മൊഹാലി: ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് മഹേന്ദ്ര സിംഗ് ധോണിക്ക് വെറുതെ വീണതല്ല. ഏത് സമ്മര്‍ദത്തിലും ടീമിനെ നയിക്കാനും, ബാറ്റ് സമര്‍ത്ഥമായി വീശി ഒടുവിലൊരു കൂറ്റന്‍ സിക്‌സും പറത്തി ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള ആ കഴിവ് കൊണ്ട് തന്നെയാണ്. എന്നാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ മൊഹിത് ശര്‍മ്മയുടെ അവസാന ഓവറില്‍ ആ വെടിക്കെട്ട് നടത്താന്‍ ധോണിക്ക് കഴിഞ്ഞില്ല. ഇതിന് പഞ്ചാബ് പ്രയോഗിച്ചത് മറ്റൊരു തന്ത്രമാണ്, അത് വിജയിക്കുകയും ചെയ്തു.
ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വിളിപ്പേരുള്ള എംഎസ് ധോണിയെ ക്രീസില്‍ വിളയാടാന്‍ അനുവദിച്ചാല്‍ പിന്നെ തോറ്റ് തുന്നംപാടി കയറിപ്പോരാതെ നിവൃത്തിയില്ലെന്ന് മനസ്സിലാക്കിയ പഞ്ചാബ് ടീം അവസാന ഓവറില്‍ വൈഡ് ബോളുകള്‍ എറിഞ്ഞാണ് ധോണിയെ അടക്കിനിര്‍ത്തിയത്. ഇതോടെ അന്തിമഓവറില്‍ കസറാന്‍ താരത്തിന് സാധിച്ചതുമില്ല. 198 റണ്‍ ചേസ് ചെയ്ത ചെന്നൈയ്ക്ക് ക്യാപ്റ്റന്റെ 44 പന്തില്‍ 79 റണ്‍ അമൂല്യമായിരുന്നു.
വിജയത്തിലേക്ക് എത്തിയെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു പഞ്ചാബിന്റെ വൈഡ് ബോള്‍ യോര്‍ക്കറുകള്‍ പണിതുടങ്ങിയത്. പുറംവേദന ഉണ്ടായിരുന്ന ധോണിക്ക് ഇത്തരം പന്തുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടുമെന്ന് മനസ്സിലാക്കിയാണ് ഇത് നടപ്പാക്കിയതെന്ന് പഞ്ചാബിന്റെ വിക്കറ്റ്കീപ്പര്‍-ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ പറഞ്ഞു. അല്ലാതെ എങ്ങിനെ എറിഞ്ഞാലും മൈലുകള്‍ക്ക് അപ്പുറം പറത്തുന്നതായിരുന്നു അവസ്ഥ. ഒടുവില്‍ നാല് റണ്‍ അകലെ ചെന്നൈ കീഴടങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.