40 പന്തിൽ 81 റൺസ്
നാല്‍പതു പന്തുകളില്‍ പുറത്താകാതെ അഫ്രീദി നേടിയ 81 റണ്‍സ്, സ്വന്തം ടീമായ ബ്രാംറ്റണ്‍ വോള്‍വ്‌സിന്റെ 27 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. പത്തു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് അഫ്രീദിയുടെ മാസ്മരിക പ്രകടനം. സ്‌ട്രൈക്ക് റേറ്റാകട്ടെ 202.50 ഉം.
ബാറ്റിങ് തിരഞ്ഞെടുത്തു
എഡ്മണ്‍ടണ്‍ റോയല്‍സിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബ്രാംറ്റണ്‍ വോള്‍വ്‌സ്, നിശ്ചിത 20 ഓവറില്‍ 207 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കുറിക്കുകയായിരുന്നു. പതിനൊന്നാം ഓവറില്‍ 97 റണ്‍സിന് മൂന്നാം വിക്കറ്റു വീണപ്പോഴാണ് അഫ്രീദി കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ക്കെ നിര്‍ദാക്ഷിണ്യം ബോളര്‍മാരെ നേരിട്ട പാക് താരം, സ്റ്റേഡിയത്തിന് തലങ്ങനെയും വിലങ്ങനെയും പന്ത് അടിച്ചകറ്റി.
ബൂം ബൂം അഫ്രീദി
12 ആം ഓവറില്‍ പേസ് ബോളര്‍ സാഫിയാന്‍ ഷരീഫിനെ നാലു തവണയാണ് അഫ്രീദി ബൗണ്ടറി കടത്തിയത്. ലെഗ് സ്പിന്നര്‍ ഷദബ് ഖാനെ അഫ്രീദി ആദ്യ സിക്‌സിന് ഇരയാക്കി. ജെയിംസ് നീഷാമും ബെന്റ കട്ടിങ്ങും അഫ്രീദിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു.
വിക്കറ്റും വീഴ്ത്തി
മത്സരത്തില്‍ ബാറ്റുകൊണ്ടു മാത്രമല്ല, ബോളിങ്ങിലും ഫീല്‍ഡിങ്ങിലും അഫ്രീദി തിളങ്ങിയതോടെ 180 റണ്‍സിന് എതിരാളികളുടെ പോരാട്ടം അവസാനിച്ചു. എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ മുന്‍ പാക് താരം മുഹമ്മദ് ഹഫീസിന്റെ വിക്കറ്റ് അഫ്രീദി നേടുകയായിരുന്നു. നാലു ഓവര്‍ പന്തെറിഞ്ഞ അഫ്രീദി 14 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയതും.
കളിയിലെ താരം
എഡ്മണ്‍ടണ്‍ റോയല്‍സ് നായകന്‍ ഫാഫ് ഡുപ്ലെസി, ജെയിംസ് നീഷാം എന്നിവരുടെ ക്യാച്ച് അഫ്രീദി കൈപ്പിടിയില്‍ ഭദ്രമാക്കിയതിനും ആരാധകര്‍ സാക്ഷ്യം നിന്നു. മത്സരത്തില്‍ ഷാഹിദ് അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്.
ലീഗിൽ മുന്നിൽ
നേരത്തെ സീസണിലെ ആദ്യ മത്സരത്തില്‍ ബ്രാംറ്റണ്‍ വോള്‍വ്‌സിനായി അഫ്രീദിക്ക് ബാറ്റു ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. മോണ്‍ട്രിയല്‍ ടൈഗേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ പത്തു വിക്കറ്റിനാണ് ബ്രാംറ്റണ്‍ വോള്‍വ്‌സ് വിജയം കുറിച്ചത്. നിലവില്‍ ഗ്ലോബല്‍ T20 ലീഗില്‍ ബ്രാംറ്റണ്‍ വോള്‍വ്‌സാണ് ഏറ്റവും മുന്നില്‍.
ശനിയാഴ്ച്ച എഡ്മണ്‍ടണ്‍ റോയല്‍സിനെതിരെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും തകര്‍ത്തു ബാറ്റു ചെയ്തിരുന്നു. മത്സരത്തില്‍ മൂന്നു ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടെ 21 പന്തില്‍ 35 റണ്‍സാണ് യുവരാജ് കറിച്ചത്.