ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തുന്ന തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ശക്തമായ ഇടപെടലാണെന്ന് മുൻ പാക് താരം ഷുഐബ് അക്തർ. സഞ്ജുവിനെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ ഗംഭീറിന് ടീം മാനേജ്‌മെന്റിനുള്ളിൽ വലിയ പോരാട്ടം തന്നെ നടത്തേണ്ടി വന്നുവെന്ന് അക്തർ വെളിപ്പെടുത്തി. പി ടി വി സ്പോർട്സിലെ 'ഗെയിം ഓൺ ഹേ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
T20 World Cup 2026: ഇന്ന് ജയിച്ചാലും തോറ്റാലും സൂര്യ പുറത്ത്..! ഇനി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍?
ഗംഭീറിന്റെ 'വാശി' ജയിച്ചു
"2014 മുതൽ സഞ്ജു ഇന്ത്യൻ ക്രിക്കറ്റിലുണ്ട്. ഗംഭീർ എല്ലാവരോടും പൊരുതിയാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. സത്യം പറഞ്ഞാൽ ഒരു 'ഫോഴ്സ്‌ഡ് സെലക്ഷൻ' ആയിരുന്നു അത്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജു ടീമിലുണ്ടായിരുന്നില്ല. എന്നാൽ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഗംഭീർ സഞ്ജുവിനായി വാദിച്ചു. ആ തീരുമാനം എത്രത്തോളം ശരിയായിരുന്നുവെന്ന് സഞ്ജു ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്," അക്തർ പറഞ്ഞു.

റെക്കോർഡുകൾ തകർത്ത് സഞ്ജു
ടൂർണമെന്റിലെ സഞ്ജുവിന്റെ കണക്കുകൾ ഏതൊരു ബൗളറെയും ഭയപ്പെടുത്തുന്നതാണ്. വെറും നാല് മത്സരങ്ങളിൽ നിന്ന് 232 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 77.33 ശരാശരിയും 201.73 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റും സഞ്ജുവിന്റെ ആധിപത്യം വ്യക്തമാക്കുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ക്വാർട്ടർ ഫൈനലിലെ 97* റൺസും ഇംഗ്ലണ്ടിനെതിരായ സെമിയിലെ 89 റൺസും സഞ്ജുവിനെ ടീമിന്റെ വിശ്വസ്തനാക്കി മാറ്റി.
കോഹ്‌ലിക്കും രോഹിത്തിനും ഒപ്പം
സെമി ഫൈനലിലെ 89 റൺസോടെ വിരാട് കോഹ്‌ലിയുടെ ഒരു ചരിത്ര റെക്കോർഡിനൊപ്പം സഞ്ജു എത്തി. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇത് (2016-ൽ കോഹ്‌ലി 89*). കൂടാതെ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന രോഹിത് ശർമ്മയുടെ റെക്കോർഡും (15 സിക്സ്) സഞ്ജു മറികടന്നു. നിലവിൽ 16 സിക്സറുകളാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
ഫൈനലിൽ ന്യൂസിലൻഡിനെതിരെയും സഞ്ജു ഇതേ ഫോം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഗംഭീർ അർപ്പിച്ച വിശ്വാസത്തിന് ലോകകപ്പ് കിരീടത്തിലൂടെ സഞ്ജു മറുപടി നൽകുമോ എന്ന് കാത്തിരുന്ന് കാണാം. അതേസമയം, ഓഫ് സ്പിന്നേഴ്സിനെതിരെ ഇന്ത്യൻ ബാറ്റർമാർ തുടരെ പരാജയപ്പെടുന്നത് ടീമിനെ ആശങ്കയിലാക്കുന്നുണ്ട്. എന്നാൽ, ജയിക്കുന്നിടത്തോളം അതൊരു പ്രശ്നമേയല്ല എന്നായിരുന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പ്രതികരണം. ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സ്പിൻ അറ്റാക്കുള്ള ഇലവനാണ് ന്യൂസിലാൻഡിന്റേത്. ഗ്ലെൻ ഫിലിപ്‌സിനും കോൾ മക്കോഞ്ചിക്കും ഓഫ് സ്പിൻ എറിയാൻ കഴിയും. ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും രചിൻ രവീന്ദ്രയും ഇടംകൈയ്യൻ സ്പിന്നർമാരാണ്. ഫൈനലിൽ കളിക്കാൻ സാധ്യത കുറവാണെങ്കിലും പരിചയസമ്പന്നനായ ലെഗ് സ്പിന്നർ ഇഷ് സോധിയും അവരുടെ നിരയിലുണ്ട്.