ദിവസം രണ്ടു മത്സരങ്ങള്‍) ടൂര്‍ണമെന്റിലുള്ളത്. പുതിയ ആരോഗ്യസാഹചര്യം മുന്‍നിര്‍ത്തി പുതിയ സീസണില്‍ എത്ര പകരക്കാരെ വേണമെങ്കിലും ഫ്രാഞ്ചൈസികള്‍ക്ക് നിയോഗിക്കാന്‍ അനുവാദമുണ്ട്. ഇതേസമയം, ഒരു ഫ്രാഞ്ചൈസിയില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന താരങ്ങളുടെ എണ്ണം 24 ആണ്. വനിതകളുടെ ഐപിഎല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും ബിസിസിഐ ഒരുക്കംകൂട്ടുന്നുണ്ട്.