ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന മത്സരമാണ് 22ന് നടക്കുന്നത്. അതിനാല്‍ത്തന്നെ ഈ മത്സരത്തില്‍ ഒമ്പത് റണ്‍സ് നേടാനായില്ലെങ്കില്‍ റെക്കോഡ് ജയസൂര്യയുടെ പേരിനൊപ്പം തുടരും. 1997ല്‍ ഓപ്പണറായി 2387 റണ്‍സാണ് ജയസൂര്യ നേടിയത്. രോഹിത് ഇതുവരെ 2379 റണ്‍സും അടിച്ചെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 159 റണ്‍സുമായി രോഹിത് തകര്‍പ്പന്‍ പ്രകടനമായിരുന്നു പുറത്തെടുത്തത്.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും രോഹിതിന്റെ പ്രകടനം മികച്ചതായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണറായും സ്ഥാനം ഉറപ്പിക്കാന്‍ ഈ വര്‍ഷം രോഹിതിനായി. ഈ വര്‍ഷം ഏഴ് സെഞ്ച്വറിയും അദ്ദേഹം നേടി. ഇന്ത്യക്കുവേണ്ടി 220 ഏകദിനം കളിച്ചിട്ടുള്ള രോഹിത് 8881 റണ്‍സും 104 ട്വന്റി20യില്‍ നിന്ന് 2633 റണ്‍സും 32 ടെസ്റ്റില്‍ നിന്ന് 2141 റണ്‍സും നേടിയിട്ടുണ്ട്.
നേരത്തെ, വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന രണ്ടാം ഏകദിനത്തിൽ ശ്രേയസ് അയ്യറും റിഷഭ് പന്തും ചേർന്ന് പുതിയൊരു ബാറ്റിങ് റെക്കോർഡ് കുറിച്ചിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഒരോവറില്‍ കൂടുതല്‍ റണ്‍സെടുത്ത സഖ്യമായി ശ്രേയസ് - പന്ത് ജോടി മാറി. 31 റണ്‍സാണ് ശ്രേയസ് - പന്ത് സഖ്യം വാരിക്കൂട്ടിയത്. ഇതോടെ20 വര്‍ഷം പഴക്കമുള്ള ഇന്ത്യൻ റെക്കോര്‍ഡും തിരുത്തപ്പെട്ടു.
1999 -ല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും അജയ് ജഡേജയും ചേര്‍ന്നു സ്ഥാപിച്ച റെക്കോര്‍ഡാണ് വിശാഖപട്ടണത്ത് പഴങ്കഥയായത്. സച്ചിനും ജഡേജയും ചേര്‍ന്നെടുത്ത 28 റണ്‍സായിരുന്നു നേരത്തേയുള്ള ഇന്ത്യന്‍ റെക്കോര്‍ഡ്. 1999 -ല്‍ ഹൈദരാബാദില്‍ നടന്ന ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരേയായിരുന്നു സച്ചിന്‍ - ജഡേജ ജോടി ഒരോവറില്‍ 28 റണ്‍സ് നേടിയത്.
വിന്‍ഡീസിനെതിരേ സ്പിന്നര്‍ റോസ്റ്റണ്‍ ചേസെറിഞ്ഞ 47ാം ഓവറിലായിരുന്നു ശ്രേയസ്- പന്ത് സഖ്യം റണ്‍മഴ പെയിച്ചത്. ഈ ഓവറില്‍ പിറന്ന 31 റണ്‍സില്‍ 29ഉം ശ്രേയസിന്റെ വകയായിരുന്നു. ഒരു റണ്‍സാണ് പന്ത് സംഭാവന ചെയ്തത്. ഓവറിലെ ആദ്യ പന്ത് നോ ബോള്‍. ശ്രേയസ് സിംഗിള്‍ ഓടിയതോടെ ലഭിച്ചത് രണ്ടു റണ്‍സ്. തൊട്ടടുത്ത ബോളില്‍ പന്ത് സിംഗിള്‍ നേടി.
രണ്ടും മൂന്നും പന്തുകള്‍ സിക്‌സറിലേക്ക് പറത്തിയ ശ്രേയസ് നാലാം പന്ത് ബൗണ്ടറി കടത്തി. അതു കൊണ്ടും തീര്‍ന്നില്ല. അവസാന രണ്ടു പന്തില്‍ കൂടി സിക്‌സര്‍ പായിച്ച് ശ്രേയസ് റെക്കോര്‍ഡിടുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചിന് 387 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. രോഹിത് ശര്‍മയും (159) ലോകേഷ് രാഹുലും (102) സെഞ്ച്വറികള്‍ നേടിയപ്പോള്‍ ശ്രേയസ് 32 പന്തില്‍ 53ഉം പന്ത് 16 ബോളില്‍ 39 റണ്‍സെടുത്തു.