ന്യൂഡൽഹി: ഇന്ത്യൻ കായിക ലോകത്തിന്റെ ഒരു നൂറ്റാണ്ടിലെ കാത്തിരിപ്പിനാണ് ടോക്കിയോ ഒളിംപിക്സിൽ നീരജ് ചോപ്ര അവസാനം കുറിച്ചത്. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു നീരജ്. എന്നാൽ ജർമ്മൻ ഇതിഹാസം വെറ്ററുൾപ്പടെയുള്ള താരങ്ങൾ മത്സരിക്കുമ്പോൾ അത് സ്വർണമാക്കാൻ സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് സ്വർണം തന്നെ എറിഞ്ഞിട്ടു ഈ 23കാരൻ.
വെറ്റർ ഉൾപ്പടെയുള്ള എതിരാളികളെ ബഹുദൂരം പിന്നിലാക്കി നീരജ് ചരിത്രത്തിൽ തന്നെ സ്വർണ ലിബികളിൽ അടയാളപ്പെടുത്തി. ഒളിംപിക്സ് ചരിത്രത്തിൽ അത്‌ലറ്റിക്സിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ സ്വർണ മെഡലാണ് നീരജ് സ്വന്തമാക്കിയത്. രണ്ടാമത്തെ മാത്രം മെഡലും. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം താരമായും നീരജ് ചോപ്ര മാറി.
1997 ഡിസംബർ 24നാണ് സൂബേദർ നീരജ് ചോപ്രയുടെ ജനനം. കുട്ടിക്കാലത്ത് തന്റെ ശരീര പ്രകൃതിയ പരിഹസിച്ച കളിക്കൂട്ടുകാരനോട് തോന്നിയ വിഷമമാണ് ഇന്നത്തെ നീരജ് ചോപ്രയിലെത്തിച്ചത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി വന്ന മകനെ ആശ്വസിപ്പിക്കാനും അവന്റെ പേശികൾ വികസിപ്പിക്കാനും അവന്റെ അച്ഛനും അമ്മാവനും അവനെ പ്രാദേശിക ജിമ്മിൽ ചേർത്തു.
പിന്നീട് സ്കൂൾ കായിക മേളകളിൽ സജീവമായ നീരജ് ചോപ്ര ദേശീയ വേദികളിലും തന്റെ സ്ഥാനം അറിയിക്കുകയും അതിവേഗം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. 2013ൽ ലോക യൂത്ത് ചാംപ്യൻഷിപ്പിലാണ് താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം. അന്ന് 19-ാം സ്ഥാനത്തായിരുന്നു താരം. 2015ൽ ഏഷ്യൻ ചാംപ്യൻഷിപ്പിലേക്ക് എത്തിയപ്പോൾ 9-ാം സ്ഥാനം കണ്ടെത്തി. 2016 ആണ് താരത്തിന്റെ കരിയറിലെ ബ്രേക്ക്. ഇന്ത്യയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലും അണ്ടർ 20 ലോക ചാംപ്യൻഷിപ്പിലും നീരജ് സ്വർണം നേടി. ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടവും നിർണായകമായി. പിന്നീടിങ്ങോട്ട് നിരവധി രാജ്യാന്ത വേദികൾ കീഴടക്കിയ നീരജ് കോമൻ വെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണ മെഡൽ നേട്ടം ആഘോഷിച്ചും.
88.06 മീറ്റർ എന്ന ദേശീയ റെക്കോർഡും നീരജിന്റെ പേരിലാണ്. കാത്തിരുന്ന ഒളിംപിക്സ് മെഡലും ഇന്ത്യയിലെത്തിച്ച അഭിമാനമാവുകയാണ് നീരജ് ചോപ്ര. പാനിപട്ടിലെ ഒരു കർഷക ഗ്രാമത്തിൽ നിന്നുമെത്തിയ നീരജിന്റെ വിജയം ഇന്ത്യയിലെ ഗ്രാമങ്ങൾക്കുംകൂടി അവകാശപ്പെട്ടതാണ്.