ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടമാണ് ടോക്കിയോയിൽ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. നീരജ് ചോപ്രയുടെ സ്വർണം ഉൾപ്പടെ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. താരങ്ങൾക്കൊപ്പം രാജ്യത്തിന് തന്നെ അഭിമാനമായ ഈ നേട്ടത്തിന് ഒരുപിടി വിദേശികളും അർഹരാണ്. ഈ താരങ്ങളെ ഒളിംപിക്സിന്റെ പോഡിയത്തിലേക്ക് എത്തിച്ച പരിശീലകർ. ഭാരദ്വോഹനത്തിൽ വെള്ളി നേടിയ മീര ഭായ് ചാനുവിന്റെ പരിശീലകൻ ഒഴിച്ച് ഇന്ത്യ നേടിയ ബാക്കിയെല്ല മെഡലുകളുടെയും അവകാശികളായ പരിശീലകർ വിദേശികളാണ്.
അത്‌ലറ്റിക്സിലെ ഇന്ത്യയുടെ മെഡൽ ദാരിദ്ര്യത്തിന് നീരജ് ചോപ്ര സ്വർണത്തിലൂടെ തന്നെ മറുപടി നൽകിയപ്പോൾ പിന്നിൽ ഊവെ ഹോൺ എന്ന ഇതിഹാസ പരിശീലകന്റെ ചിട്ടയായ പരിശീലനമുണ്ടായിരുന്നു. വെറ്റർ ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങൾക്ക് പോലും അടി പതറിയപ്പോൾ നീരജ് തിളങ്ങിയതിന്റെ ഒരു വലിയ പങ്ക് ഹോണിനും അവകാശപ്പെട്ടതാണ്. 37 വർഷം മുൻപ് 104.80 മീറ്റര്‍ എറിഞ്ഞു ലോകത്തെ ഞെട്ടിച്ചിട്ടുള്ളയാളാണ് ഹോൺ. അത്ലറ്റിക്സ് ചരിത്രത്തിൽ 100 മീറ്റർ കണ്ടെത്തിയ മറ്റൊരു പരിശീലകനും ഇല്ല.
ഒളിംപിക്സിന്റെ ആദ്യ ദിനം തന്നെ ഇന്ത്യയെ മെഡൽ പട്ടികയിലെത്തിച്ച മീര ഭായ് ജാനുവിന്റെ കരുത്തായത് വിജയ് ശർമ എന്ന ഇന്ത്യക്കാരനാണ്. 2014ലെ ദേശീയ ചാംപ്യൻ ഇന്നൊരു ഒളിംപിക് ചാംപ്യനെകൂടി രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നു. ഇന്ത്യയുടെ മറ്റൊരു വെള്ളി മെഡൽ നേട്ടമായിരുന്നു 57 കിലോ ഗ്രാം വിഭാഗത്തിൽ ദാഹിയായുടേത്. മുൻ ഒളിംപിക് മെഡൽ ജേതാവ് സുശിൽ കുമാറിന്റെ ഫിറ്റ്നസ് ട്രെയിനറായി എത്തിയ കമൽ മാലികോവ് പിന്നീട് ദാഹിയായുടെ പരിശീലകനാവുകയായിരുന്നു. ഗുസ്തിയിൽ ഇന്ത്യയുടെ കരുത്ത് ഒരിക്കൽകൂടി ഒളിംപിക് വേദിയിൽ തിളങ്ങിയപ്പോൾ പിന്നിൽ ഈ റഷ്യക്കാരനുമുണ്ട്.
ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ബജ്‌രംഗ് പൂനിയ 65 കിലോ ഗ്രാം വിഭാഗത്തിൽ വെങ്കലം നേടുമ്പോൾ റിങ്ങിന് പുറത്ത് ജോർജിയക്കാരൻ ഷാക്കോ ബെന്റിനിഡിസും സന്തോഷത്താൽ ആർത്തുല്ലസിച്ചു. ലോകോത്തര താരങ്ങളുമായി സ്‌പെയറിങ് മാച്ചുകൾ ഒരുക്കിയാണ് ഷാക്കോ ബജ്‌രംഗിനെ ഒളിംപിക് പോഡിയത്തിലെത്തിച്ചത്. ഇടിക്കൂട്ടിലെ ഇന്ത്യയുടെ മറ്റൊരു മെഡൽ നേട്ടം ലവ്‌ലിനയുടേത് ആയിരുന്നു. ലവ്‌ലിന മെഡൽ കഴുത്തിലണിയുമ്പോൾ റാഫേൽ ബെർഗമസ്കോ എന്ന പരിശീലകന്റെ അനുഭവ സമ്പത്തും എടുത്ത് പറയണം. അഞ്ച് തവണ ഇറ്റലിയുടെ ദേശീയ ചാംപ്യനായ റാഫോലിന്റെ പരിശീലകനായുള്ള നാലമത്തെ വേദിയായിരുന്നു ടോക്കിയോ.
ഒളിംപിക്സ് ചരിത്രത്തിൽ തുടർച്ചയായ രണ്ടാം മെഡലും സ്വന്തമാക്കിയ പി.വി സിന്ധുവിന്റെ പരിശീലകൻ കൊറിയക്കാരൻ പാർക്ക് സായ് താങ്ങാണ്. പി.വി സിന്ധു തന്റെ കരിയറിന്റെ തുടക്കം മുതൽ പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. ബാഡ്മിന്റണിന്റെ ദേശീയ പരിശീലകൻ കൂടിയായ ഗോപിചന്ദിന്റെ കീഴിൽ ഒളിംപിക്സ് മെഡലും ലോകചാംപ്യൻഷിപ്പുമടക്കം സിന്ധു നേടിയിട്ടുണ്ട്. ദേശീയ പരിശീലകനായതുകൊണ്ട് തന്നെ നിരവധി താരങ്ങളിലേക്ക് തന്റെ ശ്രദ്ധ എത്തിക്കേണ്ട ഉത്തരവാദിത്വ ഭാരം ഗോപിചന്ദിനാണ്. ഈ ഒരു സാഹചര്യത്തിലാണ് 2019 ൽ, ആ വർഷം ഇന്ത്യൻ ബാഡ്മിന്റൺ കോച്ചിംഗ് ടീമിൽ ചേർന്ന കിം ജി ഹ്യൂണിന്റെ കീഴിൽ പരിശീലിക്കാൻ ചില കളിക്കാരെ അയയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. മറ്റൊരു ഇന്ത്യക്കാരനും ചെയ്യാത്തത് ചെയ്യാൻ സിന്ധുവിന് സാധിച്ചപ്പോൾ ഈ നീക്കം ഫലം കണ്ടു - 2019 ൽ ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് നേടുക. എന്നിരുന്നാലും, 2020 ൽ ഇന്ത്യൻ ബാഡ്മിന്റൺ ടീമിൽ നിന്ന് പരിശീലക സ്ഥാനം ഹ്യൂൻ രാജിവച്ചു. അപ്പോഴാണ് സിന്ധു പാർക്കിന് കീഴിൽ പരിശീലനം ആരംഭിച്ചത്.
നാല് പതിറ്റാണ്ടിന്റെ ഇന്ത്യൻ ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ ടീമിന്റെ അമരത്ത് ഗ്രഹാം റീഡ് എന്ന ഓസ്ട്രേലിയക്കാരനായിരുന്നു. ഓസ്ട്രേലിയൻ ടീമിന്റെ ദേശീയ പരിശീലകനായിരുന്ന അദ്ദേഹം കഴിഞ്ഞ ഒളിംപിക്സിൽ മാതൃ രാജ്യത്തെ ക്വർട്ടർ ഫൈനൽ വരെ എത്തിച്ചപ്പോൾ ഇത്തവണ ഇന്ത്യയിലൂടെ മെഡൽ നേട്ടവും കുറിച്ചിരിക്കുകയാണ് ഈ പരിശീലകൻ.