അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലായി മാറിയ ബംഗ്ലാദേശ് പാക്കിസ്ഥാന്‍ മത്സരത്തിനൊടുവില്‍ ബംഗ്ലാദേശ് നേടിയത് അര്‍ഹിച്ച വിജയം. അമിത ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശിനെ ചെറുതായി കണ്ടതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. കളിയുടെ എല്ലാ മേഖലകളിലും പാക്കിസ്ഥാനെ ബംഗ്ലാദേശ് പിന്നിലാക്കിയപ്പോള്‍ ഇന്ത്യയുമായുള്ള കലാശക്കളിക്ക് അവര്‍ യോഗ്യതനേടി.
ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ആദ്യ ഓവറുകളില്‍ തന്നെ പാക്കിസ്ഥാന്‍ കളി കൈയ്യടക്കിയിരുന്നു. അഞ്ച് ഓവറെത്തുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ പിഴുതെങ്കിലും പിന്നീട് മുഷ്ഫിഖര്‍ റഹീമും(99) മുഹമ്മദ് മിഥുനും (60) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കളി മാറ്റിമറിച്ചത്. ഇതുതന്നെയായിരുന്നു കളിയില്‍ നിര്‍ണായകമായതെന്നും കാണാം. ഇവരുടെ കൂട്ടുകെട്ടു പൊളിക്കാന്‍ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസിന് കഴിഞ്ഞില്ല.
ബൗളര്‍മാരെ യഥാവിധം ഉപയോഗിക്കാനും ഫീല്‍ഡിലെ താളപ്പിഴ ഒഴിവാക്കാനും കഴിയാത്തത് പാക്കിസ്ഥാന് തിരിച്ചടിയായി. ടൂര്‍ണമെന്റിലുടനീളം മോശം ഫീല്‍ഡിങ്ങാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തത്. മറുവശത്ത് ബംഗ്ലാദേശ് തങ്ങളുടെ പദ്ധതി കൃത്യമായി നടപ്പാക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ഓരോ ബാറ്റ്‌സ്മാര്‍ക്കെതിരെയും ബംഗ്ലാദേശിന് തന്ത്രങ്ങളുണ്ടായിരുന്നു. മെഹ്ദി ഹസന്‍ മിറാസ് ആദ്യ ഓവര്‍ എറിയാന്‍ എത്തിയതുമുതല്‍ ബംഗ്ലാദേശ് തങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി.
പാക് ഓപ്പണര്‍ ഫഖര്‍ സമാന്‍ ടൂര്‍ണമെന്റില്‍ പൂര്‍ണ പരാജയമായി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എല്ലാ മത്സരത്തിലും തുടക്കത്തില്‍തന്നെ പുറത്തായത് പിന്നീടെത്തിയ കളിക്കാര്‍ക്ക് വലിയ സമ്മര്‍ദ്ദമാണുണ്ടാക്കിയത്. ഭാവി താരമെന്ന് വിശേഷിക്കപ്പെട്ട ഫഖര്‍ സമാന്റെ ഫോമില്ലായ്മയാണ് പാക് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ബൗളിങ്ങില്‍ മുഹമ്മദ് ആമിറും നിരാശപ്പെടുത്തി. അവസാന മത്സരത്തില്‍ ആമിറിന് പകരമെത്തിയ ജുനൈദ് ഖാന്റെ പ്രകടനം മികച്ചതായിരുന്നു. ആദ്യ മത്സരങ്ങളില്‍ ജുനൈദിനെ പുറത്തിരുത്തിയതില്‍ പാക്കിസ്ഥാന്‍ ഇപ്പോള്‍ നിരാശപ്പെടുന്നുണ്ടാകുമെന്നുറപ്പ്.