കൊച്ചി: വിങ്ങർ പ്രശാന്തുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി കേരള ബ്ലാസ്റ്റേഴ്സ് നീട്ടി. കോഴിക്കോട്ട് നിന്നുള്ള 23 -കാരനായ പ്രശാന്ത് പുതിയ ഐഎസ്എൽ സീസണിലും ടീമിന്റെ ഭാഗമായിരിക്കും. തുടക്കകാലത്ത്, എഐഎഫ്എഫ് റീജിയണൽ അക്കാദമിയിലൂടെയാണ് പ്രശാന്ത് ആഭ്യന്തര ഫുട്ബോളിൽ ശ്രദ്ധനേടിയത്. മുമ്പ് കേരള അണ്ടർ 14 ടീമിനായും താരം കളിച്ചിട്ടുണ്ട്.
2016 -ലാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി കരാറിൽ ഏർപ്പെടുന്നത്. ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിൽ താരം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 12 മത്സരങ്ങളിൽ വിങ്ങിൽ കളിച്ച താരം എഫ്സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഗോളടിക്കുന്നതിന് സഹായിക്കുകയും ചെയ്തു. പ്രശാന്തിന്റെ വേഗവും വിങ്ങിലെ മിന്നും പ്രകടനവും വരുന്ന സീസണിൽ മുതൽക്കൂട്ടാവുമെന്നാണ് ക്ലബിന്റെ പ്രതീക്ഷ.
'കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എന്റെ കഴിവിൽ കോച്ചുമാരും മാനേജ്മെന്റും അർപ്പിച്ച വിശ്വാസം കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ട്. വരാനിരിക്കുന്ന സീസണിൽ ടീമിനായി നൂറു ശതമാനം സമർപ്പിക്കും. വരുംഭാവിയിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടർന്ന് കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യം മുറുക്കെപ്പിടിക്കണമെന്നാണ് ആഗ്രഹം', ക്ലബുമായുള്ള കരാർ നീട്ടിയതിനെക്കുറിച്ച് പ്രശാന്ത് പ്രതികരിച്ചു.
'ടീമിലെ ഏറ്റവും മികച്ച ശാരീരിക ശേഷിയുള്ള കളിക്കാരിൽ ഒരാളാണ് പ്രശാന്ത്. അദ്ദേഹത്തിന്റെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, തന്റെ പോരായ്മകൾ പരിഹരിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു . എല്ലാ പരിശീലന സെഷനുകളിലും പങ്കെടുക്കുന്ന അദ്ദേഹം പരിശീലന സമയത്ത് എല്ലായ്പ്പോഴും നൂറു ശതമാനം പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നു. ക്ലബ്ബുമായുള്ള പ്രശാന്തിന്റെ കരാർ ദീർഘിപ്പിച്ചത് കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനം മാത്രമല്ല, സംസ്ഥാനത്തോടും ആരാധകരോടും കൂടിയുള്ളതാണ്. അദ്ദേഹം ഒരു മികച്ച ഫുട്ബോൾ കളിക്കാരനാണ്, വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു', കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.