ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിലെ സർപ്രൈസ് നീക്കങ്ങളിലൊന്നായിരുന്നു ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹർദിക് പാണ്ഡ്യ തിരിച്ച് മുംബൈ ഇന്ത്യൻസിലെത്തിയത്. എന്നാൽ ആരാധകരെ ഞെട്ടിപ്പിച്ചത് രോഹിത്തിന് പകരം ക്യാപ്റ്റന്റെ റോളിൽ പാണ്ഡ്യ എത്തിയതാണ്. അഞ്ച് തവണ മുംബൈയ്ക്ക് ഐപിഎൽ കിരീടം നേടികൊടുത്ത രോഹിത്തിന്റെ നായക സ്ഥാനത്ത് നിന്നുള്ള പടിയിറക്കം ആരാധകർക്കും ടീമിനുള്ളിൽ തന്നെ പല താരങ്ങൾക്കും ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല.
ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ലീഗ് തുടങ്ങുന്നതിന് മുൻപ് തന്നെ മുംബൈയ്ക്ക് നേരിടേണ്ടി വന്നത്. മത്സരങ്ങളിൽ മുംബൈ തുടർ പരാജയങ്ങളും എറ്റുവാങ്ങേണ്ടി വന്നതോടെ പാണ്ഡ്യയുടെ നായക മികവും വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടു.

മുംബൈയുടെ ഓരോ മത്സരത്തിലും സ്വന്തം ടീമിന്റെ ആരാധകരുടെ കൂവലും ആക്രോഷവുമാണ് പാണ്ഡ്യയെ കാത്തിരുന്നത്. രോഹിത്തിന്റെ പകരക്കാരനെ അംഗീകരിക്കുന്നതിനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കുന്ന പ്രതികരണങ്ങളായിരുന്നു അത്. പാണ്ഡ്യയെ സംബന്ധിച്ചടുത്തോളം സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾക്കും ഗ്യാലറിയിലെ ആക്രോഷവും കൂടുതൽ സമ്മർദ്ദം നൽകുന്നതായും അനുഭവപ്പെട്ടു. മുൻ നായകൻ രോഹിത് ശർമയുമായി പാണ്ഡ്യയുടെ ഓരോ നീക്കങ്ങളും താരതമ്യം ചെയ്യപ്പെട്ടു.
അതേസമയം, പാണ്ഡ്യയ്ക്കെതിരെ ആരാധക പ്രതിഷേധത്തെ വിമർശിച്ചും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഒരു താരത്തിന് നേരെ നടക്കുന്ന ഇത്തരം വളഞ്ഞിട്ട ആക്രമണം ക്രിക്കറ്റിനും സ്പോർട്മാൻ സ്പിരിറ്റിനും ചേർന്നതല്ലെന്ന വാദമാണ് ഇവർ മുന്നോട്ടുവെച്ചത്. ഈ ഗണത്തിലേക്കാണ് മുൻ പാക് ഇതിഹാസം വസീം അക്രമും എത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കെതിരായ ഇന്ത്യൻ ആരാധകരുടെ ആക്രോഷത്തിൽ ആശങ്കയുണ്ടെന്നാണ് മുൻ പാക് പോസർ അഭിപ്രായപ്പെട്ടത്. മുൻകാല സംഭവങ്ങളെ ഒരിക്കലും വിട്ടുകളയാതിരിക്കുകയും ഭാവി തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്ന ഒരു സാംസ്കാരിക പ്രശ്നം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ആരാധകർക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
'ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇതാണ് പ്രശ്നം. നമ്മള്‍ ഒരിക്കലും ഒന്നും മറക്കില്ല. പാണ്ഡ്യയുടെ കുഞ്ഞ് ജനിക്കുമ്പോൾ, 20 വർഷം മുമ്പ് അദ്ദേഹം ക്യാപ്റ്റനായത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അവനെ ഓർമ്മിപ്പിക്കണമെന്ന് നമ്മള്‍ നമ്മളുടെ കുട്ടികളോട് പറയുന്നു. നമ്മള്‍ മുന്നോട്ട് പോകുന്നില്ല. ആരാധകർ അൽപ്പം ശാന്തരായിരിക്കണമെന്ന് ഞാൻ കരുതുന്നു. അവസാനം, അവൻ നിങ്ങളുടെ കളിക്കാരനാണ്. അവൻ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നു, നിങ്ങളെ വിജയിപ്പിക്കാൻ അവനാണ്. സ്വന്തം കളിക്കാരനെ ചീത്തവിളിച്ചിട്ട് കാര്യമില്ല. നിങ്ങൾക്ക് അൽപ്പം വിമർശിക്കാം, പക്ഷേ മുന്നോട്ട് പോകുക," അക്രം പറഞ്ഞു.
പാണ്ഡ്യ ഉൾപ്പെടെയുള്ള കളിക്കാരോട് ആരാധകർ ശാന്തവും പിന്തുണ നൽകുന്നതുമായ അന്തരീക്ഷം നിലനിർത്തേണ്ടതുണ്ടെന്ന് വസീം അക്രം എടുത്തുപറയുന്നു. ക്രിയാത്മകമായ ഫീഡ്‌ബാക്കുകൾക്കായി തുറന്നിരിക്കുന്നതോടൊപ്പം തന്നെ ടീമിനുള്ള പിന്തുണ തുടർന്നും കാണണമെന്നും അക്രം ആരാധകരെ ഓർമ്മപ്പെടുത്തുന്നു.