കൊളംബോ: ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ ഓൾറൗണ്ടർ തിസാര പെരേര നയിക്കും. ഉപുൽ തരംഗയെ മാറ്റിയാണ് 28കാരൻ തിസാര പെരേരയെ ശ്രീലങ്ക ക്യാപ്റ്റനാക്കിയിരിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്‍റി 20 മത്സരങ്ങളുമാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ കളിക്കുന്നത്. ഇപ്പോൾ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര പൂർത്തിയായാലുടൻ ഏകദിന പരമ്പരയും പിന്നാലെ ട്വന്റി 20 പരമ്പരയും നടക്കും.
ക്യാപ്റ്റന്മാരുടെ കസേര കളിക്കാണ് ശ്രീലങ്കൻ ക്രിക്കറ്റ് സാക്ഷ്യം വഹിക്കുന്നത്. ഒരൊറ്റ വർഷത്തിനിടെ പല ക്യാപ്റ്റന്മാരെ ശ്രീലങ്ക പരീക്ഷിച്ചുനോക്കി. ആഞ്ജലോ മാത്യൂസ്, ഉപുൽ തരംഗ, ദിനേശ് ചാന്ദിമൽ, കപുഗദേര തുടങ്ങി പലരും ശ്രീലങ്കയെ നയിച്ചു. ടെസ്റ്റിനും ഏകദിനത്തിനും പ്രത്യേകം പ്രത്യേകം ക്യാപ്റ്റന്മാരെ നിശ്ചയിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ടീമിലെ വെറ്ററനും ഓൾറൗണ്ടറുമായ ആഞ്ജലോ മാത്യൂസ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

ഇതേ തുടർന്ന് ഉപുൽ തരംഗ ഏകദിന ടീമിന്റെയും ദിനേശ് ചാന്ദിമൽ ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനായി. തരംഗയുടെ റെക്കോർഡ് വളരെ മോശമായിരുന്നു. ഏകദിന ടീമിൽ തന്നെ സ്ഥാനം ഉറപ്പില്ലാത്ത തരംഗയെ ക്യാപ്റ്റനാക്കിയതിനെതിരെ സനത് ജയസൂര്യയെ പോലുള്ള മുൻതാരങ്ങളും രംഗത്ത് വന്നു. തുടർന്നാണ് പേരേരയെ ക്യാപ്റ്റനാക്കിയിരിക്കുന്നത്. നേരത്തെ പാകിസ്താനെതിരെ ശ്രീലങ്കയെ ട്വന്റി 20യിൽ നയിച്ച പരിചയം തിസാര പെരേരയ്ക്ക് ഉണ്ട്.