Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ സീനിയര്‍ വോളി വീണ്ടും കോഴിക്കോട്; ആവേശത്തിലമര്‍ന്ന് വോളി ഗ്രാമങ്ങള്‍

കുറ്റ്യാടി: ദേശീയ സീനിയര്‍ വോളിക്ക് കോഴിക്കോട് വീണ്ടും വേദിയാകുമ്പോള്‍ ആവേശത്തില്‍ അലിഞ്ഞുചേര്‍ന്ന് കുറ്റ്യാടി പ്രദേശം. കോഴിക്കോട് ജില്ലയില്‍ വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി മികച്ച കളിക്കാരെ സംഭാവന ചെയ്ത പ്രദേശംകൂടിയാണ് കുറ്റ്യാടി. മുന്‍ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് ഉള്‍പ്പെടെ വോളിബോളിന് കുറ്റ്യാടിയുടെ സംഭാവനകള്‍ ഏറെ.

കുറ്റ്യാടിക്കാരുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് വോളിബോള്‍. ഒരു കാലത്ത് കുറ്റ്യാടിക്കാര്‍ക്ക് വോളിബോള്‍ അല്ലാത്ത മറ്റൊരു കളി ഉണ്ടെന്നുപോലും അറിയുമായിരുന്നില്ല എന്നു തോന്നും. ഇടവഴികളിലും പറമ്പിലും ഒരു ചാക്കുനൂലോ പ്ലാസ്റ്റിക് കയറോ കെട്ടിയാവും തുടക്കം. ഇതിനായി പിരിവിട്ട് പ്ലാസ്റ്റിക് പന്ത് വാങ്ങും. ഇത് ഉള്ളിപ്പന്ത് എന്നാണ് ഈ മേഖലയില്‍ അറിയപ്പെട്ടത്. പിന്നെ പിരിവൊക്കെ ഗംഭീരമായാല്‍ അടുത്ത ഘട്ടം നിവിയയുടെ ബോള്‍ വാങ്ങുക എന്നതായിരുന്നു. നിവിയ തന്നെ ആയിരുന്നു ജനപ്രയി ബ്രാന്റ്. ചിലപ്പോഴെങ്കിലും സ്പര്‍ട്ടന്‍ ഉണ്ടായിരുന്നു.

volley3

വൈകുന്നേരങ്ങളില്‍ കുറ്റ്യാടി ചന്തപ്പറമ്പില്‍, ഇപ്പോള്‍ മില്ലും പ്രവാസി ബാങ്കുമുള്ള ടൗണിലെ സിറാജുല്‍ ഹുദയ്ക്കു മുന്നിലെ സ്ഥലത്ത്, എപ്പോഴും കളിയുണ്ടായിരുന്നു. കളിക്ക് ഹരം കൂട്ടാന്‍ കളിക്കാര്‍ തമ്മില്‍ ബെറ്റുണ്ടാവും. അങ്ങാടിയിലുള്ളവരൊക്കെ കാണാനെത്തും. കാണികളും പുറത്തുനിന്ന് ബെറ്റ് വെക്കും. പിന്നീട് കളി എംഐയുപി സ്‌കൂള്‍ ഗ്രൗണ്ടിലേക്കു മാറി. ഫാസ് കുറ്റ്യാടി അന്ന് കുറ്റ്യാടിക്കാരുടെ വോളിബോളിന്റെ ഹൃദയതാളമായിരുന്നു. മുന്തിയ ടീമുകളെ വരെ അടിച്ചുവീഴ്ത്തുന്ന കുറ്റ്യാടിക്കാരുടെ ക്ലബ്ബായിരുന്നു ഇത്. ടൂര്‍ണമെന്റുകള്‍ ആളുകള്‍ക്ക് ആഘോഷങ്ങളായിരുന്നു. കോളെജുകളില്‍ പഠിക്കാന്‍ അവസരം ലഭിച്ചിരുന്ന ഏതാണ്ടെല്ലാ കുറ്റ്യാടിക്കാരും ആ കോളെജിലെ വോളിബോള്‍ താരങ്ങളായിരുന്നു. അങ്ങനെ യൂനിവേഴ്‌സിറ്റി ലെവലില്‍ വരെ ധാരാളം മിന്നുന്ന താരങ്ങള്‍ കുറ്റ്യാടിയില്‍നിന്നുണ്ടായി. കുറ്റ്യാടിക്കാര്‍ പുറത്തുപോയപ്പോള്‍ അവിടെയും കളി സജീവമായി. ഖത്തര്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം കുറ്റ്യാടിക്കാരുടെ മുന്‍കൈയില്‍ വോളിബോള്‍ ടീമുകള്‍ സജീവമായി.

volley2


90കളുടെ അവസാനത്തോടെ വോളിബോളിന് അല്‍പ്പം ക്ഷീണമുണ്ടായി. ടിവിയുടെ സാന്നിധ്യം വ്യായാമം കുറച്ചു. ക്രിക്കറ്റും ഫുട്‌ബോളും പതുക്കെ പുതിയ തലമുറ പരിചയപ്പെട്ടു തുടങ്ങി. പുറത്തു കോളെജുകളിലും അവര്‍ ഫുട്‌ബോള്‍ തട്ടിത്തുടങ്ങി. എന്നാല്‍, അക്കാലവും കഴിഞ്ഞപ്പോള്‍ വോളിബോള്‍ വീണ്ടും കരയ്ക്കു കയറി. ഇപ്പോള്‍ വീണ്ടും പഴയപോലെ ഉള്‍ഭാഗങ്ങളിലൊക്കെ വോളിബോള്‍ കോര്‍ട്ടുകളായിട്ടുണ്ട്.

volly1

എംഐയുപി സ്‌കൂളില്‍ വൈകുന്നേരം കളി പുനരാരംഭിച്ചു. ഓത്യോട്ടു പാലത്തിനു ചുവട്ടില്‍ ഇക്കാലംവരെ മഴക്കാലത്തല്ലാതെ കളി മുടങ്ങിയിട്ടില്ല. ജാതിക്കും മതത്തിനുമപ്പുറം നാട്ടുകാരെ ഒരുമിപ്പിക്കുന്ന ഘടകംകൂടിയാണ് കുറ്റ്യാടിക്കാര്‍ക്ക് വോളിബോള്‍. അന്തരീക്ഷത്തില്‍ പന്തിന്റെ താളംപോലെ കുറ്റ്യാടിക്കാരുടെ ഹൃദയതാളമായി വോളിബോള്‍ ഇന്നും ഇവിടെ ജനമനസുകളില്‍ ജീവിക്കുന്നു.

Story first published: Tuesday, February 6, 2018, 15:52 [IST]
Other articles published on Feb 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+