പണ്ട് അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങാൻ ചെല്ലുമ്പോൾ കേട്ട കഥയാണ്. മരണാനന്തരം ദൈവസന്നിധിയിലെത്തുമ്പോൾ പാപികൾക്കായി ഒരുക്കി വയ്ക്കപ്പെട്ട തീച്ചൂളയുടെയും, അതിന് കുറുകെ കെട്ടപ്പെട്ട മുടിനാരിഴയുടെയും കഥ. പാപികൾ തിളച്ചു മറിയുന്ന എണ്ണ കിണറിലേക്ക് പതിക്കും. പാപങ്ങളെല്ലാം എണ്ണിയെണ്ണി തീരും വരെ അതിൽ കിടന്ന് വെന്തുരുകും.
ഇന്ന് ആ നൂലിന്റെ ഒരറ്റത്ത് കാൽപന്തിന്റെ ദൈവപുത്രനായി വാഴ്ത്തപ്പെട്ട സാക്ഷാൽ മിശിഹ തന്നെയാണ്. ക്രൊയേഷ്യയെന്ന നൂൽപാലം പൊട്ടിയാൽ ആ വിധി ഇന്ന് നടപ്പാകും. മറുവശത്ത് ഐസ്ലാൻഡ് കൂടി ജയിച്ചാൽ എല്ലാ പാപഭാരങ്ങളും ഏറ്റെടുത്ത് മെസ്സി ബൂട്ടഴിച്ചേക്കും. അവനെ ഇത്രകാലം തോളിലേറ്റി നടന്നവർ അവന്റെ നേർക്ക് ആക്രോശിക്കും. പാപികൾ അവനെ കല്ലെറിയും. അർജന്റീനയുടെ ആദ്യ പരീക്ഷണം ഇവിടെയാണ്.
ലൂക്കാ മോഡ്രിച്ചും, റാട്ടികിച്ചും, മാൻസൂകിച്ചും കൂടുതൽ ഒത്തിണക്കവും, പരസ്പര ധാരണയും ഉള്ളവരാണ്. മുറിവിൽ നിന്നും മുറികൂടിയവർ. അവരുടെ നീക്കങ്ങൾക്ക് വ്യക്തതയുണ്ട്. എൽ ക്ലാസിക്കോയിൽ മെസ്സിയെ നിരവധി തവണ എതിർചേരിയിൽ കണ്ട പരിചയമാണ് മോഡ്രിച്ചിനുള്ളതെങ്കിൽ, ഒരു ഒറ്റുകാരന്റെ വേഷമാകും മെസ്സിയുടെ ബാർസ സഹതാരം റാട്ടികിച്ചിന്. അയാൾക്ക് മെസ്സിയുടെ ചലനങ്ങളെ മുൻകൂട്ടി വായിച്ചെടുക്കാം. കാലം കുറച്ചായി മെസ്സിയുടെ തന്ത്രങ്ങളുടെ ഭാഗമാണയാൾ. റാട്ടികിച്ചിന് മുന്നിലായി ആക്രമണങ്ങള്‍ക്ക് വഴിമരുന്നിടാൻ പെരിസിച്ചും മിടുക്കൻ തന്നെ. അവരെ നേരിടാൻ അർജന്റീന ഇറങ്ങുമ്പോൾ ആവനാഴിയിൽ ആയുധം ഒന്നുമാത്രം. ലിയോണൽ മെസ്സി.
അതെ, മെസ്സിയാണ് ക്രൊയേഷ്യയുടെ എതിരാളി..... പക്ഷെ ഐസ്ലാൻഡ് ഒരുക്കിയ കത്രിക പൂട്ടിട്ട പ്രതിരോധം ക്രൊയേഷ്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പകരം മികച്ച മുന്നേറ്റങ്ങൾ കരുതിയിരിക്കുക. അർജന്റീന നിരയിൽ ഇന്ന് മാറ്റങ്ങളുണ്ടാകും. ഡിബാലയെ മെസ്സിക്ക് സഹായകരമെന്നോണം വിങ്ങുകളിൽ വിന്യസിച്ചേക്കാം. അതിൽ കൂടുതൽ പരിശീലകൻ സാംപോളിക്ക് എന്ത് ചെയ്യാനാകും. നിരായുധനാണെന്ന് സ്വയം പഴിച്ചാലും സാംപോളിയുടെ ശിരസ്സ് തൂക്കുകയറിനുള്ളിൽ തന്നെയാണ്.
ഇറ്റാലിയൻ സീരിസിന്റെ ടോപ് സ്കോററായ ഇക്കാറഡിയെ ടീമിൽ ഉൾപ്പെടുത്താത് അയാളുടെ വലിയ വീഴ്ച. ഇതൊക്കെയെങ്കിലും റൊസാരിയോ തെരുവിലെ മുത്തശ്ശി കഥയിലെ രാജുകുമാരന്റെ പട്ടാഭിഷേകം കാത്തിരിക്കുകയാണ് ആരാധകർ. മെസ്സി നീതി ചെയ്യുന്നുവെങ്കിൽ അത് ഇന്നാവണം. ഇനിയൊരു ബാല്യമോ, സമയമോ ആ കുറിയ മനുഷ്യനില്ല. ആ കിരീടധാരണം റഷ്യയിൽ തന്നെ വേണമെങ്കിൽ ഈ രാത്രി മെസ്സിയുടേതാവണം.