മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഫൈനലില്‍ കടന്നു. രണ്ട് പാദത്തിലുമായി 6-5 എന്ന സ്‌കോറിനാണ് റയലിന്റെ അട്ടിമറി വിജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് ടീമുകള്‍ ഇത്തവണ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാറ്റുരയ്ക്കുമെന്ന കരുതിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ അപ്രതീക്ഷിതമായിരുന്നു സിറ്റിയുടെ തോല്‍വിയും, റയലിന്റെ വിജയവും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരമായിരുന്നിട്ടും രണ്ടാം പാദത്തിന്റെ 89ാം മിനുട്ട് വരെ റയലിന് ഗോളുണ്ടായിരുന്നില്ല. അവസാന ആറ് മിനുട്ടില്‍ കാണിച്ച അദ്ഭുതങ്ങളാണ് റയലിന്റെ ഫൈനല്‍ പ്രവേശനത്തിന് കാരണം. ഫൈനലില്‍ ലിവര്‍പൂളാണ് റയലിന്റെ എതിരാളി.
അവസാന നിമിഷങ്ങളില്‍ സിറ്റി വന്‍ അബദ്ധങ്ങളാണ് കാണിച്ചത്. അടുത്തിടെ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന ഏറ്റവും വലിയ ത്രില്ലറിനാണ് സാന്റിയാഗോ ബെര്‍ണാബു സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിക്ക് ശേഷം സിറ്റി തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. ഒരു ഗോളിന് അവര്‍ 89 മിനുട്ട് വരെ മുന്നിട്ട് നിന്നു. എന്നാല്‍ പിന്നീട് പിറന്നത് മൂന്ന് ഗോളുകളാണ്. മത്സരത്തില്‍ റയലിനെ കലാശപ്പോരിലേക്ക് നയിച്ചതും ഈ ഗോളുകളാണ്. അദ്ഭുതങ്ങള്‍ ഒന്ന് സംഭവിച്ചേക്കാം. ഇത് അദ്ഭുതങ്ങളുടെ വലിയൊരു നിര തന്നെയാണ് ഉണ്ടായിരിക്കുന്നത്. ആദ്യ പാദത്തില്‍ 4-3 എന്ന സ്‌കോറിന് വിജയിച്ചതിന്റെ മുന്‍തൂക്കത്തിലാണ് സിറ്റി മത്സരത്തിനെത്തിയത്.
സ്വന്തം കോട്ടയില്‍ നടന്ന മത്സരമായിട്ടും റയലിന് സിറ്റിയുടെ പ്രതിരോധത്തെ ഭേദിക്കാനായില്ല. റയലിന് ശരിക്കും സമ്മര്‍ദത്തിന്റെ നിമിഷങ്ങളായിരുന്നു സിറ്റി സമ്മാനിച്ചത്. മത്സരത്തിന്റെ വേഗം കുറച്ച്, റയലിനെ അവരുടെ താളത്തിലേക്ക് കൊണ്ടുവരാതിരിക്കുക എന്ന പെപ് ഗാര്‍ഡിയോളയുടെ തന്ത്രം മനോഹരമായി തന്നെ സിറ്റി നടപ്പാക്കിയിരുന്നു. റയല്‍ ആക്രമണത്തിന് ശ്രമിച്ചപ്പോള്‍ 73ാം മിനുട്ടില്‍ റിയാദ് മെഹ്‌റസിലൂടെ ഗോള്‍ നേടി റയല്‍ മുന്നിലെത്തുകയും ചെയ്തു. 5-3 എന്ന സ്‌കോറില്‍ വിജയം ഉറപ്പിച്ച് നില്‍ക്കുകയായിരുന്നു സിറ്റി. എന്നാല്‍ കാര്‍ലോ ആന്‍സലോട്ടി പിന്നീട് റയലിന്റെ കളി മാറ്റുന്നതാണ് കണ്ടത്. ലുക്കാ മോഡ്രിച്ചിനെ പിന്‍വലിച്ച് കൂടുതല്‍ ഫോര്‍വേര്‍ഡുകളെ ഇറക്കിയാണ് ആക്രമണം റയല്‍ കടുപ്പിച്ചത്.
രണ്ടാം പാദ സെമി 90ാം മിനുട്ടിലേക്ക് നീളുന്ന ഘട്ടത്തിലായിരുന്നു ആന്‍സലോട്ടി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്തത്. റോഡ്രിഗോ ആയിരുന്നു കളിയുടെ സൂത്രധാരന്‍. 90ാം മിനുട്ടില്‍ ഗംഭീരമായൊരു ഗോളില്‍ റോഡിഗ്രോ സിറ്റിയെ ഒന്ന് ഞെട്ടിച്ചു. ആ ഷോക്കില്‍ നിന്ന് അടുത്ത മിനുട്ടില്‍ തന്നെ റോഡ്രിഗോയുടെ അടുത്ത ഗോളും വന്നു. ഇത്തവണ സ്‌കോര്‍ തുല്യതയിലായി. സിറ്റി ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തം ആരംഭിച്ചത് അവിടെ നിന്നാണ്. ഉറപ്പിച്ചിരുന്ന ഫൈനല്‍ വഴുതിപോവുമെന്ന സമ്മര്‍ദത്തിലേക്ക് ഇതോടെ സിറ്റി വീണു. അത് കളിക്കളത്തിലും കാണാമായിരുന്നു. റൂബന്‍ ഡിയസ് 95ാം മിനുട്ടില്‍ കരീം ബെന്‍സെമയെ വീഴ്ത്തിയതോടെ റയല്‍ വിചാരിച്ച നിമിഷം വന്നെത്തി. റയലിന് അനുകൂലമായി പെനാല്‍ട്ടി. കിക്കെടുത്ത ബെന്‍സേമയ്ക്ക് പിഴച്ചില്ല. റയലിനെ ഒരിക്കല്‍ കൂടി ഫൈനലിലേക്ക് താരം നയിച്ചു.
ചാമ്പ്യന്‍സ് ലീഗിലെ 15ാം ഗോളാണ് ബെന്‍സേമ സ്‌കോര്‍ ചെയ്തത്. തോറ്റ കളി ജയിപ്പിച്ച റയലിന്റെ ആഘോഷത്തിനും സാന്റിയാഗോ ബെര്‍ണാബു സാക്ഷ്യം വഹിച്ചു. ഒരു ഗോളിന്റെ മാത്രം വ്യത്യാസത്തില്‍ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ തോല്‍ക്കാന്‍ കഴിഞ്ഞത് ഇവിടെ റയലിന് നേട്ടമായെന്നും പറയാം. ക്വാര്‍ട്ടറില്‍ ചെല്‍സിക്കെതിരെ റയല്‍ മുന്നിലെത്തിയതും എക്‌സ്ട്രാ ടൈമിലായിരുന്നു. വിനീഷ്യസ് ജൂനിയര്‍ ആദ്യ പകുതിക്ക് ശേഷം കളത്തില്‍ ഇല്ലാതിരുന്നപ്പോള്‍ തിരിച്ചടി റയല്‍ പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ റോഡ്രിഗോയും എഡ്വാര്‍ഡോ കാമാവിംഗയും റയലിനായി ഗംഭീര പ്രകടനമാണ് നടത്തിയത്. നേരത്തെ സെവിയ്യക്കെതിരെ റയലിന്റെ തിരിച്ചുവരവിന് ലാലിഗ കിരീട നേട്ടത്തിനും വഴിയൊരുക്കിയത് റോഡ്രിഗോ തന്നെയായിരുന്നു.