ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ വിരാട് കോലി ഈ മാസം വിവാഹിതനാകുന്നു എന്ന വാർത്തകൾ തെറ്റ്. കാമുകിയും നടിയുമായ അനുഷ്‌ക ശര്‍മയുടെ വക്താവായ മോണിക്ക ഭട്ടാചാര്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ കോലിയും അനുഷ്കയും തമ്മിലുള്ള വിവാഹം ഡിസംബർ 12ന് നടക്കുമെന്ന തരത്തിൽ റിപ്പോര്‍ട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം പാടേ നിഷേധിക്കുകയാണ് അനുഷ്‌ക ശര്‍മയുടെ വക്താവായ മോണിക്ക ഭട്ടാചാര്യ.

ഈ മാസം ഡിസംബര്‍ 9നും 11നും ഇടയില്‍ ഇരുവരുടെയും വിവാഹം ഇറ്റലിയില്‍ നടക്കുമെന്നാണ് പല മാധ്യമങ്ങളും ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇത് ഡിസംബർ 12 ആണെന്ന് പറഞ്ഞു. ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും കോലി വിട്ടുനിന്നതും, അണ്ടർ 23 സി കെ നായിഡു ടൂർണമെന്റിൽ നിന്നും ദില്ലിയുടെ കോച്ച് രാജ്കുമാർ ശര്‍മ പിന്മാറിയതും കോലിയുടെ വിവാഹവാർത്ത സത്യമെന്ന് തന്നെ കരുതാൻ കാരണമായി.
വിരാട് കോലിയും അനുഷ്‌ക ശര്‍മയും പ്രണയത്തിലായിട്ട് ഇപ്പോൾ നാല് വർഷം കഴിഞ്ഞു. ഇടയ്ക്ക് ഇരുവരും വേർപിരിഞ്ഞിരുന്നു. എന്നാൽ അത് തങ്ങളുടെ പ്രോഫഷണലിൽ ശ്രദ്ധിക്കാൻ വേണ്ടിയാണ് എന്നായിരുന്നു താരങ്ങളുടെ വിശദീകരണം. ഇരുവരും വൈകാതെ വീണ്ടും ഒന്നിക്കുകയും ചെയ്തു. ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്ന സമയത്ത് കൂടെയുണ്ടായിരുന്നത് അനുഷ്‌ക ശർമയാണ് എന്ന് കോലി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.