ദുബായ്: പാകിസ്താൻ മുൻ ക്യാപ്റ്റനും ഓഫ് സ്പിന്നറുമായ മുഹമ്മദ് ഹഫീസിന്റെ ബൗളിംഗിന് ഐ സി സിയുടെ വിലക്ക്. സംശയകരമായ ആക്ഷന്റെ പേരിൽ ഇത് മൂന്നാമത്തെ തവണയാണ് ഐ സി സി ഹഫീസിനെ വിലക്കുന്നത്. ഐ സി സി വിലക്കിനെ തുടർന്ന് ആക്ഷൻ മാറ്റി പഴയ പ്രതാപം നഷ്ടപ്പെട്ട സ്റ്റാർ സ്പിന്നർ സയീദ് അജ്മൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
വെറുമൊരു പാർട് ടൈം സ്പിന്നർ മാത്രമല്ല പാകിസ്താന് മുഹമ്മദ് ഹഫീസ്. ഏകദിനത്തിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ലോക ഒന്നാം നന്പർ കൂടിയാണ് ഹഫീസ്. ബൗളിംഗ് ആക്ഷന്റെ കാര്യത്തിൽ ഐ സി സി നിയമങ്ങൾ കർശനമാക്കിയതോടെ പല ബൗളർമാരും പ്രത്യേകിച്ച് പാകിസ്താനിൽ നിന്നുള്ള സ്പിന്നർമാർ, വലിയ പ്രതിസന്ധിയിലാണ്. ഹഫീസിന്റെ ബൗളിംഗിൽ പകുതിയോളം ഡെലിവറികളും അനുവദനീയമായ 15 ഡിഗ്രിയെക്കാൾ കൈ മടങ്ങുന്നുണ്ടെന്ന് ഐ സി സി സംഘം കണ്ടെത്തി.
എന്നാൽ സയീദ് അജ്മലിൻറെ കാര്യത്തിലേത് പോലെ ഹഫീസിന്റെ ആക്ഷൻ അത്രയ്ക്ക് പ്രശ്നമുള്ളതായി ഐ സി സിക്ക് തോന്നിയിട്ടില്ല. ആക്ഷൻ പ്രശ്നം പരിഹരിച്ച് ഉടൻ തന്നെ ഹഫീസിന് ബൗളിംഗ് തുടരാം എന്നാണ് പാകിസ്താൻ കരുതുന്നത്. നിലവിൽ ട്വന്റി 20യിൽ ലോക ഒന്നാം നമ്പറാണ് പാകിസ്താൻ ടീം. ഈ വർഷത്തെ ഐ സി സി ചാമ്പ്യൻസ് ട്രോഫിയും പാകിസ്താൻ സ്വന്തമാക്കിയിരുന്നു. ഇതിലെല്ലാം ഹഫീസിന്റെ അച്ചടക്കത്തോടെയുള്ള ബൗളിംഗ് വലിയ പങ്ക് വഹിച്ചിരുന്നു.