ടോക്കിയോ: ദിവസങ്ങളോളം കായിക ലോകത്തിന്റെ കണ്ണും കാതും തങ്ങളിലേക്ക് എത്തിച്ച ടോക്കിയോയിൽ ജപ്പാൻ ഒളിംപിക് മാമാങ്കത്തിന് സമാപനം കുറിച്ചു. പ്രധാന വേദിയിൽ നടന്ന സമാപന ചടങ്ങിലും കോവിഡ് മുന്നണി പോരാളികൾക്ക് ആദരം അർപ്പിച്ചു. ജപ്പാന്റെ ദേശീയ പതാകയേന്താൻ ഒളിംപിക് താരങ്ങൾക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ടത് ഒരു ഡോക്ടറായിരുന്നു. പിന്നാലെ വിവിധ രാജ്യങ്ങളിലെ താരങ്ങൾ അവരുടെ ദേശീയ പതാകകളുമായി ഒരിക്കൽകൂടി പ്രധാന വേദിയിലേക്ക് എത്തി. ഗുസ്തിയിൽ രാജ്യത്തിന് വെള്ളി മെഡൽ സമ്മാനിച്ച ബജ്‌റംഗ് പൂനിയയാണ് ദേശീയ പതാക വാഹകനായത്.
17 ദിവസം നീണ്ടുനിന്ന കായിക മാമാങ്കം അവസനിക്കുമ്പോൾ മെഡൽ പട്ടികയിൽ അമേരിക്കയാണ് മുന്നിൽ. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും അടക്കം 113 മെഡലുകളുമായാണ് അമേരിക്ക ഒന്നാമത് ഫിനിഷ് ചെയ്തത്. 38 സ്വർണവും 32 വെള്ളിയും 18 വെങ്കലവും നേടിയ ചൈന രണ്ടാമത് എത്തിയപ്പോൾ ആതിഥേയരായ ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 27 സ്വർണവും 14 വെള്ളിയും 17 വെങ്കലവുമാണ് ജപ്പാന്റെ സമ്പാദ്യം.
ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടവുമായി ഇന്ത്യയും ടോക്കിയോയിൽ നിന്ന് അഭിമാനത്തോടെയാണ് മടങ്ങുന്നത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും അക്കൗണ്ടിലുള്ള ഇന്ത്യയുടെ സ്ഥാനം 48 ആണ്. ലണ്ടനിലെ ആറ് മെഡലുകൾ എന്ന നേട്ടമാണ് ടോക്കിയോയിൽ ഇന്ത്യ തിരുത്തിയെഴുതിയത്. നീരജ് ചോപ്രയിലൂടെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലെ മെഡൽ ക്ഷാമത്തിനും ഇന്ത്യ അവസാനം കുറിച്ചു. അതും സ്വർണത്തിലൂടെ.
ഉദ്ഘാടന ചടങ്ങുപോലെ തന്നെ വർണ ശഭളമായിരുന്നു സമാപന പരിപാടികളും. ദേശീയ പതാകൾക്ക് പിന്നാലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും പ്രധാന ഒളിംപിക് വേദിയിലേക്ക് എത്തി. കളത്തിലെ പോരാട്ട വീര്യമെല്ലാം മാറ്റിവെച്ച് കായിക മാമാങ്കത്തിന്റെ ലഹരിയിൽ അവർ ഒന്നിച്ചു. തങ്ങളുടെ മഡലുകൾ ഉയർത്തികാട്ടിയും നൃത്തചുവടുകളുമായും അവർ ആഘോഷ രാവിന് മിഴിവേകി.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഒരു വർഷം വൈകിയെങ്കിലും, ഏറ്റവും മികച്ച രീതിയിൽത്തന്നെ സംഘടിപ്പിക്കപ്പെട്ട ഒളിംപിക്സിന്റെ പതിപ്പിനാണ് ടോക്കിയോയിൽ സമാപനമായത്. ജപ്പാന്റെ പാരമ്പര്യവും ടോക്കിയോയുടെ നഗര ജീവിതത്തിന്റെ സൗന്ദര്യവും വിളിച്ചോതുന്നതായിരുന്നു സമാപന ചടങ്ങിലെ കലാപരിപാടികാളും. ഇനി ഒളിംപിക്സിന്റെ തുടർച്ചയായ പാരാലിംപിക്സിന് ഈ മാസം 24ന് ടോക്കിയോയിൽ തുടക്കമാകും.