ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് വിരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും സെവാഗ് നല്‍കിയിട്ടുള്ള സംഭാവകള്‍ എണ്ണിയാല്‍ തീരില്ല. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതിലെ ശൈലി തന്നെ മാറ്റിയ താരമാണ് സെവാഗ്. ക്രിക്കറ്റിന്റെ പരമ്പരാഗത രീതികളെ തന്റെ തനത് ശൈലി കൊണ്ട് മാറ്റിയെഴുതിയ, പലര്‍ക്കും പ്രചോദനവും ആവേശവുമായി മാറിയ താരം. ആദ്യ പന്ത് ബൗണ്ടറി കടത്തി ഇന്നിംഗ്‌സ് ആരംഭിക്കുന്ന വീരുവിന്റെ മാജിക് ക്രിക്കറ്റുള്ളിടത്തോളം കാലം നിലനില്‍ക്കും.
ഇന്ത്യയ്ക്ക് വേണ്ടി ധാരാളം സെഞ്ചുറികള്‍ വിവിധ ഫോര്‍മാറ്റുകളിലായി സെവാഗ് നേടിയിട്ടുണ്ട്. അതേസമയം പലപ്പോഴും സെഞ്ചുറി തൊട്ടരികത്തെത്തി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ സെവാഗിന്റെ നഷ്ട സെഞ്ചുറികളില്‍ ഒന്നാണ് 2010 ശ്രീലങ്കയ്‌ക്കെതിരെയുള്ളത്. ക്രിക്കറ്റില്‍ നഷ്ട സെഞ്ചുറികള്‍ സര്‍വ്വ സാധാരണമാണെങ്കിലും അന്നത്തേത് വലിയൊരു വിവാദമായി മാറി. കാരണം അത് നഷ്ടപ്പെട്ടതായിരുന്നില്ല, നഷ്ടപ്പെടുത്തിയതായിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നതും സെവാഗിന് സെഞ്ചുറി തികയ്ക്കാനും വേണ്ടിയിരുന്നത് ഒരു റണ്‍സ് ആയിരുന്നു. ഈ ഘട്ടത്തില്‍ ശ്രീലങ്കന്‍ പേസര്‍ സൂരജ് രണ്‍ദീവ് നോ ബോള്‍ എറിയുകയായിരുന്നു. ഇതോടെ അത് എക്‌സ്ട്ര റണ്‍ ആയി മാറി. അങ്ങനെ ഇന്ത്യ വിജയിക്കുകയും സെവാഗിന് സെഞ്ചുറി നഷ്ടപ്പെടുകയും ചെയ്തു. പുറത്താകാതെ 99 റണ്‍സുമായാണ് വിജയത്തിലും നിരാശയോടെ സെവാഗ് മൈതാനം വിട്ടത്.
സൂരജ് മനപ്പൂര്‍വ്വം നോ ബോള്‍ എറിയുകയായിരുന്നു എന്നാണ് സെവാഗ് ആരോപിച്ചത്. ''അതെ, അത് മനപ്പൂര്‍വ്വം ചെയ്തതാണ്. ക്രീസില്‍ നിന്നും ഒരുപാട് പുറത്തായിരുന്നു അവന്റെ കാല്. അതിന് ശേഷം ടെസ്റ്റില്‍ ഇതുവരേയും അവന്‍ നോ ബോള്‍ എറിഞ്ഞിട്ടില്ല. വണ്‍ഡെ ക്രിക്കറ്റിലും നോ ബോള്‍ എറിഞ്ഞിട്ടില്ല. 99 ല്‍ എത്തി നില്‍ക്കുമ്പോള്‍ നോ ബോള്‍ എന്തിന് എറിയണം? ചെറിയ ദൂരവുമല്ല'' എന്നായിരുന്നു അന്ന് സെവാഗ് ആരോപിച്ചത്. വര്‍ഷങ്ങള്‍ക്ക് ഇപ്പോഴിതാ ആ ആരോപണം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ് സെവാഗ്.
എന്നാല്‍ സൂരജ് അല്ല യഥാര്‍ത്ഥ കുറ്റവാളി മറ്റൊരാളാണെന്നാണ് സെവാഗ് പറയുന്നത്. ശ്രീലങ്കയുടെ ഇതിഹാസ താരമായ, മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് തന്നെ സെഞ്ചുറി നേടുന്നതില്‍ നിന്നും തടയാന്‍ അത്തരത്തിലൊരു തന്ത്രം പ്രയോഗിച്ചതെന്നാണ് സെവാഗ് വെളിപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാണ് കുമാര്‍ സംഗക്കാര.
''അവനായിരുന്നില്ല പ്രതി. യഥാര്‍ത്ഥ പ്രതി വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നയാളാണ്. സംഗക്കാര അവനോട് പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. എനിക്ക് സിഹളീസ് ഭാഷ മനസിലാകില്ല. പക്ഷെ പിന്നീട് ദില്‍ഷന്‍ ഐപിഎല്ലില്‍ എന്റെ ടീം മേറ്റ് ആയപ്പോള്‍ അവന്‍ എനിക്ക് മുഴുവന്‍ കഥയും പറഞ്ഞു. പക്ഷെ അതില്‍ പ്രശ്‌നമില്ല. 99 നേടിയാലും 100 നേടിയാലും കാര്യമില്ല. ടീം വിജയിക്കുന്നതിലാണ് കാര്യം. അന്ന് അത് നടന്നു'' എന്നാണ് സെവാഗ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ശ്രീലങ്കയുയര്‍ത്തിയ 171 റണ്‍സിന്റെ ലക്ഷ്യം ഇന്ത്യ മറി കടന്നത് 34.3 ഓവറുകളിലാണ്. അതേസമയം ടൂര്‍ണമെന്റ് നേടിയത് ശ്രീലങ്കയായിരുന്നു. ത്രിരാഷ്ട പരമ്പരയിലെ മൂന്നാമത്തെ ടീം ന്യൂസിലാന്‍ഡ് ആയിരുന്നു. ഫൈനലില്‍ ഇന്ത്യയെ 300 റണ്‍സ് പ്രതിരോധിച്ച് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കപ്പുയര്‍ത്തിയത്.
ഇന്ത്യയുടെ ഐക്കോണിക് താരമാണ് വിരേന്ദര്‍ സെവാഗ്. 251 ഏകദിനങ്ങള്‍ കളിച്ച സെവാഗ് 8273 റണ്‍സ് നേടിയിട്ടുണ്ട്. 15 സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. 2013ലാണ് സെവാഗ് തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 2007 ലും 2011ലും ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരമായിരുന്നു സെവാഗ്. 2015ലാണ് സെവാഗ് അന്താരാഷ്ട്ര കരിയറില്‍ നിന്നും വിരമിച്ചത്. താരം ഇപ്പോള്‍ കമന്റേറ്ററാണ്.