ഹരാരെ: സിംബാബ്വെയ്‌ക്കെതിരെ പരമ്പര നഷ്ടപ്പെടുമോ എന്ന പേടിയോടെ ഇന്ത്യ ഇന്ന് (ജൂണ്‍ 20, തിങ്കളാഴ്ച) രണ്ടാം ട്വന്റി 20 മത്സരത്തിന് ഇറങ്ങുന്നു. ഹരാരെയില്‍ നടന്ന ആദ്യമത്സരം 2 റണ്‍സിന് തോറ്റ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ചരിത്രത്തില്‍ ആദ്യമായി സിംബാബ്വെയോട് ട്വന്റി 20 പരമ്പര തോല്‍ക്കുക എന്ന നാണക്കേടാണ് ഇന്ന് പിഴച്ചാല്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയും കൂട്ടരെയും കാത്തിരിക്കുന്നത്.
Read Also: ബലാത്സംഗം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം സിംബാബ്‌വെയില്‍ അറസ്റ്റില്‍?
ഹരാരെയില്‍ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ട് റണ്‍സ് അകലെയാണ് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നത്. ക്യാപ്റ്റന്‍ എം എസ് ധോണി ക്രീസില്‍ ഉണ്ടായിട്ട് പോലും അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട 8 റണ്‍സ് അടിക്കാന്‍ പറ്റിയില്ല എന്നത് ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന കാര്യമാണ്. അവസാന പന്തില്‍ 4 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ഒരു റണ്‍സെടുക്കാനേ ധോണിക്ക് പറ്റിയിരുന്നുള്ളൂ.
വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, രഹാനെ തുടങ്ങിയ സ്ഥിരം താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയ ഇന്ത്യ പുതുമുഖങ്ങളെയാണ് ഇത്തവണ സിംബാബ്വെയിലേക്ക് അയച്ചത്. ഏകദിന പരമ്പര അനായാസം ഇന്ത്യ നേടിയെങ്കിലും ട്വന്റി 20 ക്രിക്കറ്റില്‍ സിംബാബ്വെ വെല്ലുവിളി ഉയര്‍ത്തുകയാണ്. ബാറ്റിംഗ് നിരയുടെ പരിചയമില്ലായ്മ ഇന്ത്യയ്ക്ക് ആദ്യ മത്സരത്തില്‍ വിനയായി.
ധോണിയുടെ ഫിനിഷിങ്ങൊക്കെ കോമഡി അല്ലേ ചേട്ടാ... ട്വിറ്ററില്‍ ട്രോൾ.. നാളുകള്‍ എണ്ണപ്പെട്ടു?
ബാറ്റിംഗ് നിര മാത്രമല്ല, ഇന്ത്യയുടെ ബൗളിംഗും വന്‍ പരാജയമായി. താരതമ്യേന ദുര്‍ബലരായ സിംബാബ്‌വെ ഇന്ത്യക്കെതിരെ 20 ഓവറില്‍ അടിച്ചത് 170 റണ്‍സ്. പുതുമുഖങ്ങളായ ഉനദ്കട്ട്, റിഷി ധവാന്‍, ചാഹല്‍ എന്നിവര്‍ കണ്ടമാനം റണ്‍സ് വഴങ്ങി. ജസ്പ്രീത് ഭുമ്ര മാത്രമാണ് റണ്‍നിരക്ക് പിടിച്ചുനിര്‍ത്തിയത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം നാലരയ്ക്കാണ് കളി. ടെന്‍ സ്‌പോര്‍ട്‌സില്‍ തത്സമയം.