ടോക്കിയോ: അപ്രതീക്ഷിതമായിരുന്നു ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ സെമി പ്രവേശനം. ഒളിംപിക്സിൽ എത്തുന്നവരുവരെ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല ഇന്ത്യൻ വനിതകളിൽ. യോഗ്യത മത്സരങ്ങളിൽ അവസാന പോരാട്ടത്തിലെ ഒറ്റ ഗോളാണ് ടീം ഇന്ത്യയ്ക്ക് ടോക്കിയോ ടിക്കറ്റ് ഉറപ്പിക്കുന്നത്. കഴിഞ്ഞ തവണ 12-ാം സ്ഥാനത്ത് അവസാനിപ്പിച്ച ടീം ഇത്തവണ സ്ഥാനമെങ്കിലും മെച്ചപ്പെടുത്തണമെന്നതായിരുന്നു ശ്രമം.

പൂൾ തലത്തിലെ ആദ്യ മൂന്ന് മത്സരങ്ങൾ ശരിക്കും നിരാശപ്പെടുത്തി. മൂന്ന് ദയനീയ തോൽവികൾ. ഇതോടെ ക്വർട്ടർ പ്രതീക്ഷകൾ അവസാനിപ്പിച്ച ഇന്ത്യൻ ഹോക്കി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് റാണി രാംപാലും സംഘവും അടുത്ത രണ്ട് മത്സരങ്ങൾ ജയിച്ച് ക്വർട്ടറിലെത്തുന്നത്. ക്വർട്ടർ ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെയും തകർത്ത് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിംപിക്സ് സെമിയിലെത്തുന്നത്. സെമിയിൽ ലോക രണ്ടാം നമ്പർ ടീം അർജന്റീനയ്ക്ക് മുന്നിൽ വീണെങ്കിലും വെങ്കല മെഡൽ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യ.
ബ്രിട്ടണാണ് വെള്ളിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യയുടെ എതിരാളി. ചരിത്രത്തിലാദ്യമായി സെമിയിലെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം അതേ വർഷം തന്നെ ഇന്ത്യയിലേക്ക് മെഡലുമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചരിത്ര വെങ്കല മെഡൽ നേടുമെന്ന പ്രതീക്ഷയിലാണ് മുഖ്യ പരിശീലകൻ സ്യോർദ് മാരിനും.
ഇന്ത്യൻ വനിതാ ഹോക്കി ടീം നഷ്ടങ്ങളിൽ നിന്ന് കരകയറാൻ പഠിച്ചുവെന്ന് സ്യോർദ് മാരിൻ പറഞ്ഞു. സെമിഫൈനലിൽ അർജന്റീനയോട് തോറ്റത് ചരിത്രമാണ്, ചരിത്രപരമായ വെങ്കലം നേടുന്നതിലാണ് ഇപ്പോൾ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു മെഡൽ നേടാനാണ് ഞങ്ങൾ ഇവിടെയെത്തിയത്. ഇപ്പോഴും അത് അവിടെയുണ്ട്. ഇത് ഇപ്പോൾ വീണ്ടെടുക്കലിനെക്കുറിച്ചാണ്, മാനസികാവസ്ഥയെക്കുറിച്ചാണ്. നഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾ പഠിച്ചു," മാരിൻ പറഞ്ഞു.
അർജന്റീനയ്‌ക്കെതിരായ തങ്ങളുടെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് കോച്ച് പറഞ്ഞു. എന്നാൽ തനിക്ക് താരങ്ങളോട് ദേഷ്യപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങൾ ഇത്തരം മത്സരങ്ങൾ അധികം കളിച്ചട്ടില്ല. ഇത് ഒരു പുതിയ അനുഭവമാണ്, ഈ മത്സരങ്ങൾ എങ്ങനെ കളിക്കാമെന്ന് നിങ്ങൾ പഠിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ്."