കാത്തിരിപ്പ് തീര്‍ന്നു
നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഏകദിന പരമ്പര ജയിക്കുകയെന്നത് ഇന്ത്യയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. 2007-08ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ വിജയികളായിരുന്നു. എന്നാല്‍ 2016ല്‍ പര്യടനം നടത്തിയപ്പോള്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-4ന്റെ വന്‍ തോല്‍വിയേറ്റുവാങ്ങി.
തൊട്ടുമുന്നത്തെ പരമ്പരയിലേറ്റ വന്‍ തോല്‍വിക്കു ഇത്തവണ കണക്കുതീര്‍ത്തതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ.
അഗാര്‍ക്കറിനൊപ്പം ചഹല്‍
മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസീസിനെ 250നുള്ളില്‍ എറിഞ്ഞൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചത് ആറു വിക്കറ്റെടുത്ത സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലായിരുന്നു. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ചത് ചഹല്‍ ശരിക്കുമാഘോഷിക്കുകയായിരുന്നു.
ആറു വിക്കറ്റ് നേട്ടത്തോടെ ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കറുടെ നേട്ടത്തിനൊപ്പം ചഹലെത്തുകയും ചെയ്തു. 2004ല്‍ ഇതേ ഗ്രൗണ്ടില്‍ അഗാര്‍ക്കറും ആറു വിക്കറ്റെടുത്തിരുന്നു.
മറ്റൊരു സ്പിന്നര്‍ക്കുമായിട്ടില്ല
ഓസ്‌ട്രേലിയയില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ചഹല്‍ മെല്‍ബണില്‍ തന്റെ പേരില്‍ കുറിച്ചത്. 42 റണ്‍സ് വഴങ്ങിയായിരുന്നു താരം ആറു വിക്കറ്റ് കൊയ്തത്.
ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ എക്കാലത്തെയും മികച്ച ആറാമത്തെ പ്രകടനം കൂടിയാണ് ചഹലിന്റേത്. നാലു റണ്‍സിന് ആറു വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലാണ് റെക്കോര്‍ഡ്.
കോലിയുടെ പേടിസ്വപ്‌നമായി റിച്ചാര്‍ഡ്‌സന്‍
ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ അന്തകനായത് യുവ പേസര്‍ ജൈ റിച്ചാര്‍ഡ്‌സനാണ്. മൂന്നു മല്‍സരങ്ങളിലും കോലിയുടെ വിക്കറ്റ് കൊയ്തത് അദ്ദേഹമാണ്.
2012ല്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ പാകിസ്താന്‍ ബൗളറായ ജുനൈദ് ഖാന് മുന്നില്‍ മൂന്നു തവണയും പുറത്തായ ശേഷം ഇതാദ്യമായാണ് കോലിക്ക് ഇത്തരമൊരു തിരിച്ചടി നേരിട്ടത്.
എട്ടു വര്‍ഷങ്ങള്‍ക്കുശേഷം
കരിയര്‍ അവസാനിച്ചെന്നു ഏവരും വിലയിരുത്തിയ മുന്‍ നായകയും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ അവിസ്മരണീയ തിരിച്ചുവരവ് കൂടിയാണ് ഏകദിന പരമ്പരയില്‍ കണ്ടത്. മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി നേടിയ അദ്ദേഹം മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടിയിരുന്നു.
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് ധോണിയെ തേടിയെത്തിയത്.