ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം. ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് തകർത്തടിച്ചപ്പോൾ പിറന്നത് ഒരു ചരിത്ര റെക്കോർഡാണ്. പുരുഷ ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഫൈനൽ മത്സരത്തിൽ 50 റൺസിന് മുകളിൽ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തുന്ന ജോഡികളായി സഞ്ജുവും അഭിഷേകും മാറി.

ലോർഡ്‌സിലെ ആ പഴയ റെക്കോർഡ് പഴങ്കഥ!
ഇതുവരെയുള്ള എട്ട് ടി20 ലോകകപ്പ് ഫൈനലുകളിലും ഒരു ടീമിനും ഓപ്പണിംഗിൽ 50 റൺസ് തികയ്ക്കാൻ സാധിച്ചിരുന്നില്ല. 2009-ൽ ലോർഡ്‌സിൽ നടന്ന ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ ഓപ്പണർമാരായ കമ്രാൻ അക്മലും ഷഹ്‌സൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഓപ്പണിംഗ് സ്കോർ. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് ആ റെക്കോർഡ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിരുത്തിക്കുറിക്കപ്പെട്ടത്.

സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ കുതിക്കുന്നു
സെമി ഫൈനലിലെ മിന്നും ഫോം ഫൈനലിലും തുടരുന്ന സഞ്ജു സാംസൺ കിവീസ് ബൗളർമാരെ നിലംതൊടീക്കാതെയാണ് ശിക്ഷിക്കുന്നത്. മറുഭാഗത്ത് അഭിഷേക് ശർമ്മ തന്റെ സ്വാഭാവിക ശൈലിയിൽ അഭിഷേകും ബാറ്റ് വീശുമ്പോൾ ഇന്ത്യൻ സ്കോർ പ്രതീക്ഷിച്ചതിലും കൂടുതൽ കുതിക്കുന്നു എന്നത് ആരാധകർക്ക് കണ്ണിന് കുളിർമ്മയുള്ള കാഴ്ചയാണ്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിന് മികച്ച തുടക്കമായിരുന്നു ആദ്യ ഓവറിൽ ലഭിച്ചത്. മാറ്റ് ഹെൻറി എറിഞ്ഞ ആദ്യ ഓവറിൽ സഞ്ജു സാംസൺ നേടിയ ഒരു സിക്സർ മാത്രമാണ് അപകടമായി ഉണ്ടായിരുന്നത്. പക്ഷെ, പിന്നീട് ഓപ്പണർമാർ അഴിഞ്ഞാടാൻ തുടങ്ങി. ആദ്യ നാല് ഓവറുകളിൽ നാല് ബൗളർമാരെ പരീക്ഷിച്ച ന്യൂസിലാൻഡ് നായകൻ മിച്ചൽ സാന്റ്നറിന് തെറ്റി. ഇരുവരും ചേർന്ന് പവർ പ്ലെയിൽ 92 റൺസാണ് അടിച്ചു കൂട്ടിയത്. 18 പന്തുകളിൽ നിന്നും അഭിഷേക് തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കി.
T20 WC 2026: സഞ്ജു ശരിക്കും എന്നെപ്പോലെ!! പക്ഷെ കളിയിലല്ല; പ്രശംസിച്ച് രോഹിത്
ഈ തകർപ്പൻ തുടക്കം ഇന്ത്യയെ ഒരു വലിയ സ്കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സഞ്ജുവും അഭിഷേകും ഈ ബാറ്റിംഗ് വെടിക്കെട്ട് തുടർന്നാൽ ന്യൂസിലൻഡിന് അഹമ്മദാബാദിൽ കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല. ഇതുവരെ ഒരു ടി20 ലോകകപ്പ് വേദിയിലും ന്യൂസിലാൻഡ് ഇന്ത്യയോട് പരാജയപ്പെട്ടിട്ടില്ല. ആ റെക്കോർഡും മറികടന്ന് ലോകകപ്പ് ചാമ്പ്യന്മാർ എന്ന പട്ടം വിട്ടുകൊടുക്കാതെ മത്സരം അവസാനിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.