ഹൈദരാബാദ്: ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് സിറാജ് നേരെ പോയത് ശ്മശാനത്തിലേക്ക്. മകന്‍ രാജ്യത്തിനു വേണ്ടി ടെസ്റ്റില്‍ കളിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹം നേരിട്ടു കാണാനാവാതെയാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് യാത്രയായത്. എങ്കിലും പിതാവിന്റെ സ്വപ്‌നം പോലെ തന്നെ രാജ്യത്തിന്റെ അഭിമാനമായാണ് സിറാജ് നാട്ടില്‍ തിരിച്ചെത്തിയത്. ഷംസാബാദില്‍ വിമാനമിറങ്ങിയ സിറാജ് നേരെ തിരിച്ചത് ഖൈര്‍താബാദിലെ ശ്മശാനത്തില്‍ 'അന്തിയുറങ്ങുന്ന' പിതാവിനെ കാണാനായിരുന്നു. കബറിടത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ച് അല്‍പ്പസമയം ചെലവിട്ട ശേഷമാണ് താരം വീട്ടിലേക്കു തിരിച്ചത്.
63 ദിവസങ്ങള്‍ക്കു ശേഷമാണ് സിറാജ് ജന്‍മനാട്ടില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാന്‍ വീട് വിട്ട ശേഷം പിന്നീട് ഇപ്പോഴാണ് താരം തിരികെയെത്തിയത്. ഐപിഎല്ലിനു ശേഷം ദേശീയ ടീമിലെ സഹതാരങ്ങളോടൊപ്പം സിറാജ് ദുബായില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു പറക്കുകയായിരുന്നു.
സിറാജിനെ സംബന്ധിച്ച് നികത്താവാത്ത നഷ്ടമായിരുന്നു പിതാവിന്റെ വിയോഗം. കാരണം അദ്ദേഹത്തിനു തുടക്കം മുതല്‍ താങ്ങും തണലുമായി നിന്നത് പിതാവായിരുന്നു. ജീവിതത്തിലെ ഏറ്റവുമധികം പിന്തുണച്ചായളെയാണ് എനിക്കു നഷ്ടമായത്. ക്രിക്കറ്റ് കരിയറിലുടനീളം എന്നെ ഏറ്റവുമധികം പിന്തുണച്ചത് അച്ഛനായിരുന്നു. എന്നെ സംബന്ധിച്ച് വലിയ നഷ്ടമാണിത്. അദ്ദേഹം ഇപ്പോള്‍ ഈ ലോകത്തില്ലെങ്കിലും എല്ലായ്‌പ്പോഴും തനിക്കൊപ്പമുണ്ടാവുമെന്ന് സിറാജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 20നായിരുന്നു കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായിരുന്ന സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) മരിച്ചത്. ഈ സമയത്ത് ഓസീസ് ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ബയോ ബബ്‌ളിനകത്ത് ആയിരുന്നതിനാല്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താരത്തിനു സാധിച്ചിരുന്നില്ല.
പഠനത്തില്‍ ശ്രദ്ധ നല്‍കാതെ ക്രിക്കറ്റിനു വേണ്ടി സമയം പാഴാക്കിയപ്പോള്‍ കുട്ടിക്കാലത്ത് താനും അമ്മയും സിറാജിനെ ഒരുപാട് ശകാരിച്ചിരുന്നതായി സഹോദരന്‍ മുഹമ്മദ് ഇസ്മായില്‍ വ്യക്തമാക്കി. എന്നാല്‍ പിതാവ് അവനെ ഒരിക്കലും വഴക്ക് പറഞ്ഞിരുന്നില്ല. കളി തുടരാന്‍ അവനെ പ്രചോദിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. നീ വിഷമിക്കേണ്ടെന്നും ക്രിക്കറ്റ് കളിക്കാന്‍ തന്നെക്കൊണ്ടാവുന്ന സഹായമെല്ലാം ചെയ്യുമെന്നും പിതാവ് സിറാജിനോടു പറയുമായിരുന്നു. ഇന്നു ഞങ്ങളുടെ പിതാവാണ് ശരിയെന്നു തെളിഞ്ഞതായും ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ ഒമ്പത് മണിയോടെയാണ് സിറാജ് വിമാനത്താവളത്തിലെത്തിയതെന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ പിതാവിന് ഏറെ അഭിമാനമുണ്ടാവുമായിരുന്നുവെന്നും ശ്മശാനത്തിലേക്കുള്ള യാത്രയില്‍ സിറാജിനോടൊപ്പമുണ്ടായിരുന്ന അടുത്ത സുഹൃത്ത് മുഹമ്മദ് ഷാഫി പറഞ്ഞു. നാട്ടിലെത്തിയ ശേഷം പിതാവിനെ കെട്ടിപ്പിച്ച് ഓസ്‌ട്രേലിയയിലെ തന്റെ പ്രകടനത്തെക്കുറിച്ച് പറയാന്‍ സിറാജ് ആഗ്രഹിച്ചിരുന്നതായും ഷാഫി വ്യക്തമാക്കി.
ഓസീസിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് സിറാജായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്നും 13 വിക്കറ്റുകളാണ് താരം കൊയ്തത്. മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ കളിച്ചായിരുന്നു സിറാജിന്റെ ടെസ്റ്റ് അരങ്ങേറ്റം. നാലാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടവും പേസര്‍ കുറിച്ചിരുന്നു.