കൊളംബൊ: ശ്രീലങ്കയില്‍ നടന്ന നിതാഹാസ് ത്രിരാഷ്്ട്ര ട്രോഫിക്കിടെ ക്രിക്കറ്റിലെ ചില സുവര്‍ണ്ണനിമിഷങ്ങള്‍ പിറന്നിരുന്നു. ആതിഥേയരായ ലങ്കയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് ഫൈനല്‍ വരെ എത്തിയതും, അവസാന മത്സരത്തില്‍ സിക്‌സര്‍ പറത്തി ദിനേശ് കാര്‍ത്തിക് ഇന്ത്യക്ക് കപ്പ് സമ്മാനിച്ചതുമൊക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് കളിയിലെ മാന്യത വിട്ടുള്ള പ്രവര്‍ത്തനങ്ങളാണ്.
ഗ്രൂപ്പ് മത്സരങ്ങളില്‍ ആതിഥേയരും, ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. കളിയിലെ അവസാന ഓവറില്‍ ആദ്യ രണ്ട് പന്തുകള്‍ ബൗണ്‍സറുകളായതോടെ രണ്ടാം പന്ത് സ്വാഭാവികമായി നോബോള്‍ വിളിക്കുമെന്നാണ് ബംഗ്ലാദേശ് പ്രതീക്ഷിച്ചത്. പക്ഷെ അമ്പയര്‍മാര്‍ ഇതിന് വിരുദ്ധമായി നോബോള്‍ വിളിച്ചില്ല. ഇതോടെയാണ് പകരക്കാരായ ബംഗ്ലാദേശി താരങ്ങള്‍ ലങ്കയുടെ കുസല്‍ മെന്‍ഡിസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ബൗണ്ടറിക്ക് അരികില്‍ നിന്ന് ക്രുദ്ധനായ ബംഗ്ലാ ക്യാപ്റ്റന്‍ ഷാക്കിബ് താരങ്ങളോട് കളിനിര്‍ത്തി തിരികെ പോരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ചിരുന്നു. പക്ഷെ ടീമിന്റെ ഡ്രസിംഗ് റൂമിലെ വാതില്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തതോടെ വിവാദം കൊഴുത്തു. ഇതിന് ഉത്തരവാദിയായ വ്യക്തിയെ കണ്ടെത്താന്‍ മാച്ച് റഫറി ക്രിസ് ബോര്‍ഡ് കാറ്ററര്‍മാരുമായി ചര്‍ച്ച നടത്തി. സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലാതെ വന്നതോടെയായിരുന്നു ഇത്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ശക്തിയായി വാതില്‍ തള്ളിയതോടെയാണ് കേടുപാട് സംഭവിച്ചതെന്നാണ് ഇവര്‍ നല്‍കിയ വിവരം.
ഷാക്കിബിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ഈടാക്കാനും, ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കാനും ഐസിസി തീരുമാനിച്ചിരുന്നു. ഫീല്‍ഡില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ബംഗ്ലാദേശ് റിസര്‍വ് താരം നൂറുല്‍ ഹസനും 25 ശതമാനം മാച്ച് ഫീ പിഴയും, ഒരു ഡീമെറിറ്റ് പോയിന്റും ഏറ്റുവാങ്ങേണ്ടി വന്നു. മത്സരം കടുപ്പമായിരുന്നെങ്കിലും താരങ്ങളുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നെന്ന് ബ്രോഡ് വ്യക്തമാക്കി. ഫോര്‍ത്ത് അമ്പയറും, ഫീല്‍ഡ് അമ്പയര്‍മാരും താരങ്ങളെ തടഞ്ഞില്ലായിരുന്നെങ്കില്‍ പ്രശ്‌നം വഷളാകുമായിരുന്നു എന്നും മാച്ച് റഫറി ചൂണ്ടിക്കാട്ടി.