ബംഗ്ലാദേശുമായുള്ള ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയുടെ വെറ്ററന്‍ താരം ആഞ്ചലോ മാത്യൂസിന്റെ പുറത്താവലുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. പുതുതായി ക്രീസിലെത്തിയ മാത്യൂസ് നിയമപരമായി അനുവദിക്കപ്പട്ട രണ്ടു മിനിറ്റിനകം സ്‌ട്രൈക്ക് നേരിട്ടില്ലെന്ന കാരണത്തിന്റെ പേരിലാണ് ടൈംഡ് ഔട്ടായി പ്രഖ്യാപിച്ചത്. പുരുഷ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈ തരത്തില്‍ പുറത്തായ ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
പക്ഷെ മാത്യൂസിനെ ഔട്ടായി പ്രഖ്യാപിച്ചപ്പോൾ അംപയര്‍ക്കു തെറ്റു പറ്റിയെന്ന തെളിവാണ് പുറത്തു വന്നിരിക്കുന്നത്. മല്‍സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടൈമറിലാണ് മാത്യൂസ് യഥാര്‍ഥത്തില്‍ ഔട്ടായിരുന്നില്ലെന്ന കാര്യം തെളിഞ്ഞിരിക്കുന്നത്. നിയമപരമായി അനുവദിക്കപ്പെട്ട രണ്ടു മിനിറ്റിനകം മാത്യൂസിന് സ്‌ട്രൈക്ക് നേരിടാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് അംപയര്‍ ഔട്ട് വിധിച്ചത്.

പക്ഷെ യഥാര്‍ഥത്തില്‍ രണ്ടു മിനിറ്റാവും മുമ്പ് തന്നെ അദ്ദേഹം സ്‌ട്രൈക്ക് നേരിടാന്‍ ക്രീസില്‍ തയ്യാറായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഒരു മിനിറ്റും 50 സെക്കന്റുമുള്ളപ്പോള്‍ മാത്യൂസ് ക്രീസിലെത്തിയിരുന്നതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടൈമറില്‍ കാണിക്കുന്നു. അങ്ങനെയെങ്കില്‍ മാത്യൂസ് എങ്ങനെ ഔട്ടായി എന്നതാണ് ചോദ്യം.
രണ്ടു മിനിറ്റിനകം സ്‌ട്രൈക്ക് നേരിടാന്‍ അദ്ദേഹം ക്രീസില്‍ തയ്യാറായി നിന്നിട്ടുണ്ടെങ്കില്‍ അംപയര്‍ക്കു തന്നെയാണ് തീരുമാനം പാളിയതെന്നു വ്യക്തമാണ്. അങ്ങനെയെങ്കില്‍ ശ്രീലങ്ക അംപയറിങിനെതിരേ പരാതി നല്‍കിയാല്‍ ഐസിസി നടപടിയും സ്വീകരിച്ചേക്കും. നിയമ നടപടികളുമായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടു പോയേക്കുമെന്നാണ് സൂചനകള്‍.
അതേസമയം, ലങ്കന്‍ ഇന്നിങ്‌സിലെ 25ാമത്തെ ഓവറിലായിരുന്നു മാത്യൂസിന്റെ നിര്‍ഭാഗ്യകരമായ പുറത്താവല്‍. സദീര സമരവിക്രമയുടെ പുറത്താവലിനു ശേഷം ബാറ്റിങിനായി മാത്യൂസ് ക്രീസിലെത്തുകയായിരുന്നു. ഷാക്വിബായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. സ്‌ട്രൈക്ക് നേരിടാന്‍ ശ്രമിക്കവെ ഹെല്‍മറ്റ് ശരിയാക്കുന്നതിനിടെ അതിന്റെ സ്ട്രാപ്പ് പൊട്ടുകയായിരുന്നു. തുടര്‍ന്ന് ഇതു മാറ്റി പുതിയത് കൊണ്ടു വരാന്‍ ഡഗൗട്ടിലേക്കു മാത്യൂസ് ആവശ്യപ്പെടുകയുമായിരുന്നു.

Screenshot
പുതിയ ഹെല്‍മറ്റ് ധരിച്ച് മാത്യൂസ് സ്‌ട്രൈക്ക് നേരിടാന്‍ ശ്രമിക്കവെ അനുവദിക്കപ്പെട്ട രണ്ടു മിനിറ്റ് കഴിഞ്ഞതായി ചൂണ്ടിക്കാണിച്ച് ഷാക്വിബ് അംപയറോടു വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. ഇതിനിടെ ഷാക്വിബിനു അരികിലേക്കു വന്ന മാത്യൂസ് താന്‍ ഹെല്‍മറ്റ് കേടായതു കാരണം മാറ്റിയതാണെന്നു അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഷാക്വിബ് ഇതു തള്ളിക്കളയുകയായിരുന്നു.
അപ്പീല്‍ പിന്‍വലിക്കാതെ അദ്ദേഹം ഉറച്ചുനിന്നതോടെ അംപയര്‍മാരും തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായി. രണ്ടു മിനിറ്റിനുള്ളില്‍ സട്രൈക്ക് നേരിടുന്നതില്‍ വീഴ്ച പറ്റിയെന്നു ചൂണ്ടിക്കാട്ടി അംപയര്‍ മാത്യൂസിനോടു ക്രീസ് വിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം, മല്‍സരത്തില്‍ 280 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിനു ശ്രീലങ്ക നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലങ്ക മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ 279 റണ്‍സിനു ഓള്‍ ഔട്ടാവുകയായിരുന്നു. ചരിത് അസലെന്‍കയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്.
അഞ്ചാമനായി ക്രീസിലെത്തിയ അദ്ദേഹം 105 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമടക്കം 108 റണ്‍സ് നേടി. ലങ്കന്‍ നിരയില്‍ മറ്റാര്‍ക്കും ഫിഫ്റ്റിയില്ല. പതും നിസങ്കയും സദീര സമരവിക്രമയും 41 റണ്‍സ് വീതമെടുത്തപ്പോള്‍ ധനഞ്ജയ ഡിസില്‍വ 34 റണ്‍സിനും പുറത്തായി. ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഷൊരിഫുല്‍ ഇസ്ലാമും ഷാക്വിബും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.