റോഹ്തക്: ഹരിയാനയെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക്. ഇന്നിംഗ്സിനോ പത്ത് വിക്കറ്റിനോ ജയിച്ചാൽ ക്വാർട്ടറിൽ കടക്കാം എന്ന സ്ഥിതിയിലായിരുന്നു കേരളം. ബി ഗ്രൂപ്പിൽ ആറ് കളിയിൽ അഞ്ച് ജയവും ഒരു തോൽവിയുമാണ് കേരളത്തിന് ഇപ്പോൾ ഉള്ളത്. ഇന്നിംഗ്സ് ജയത്തോടെ ഹരിനായയ്ക്കെതിരെ കേരളം വാരിയത് ബോണസ് അടക്കം 7 പോയിന്റ്.
ഫാസ്റ്റ് ബൗളർമാരും ബാറ്റ്സ്മാന്‍മാരും ഒന്നിച്ച് ഒത്തുപിടിച്ചാണ് കേരളത്തെ നോക്കൗട്ട് തലം വരെ എത്തിച്ചിരിക്കുന്നത്. നോക്കൗട്ട് റൗണ്ടിൽ കടക്കാൻ വിജയം കൂടിയേ തീരു എന്ന സ്ഥിതിയിലാണ് കേരളം ഹരിയാനയ്ക്കെതിരെ ഇറങ്ങിയത്. ഹരിയാനയെ ഒന്നാം ഇന്നിംഗ്സിൽ 208ന് ഓളൗട്ടാക്കിയ കേരളം മറുപടിയായി 389 റൺസടിച്ചു. രണ്ടാം ഇന്നിംഗ്സിൽ ഹരിയാന 173 റൺസിന് ഓളൗട്ടായി. 93 റൺസടിച്ച രോഹൻ പ്രേം, 91 റണ്‍സടിച്ച ജലജ് സക്സേന, 60 റൺസെടുത്ത ബേസിൽ തമ്പി എന്നിവരാണ് ബാറ്റിംഗിൽ കേരളത്തിന് തുണയായത്.
ഒന്നാം ഇന്നിംഗ്സിൽ 4 വിക്കറ്റെടുത്ത സന്ദീപ് വാര്യർ, ഐ പി എല്ലിലെ മിന്നും താരം ബേസിൽ തമ്പി, ഓൾറൗണ്ടർ ജലജ് സക്സേന എന്നിവരുടെ മികവിലാണ് അവസാന ദിവസം കേരളം ഹരിയാനയെ ചുരുട്ടിക്കൂട്ടിയത്. 61 റൺസിനിടെ ഹരിയാനയുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മൂന്നാം ദിവസം തന്നെ കേരളം കളിക്ക് ഏകദേശം തീരുമാനമാക്കിയിരുന്നു. നാലാം ദിവസം വെറും ചടങ്ങുകൾ മാത്രമാണ് തീർക്കാനുണ്ടായിരുന്നത്. അത് കേരളം അനായാസം ചെയ്തു. ഇനി നോക്കൗണ്ട് കളികൾ.