മുംബൈ: മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഇത് അത്ര സുഖകരമല്ലാത്തൊരു സീസണാണ്. ടീമിലെ അഴിച്ചുപളികളും കളിക്കളത്തിലെ പാളിച്ചകളുമെല്ലാം ടീമിന് വലിയ തലവേദനയായി മാറുന്നുണ്ട്. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. നായക സ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ മാറ്റി പകരം ഗുജറാത്തില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടു വരാനുള്ള നീക്കം പ്രതീക്ഷിച്ചതിന് വിപരീത ഫലമാണുണ്ടാക്കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ നടക്കാനിരിക്കുന്ന മെഗാ താരലേലത്തില്‍ ശക്തമായൊരു ടീം പടുത്തുയര്‍ത്തേണ്ടി വരും മുംബൈ ടീം മാനേജ്‌മെന്റിന്. അടുത്ത വര്‍ഷമാണ് മെഗാ താരലേലം നടക്കുക. ഈ ലേലത്തില്‍ മുംബൈയ്ക്ക് പലരേയും ടീമില്‍ നിന്നും ഒഴിവാക്കേണ്ടിയും പലരേയും നിലനിര്‍ത്തേണ്ടിയും വരും. ലേലത്തില്‍ മുംബൈ നിലനിര്‍ത്താന്‍ സാധ്യതയുള്ള നാല് താരങ്ങളെ പരിചയപ്പെടാം.

സൂര്യകുമാര്‍ യാദവ്
ഈ തലമുറയിലെ തന്നെ ഏറ്റവും മികച്ച ട്വന്റി-20 ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യകുമാര്‍ യാദവ്. മുംബൈയെ തന്റെ ആത്മവിശ്വാസവും കഴിവും കൊണ്ട് സൂര്യകുമാര്‍ രക്ഷിച്ചെടുത്ത മത്സരങ്ങള്‍ നിരവധിയാണ്. മികച്ച ഫോമിലുമാണ് സൂര്യ കളിക്കുന്നത്. 3.2 കോടിയ്ക്കായിരുന്നു സൂര്യയെ മുംബൈയെ സ്വന്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ മുംബൈ യാതൊരു കാരണവശാലും സൂര്യയെ വിട്ടു കൊടുക്കാന്‍ സാധ്യതയില്ല.
ജസ്പ്രീത് ബുംറ
ഇന്ത്യയുടേയും മുംബൈയുടേയും പേസ് കുന്തമുനയാണ് ജസ്പ്രീത് ബുംറ. മറ്റ് ബൗളര്‍മാരെല്ലാം കനത്ത പ്രഹരം ഏറ്റുവാങ്ങുമ്പോഴും ബുംറ തലയുയര്‍ത്തി തന്നെയാണ് നില്‍ക്കുന്നത്. എട്ട് മത്സരങ്ങളില്‍ നിന്നും 12 റണ്‍സുമായി മികച്ച ഫോമിലാണ് ബുംറ കളിക്കുന്നത്. ഒരു അഞ്ച് വിക്കറ്റ് നേട്ടവും ബുംറ സ്വന്തമാക്കി. മിന്നും ഫോമിലുള്ള ബുംറയെ നിലനിര്‍ത്തുന്ന കാര്യത്തില്‍ മുംബൈയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കുക പോലും വേണ്ടി വരില്ല.
ജെറാള്‍ഡ് കോട്‌സീ
പോയ താരലേലത്തിലാണ് കോട്‌സീ മുംബൈയിലെത്തുന്നത്. അഞ്ച് കോടി നല്‍കിയാണ് താരത്ത മുംബൈ സ്വന്തമാക്കുന്നത്. തന്റെ പ്രകടനത്തിലൂടെ കയ്യടി നേടാനും സാധിച്ചിട്ടുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളാണ് കോട്‌സീ നേടിയത്. അടുത്ത ലേലത്തിലും താരത്തെ മുംബൈ നിലനിര്‍ത്തിയേക്കും. ബുംറയ്ക്ക് ഒത്തൊരു പങ്കാളിയായി കോട്‌സീയെ വളര്‍ത്തിയെടുക്കുകയായിരിക്കും മുംബൈയുടെ ലക്ഷ്യം.
ഹാര്‍ദിക് പാണ്ഡ്യ
തങ്ങളുടെ സ്വന്തം കണ്ടെത്തലായ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ കൈവിട്ടപ്പോള്‍ ലാഭമുണ്ടാക്കിയത് ഗുജറാത്തായിരുന്നു. തങ്ങളുടെ സീസണില്‍ തന്നെ ഗുജറാത്തിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കാനും രണ്ടാം സീസണിലും ഫൈനലിലെത്തിക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ടാണ് പാണ്ഡ്യയെ മുംബൈ രോഹിത്തിന്റെ പകരക്കാരനായി തിരികെ കൊണ്ടു വരുന്നത്. ടീമിന് അകത്തും പുറത്തും ഈ തീരുമാനം വിമര്‍ശനം നേരിണ്ടേി വരുമ്പോഴും അടുത്ത പാണ്ഡ്യയെ സമീപകാലത്തൊന്നും മുംബൈ നായകസ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യതയില്ല.
അതേസമയം മുന്‍ നായകന്‍ രോഹിത് ശർമയേയും വിക്കറ്റ് കീപ്പർ ഇശാന്‍ കിഷനേയും മുംബെെ നിലനിർത്താനുള്ള സാധ്യതയില്ല. രോഹിത് ഈ സീസണില്‍ ഫോമിലാണെങ്കിലും താരത്തിന്റെ ഗ്രാഫ് താഴേക്കാണ്. ഇഷാനും നഷ്ടപ്പെട്ട ഫോമിലേക്ക് തിരികെ വന്നിട്ടില്ല. അതുകൊണ്ട് ഇവരെ പുറത്താക്കി പുതിയൊരു ടീമിനെ പടുത്തുയർത്തുകയാകും ടീം മാനേജ്മെന്റിന്റെ ലക്ഷ്യം.