കമ്പ്യൂട്ടര്‍ സഹായത്താലുള്ള പരിശോധനയില്‍ അമ്പത് റണ്‍സെടുക്കുന്നതിന് മുന്‍പ് സച്ചിന്‍ ലെഗ് സൈഡിലാണു കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നതെന്ന് ഇംഗ്ലിഷ് ടീം മനസിലാക്കിയിരുന്നു. അതിനാല്‍ ഇന്നിങ്‌സിന്റെ ആദ്യ ഘട്ടത്തില്‍ ഓഫ്‌സൈഡില്‍ പന്തെറിഞ്ഞു സച്ചിനെ തളച്ചിടാന്‍ അവര്‍ തീരുമാനിച്ചു. ഓണ്‍സൈഡില്‍ കളിക്കാന്‍ പന്ത് കിട്ടാതെ വരുമ്പോള്‍ സച്ചിന്‍ ക്ഷമ കെടുകയും അത് പുറത്താകലില്‍ അവസാനിയ്ക്കുകയും ചെയ്യും.
ടീം അനലിസ്റ്റ് നഥാന്‍ ലീമാന്‍ തയാറാക്കിയ തന്ത്രം ഇംഗ്ലണ്ട് ടീം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. എഡ്ജ്ബാസ്റ്റണിലെ മൂന്നാം ടെസ്റ്റുവരെ ഇംഗ്ലിഷ് ഫാസ്റ്റ് ബൗളര്‍മാര്‍ സച്ചിനെതിരേ ഏറിഞ്ഞത് 261 പന്തുകള്‍. ഇതില്‍ 254ഉം ഓഫ് സ്റ്റമ്പ് ലൈനിനു പുറത്ത്. ആറു പന്തുകള്‍ ഓഫ് സ്റ്റംപ് ലൈനില്‍ തന്നെ എറിഞ്ഞു. ലെഗ് സ്റ്റംപിനു പു റത്തേക്കുപോയത് ഒരേയൊരു പന്ത്. ഇംഗ്ലീഷ് ബൗളര്‍മാരുടെ കൃത്യതയാണു ടെസ്റ്റ് പരമ്പരയില്‍ കരിയിറിലെ നൂറാം സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കുന്നതില്‍ സച്ചിനെ തടഞ്ഞത്.
ഏഴു ഇന്നിങ്‌സുകളില്‍ തെണ്ടുല്‍ക്കറിന്റെ നേട്ടം ഒരു അര്‍ധ സെഞ്ചുറിയിലൊതുങ്ങി, ശരാശരി വെറും 26 റണ്‍സ്. നൂറാം സെഞ്ചുറിയ്ക്ക് വേണ്ടി ലോകം കാത്തിരിയ്ക്കുമ്പോള്‍ സച്ചിന്‍ ഈ പരമ്പരയില്‍ അവസാന മത്സരത്തിലൊഴിച്ചു നേടിയത് 34, 12, 16, 56, 1, 40, 23 എന്നിങ്ങനെ ആകെ 182 റണ്‍സാണ്.
കമ്പ്യൂട്ടറില്‍ നടത്തിയ ഡമ്മി മാച്ചുകളിലൂടെയാണു സച്ചിന്റെ കളി പഠിച്ചതെന്ന് അനലിസ്റ്റ് നഥാന്‍ ലിമാന്‍ പറയുന്നു. ഇരുടീമുകളിലും കളിക്കാന്‍ സാധ്യതയുള്ള 22 താരങ്ങളെയും കംപ്യൂട്ടറിലെ സാങ്കല്‍പ്പിക മത്സരത്തിനിറക്കും. ഒട്ടേറെ തവണ ഇവര്‍ ഏറ്റുമുട്ടും. അങ്ങനെയാണ് കളത്തിലെ കളി കമ്പ്യൂട്ടറില്‍ കളിച്ചതെന്ന് നഥാന്‍ വിശദീകരിയ്ക്കുന്നു.