വന്‍ പണം ഒഴുകുന്ന കളിയായതുകൊണ്ട് തന്നെ ഇത് ബിസിസിഐ അല്ല നോക്കി നടത്തേണ്ടതെന്നാണ് മിയാന്‍ദാദിന്റെ അഭിപ്രായം. ഐപിഎല്‍ ഇന്ത്യയ്ക്ക് ഉള്ളിലെ കളി മാത്രമാണെന്ന വാദമൊന്നും നിലനില്‍ക്കില്ല. വിദേശികളും ഇതില്‍ കളിയ്ക്കുന്നുണ്ട്. ഇതും ഭരണം ഐസിസി ഏറ്റെടുക്കാന്‍ സാഹചര്യം ഒരുക്കുകയാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടര്‍ ജനറലാണ് മിയാന്‍ദാദ്. ഐപിഎല്ലില്‍ ഉണ്ടായിരിയ്ക്കുന്ന സംഭവങ്ങളും ലളിത് മോഡിയുടെ സസ്പന്‍ഷനും തന്നെ ഒട്ടും അമ്പരപ്പിയ്ക്കുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ബോര്‍ഡിന്റെ നിയന്ത്രണമില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് കളിക്കാരുമായി കരാറുണ്ടാക്കാന്‍ അനുമതി നല്‍കിയാല്‍ പ്രശ്നം ഉണ്ടാകും. വേണ്ട നിബന്ധനകള്‍ ഇല്ലാതെ ഇത്തരം സ്വകാര്യ കളി സംരംഭങ്ങള്‍ അനുവദിയ്ക്കരുതെന്ന് താന്‍ ആദ്യം മുതല്‍ തന്നെ ഐസിസിയോട് പറഞ്ഞിരുന്നു. ഏറെ കൊട്ടിഘോഷിയ്ക്കപ്പെട്ട ഐപിഎല്‍ കൊണ്ട് ക്രിക്കറ്റിന് യാതൊരു ഗുണവും ഉണ്ടായിട്ടില്ല. മിയാന്‍ദാദ് പറയുന്നു.
ഐപിഎല്ലിന്റെ മൂന്നാം വര്‍ഷ മത്സരങ്ങളില്‍ പാകിസ്ഥാന്‍ കളിക്കാരാരും ഉണ്ടായിരുന്നില്ല. ഇതാണോ മിയാന്‍ദാദിന്റെ രോഷത്തിന് കാരണമെന്നറിയില്ല. മൂന്നാം മത്സരത്തിന് മുമ്പ് നടന്ന കളിക്കാരുടെ ലേലം വിളിയില്‍ പാകിസ്ഥാനില്‍ നിന്നുള്ള പതിനൊന്ന് കളിക്കാരുണ്ടായിരുന്നു. ഇതില്‍ പാകിസ്ഥാന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദിയും ഉണ്ടായിരുന്നു. പക്ഷേ ഒരു ടീം ഉടമസ്ഥരും പാക് കളിക്കാരെ തങ്ങളുടെ ടീമിലേയ്ക്ക് എടുത്തില്ല. ഇതിന്റെ വിദ്വേഷമാണോ ഇപ്പോള്‍ മിയാന്‍ദാദ് തീര്‍ക്കുന്നത്?
കളിയിലെ കാര്യമല്ലെങ്കിലും ഇതുകൂടി പറയാതെ വയ്യ. ജാവേദ് മിയാന്‍ദാദിന് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധവുമുണ്ട്. മിയാന്‍ദാദിന്റെ മകന്‍ ജുനൈദാണ് ദാവൂദ് ഇബ്രാഹിമിന്റെ മകള്‍ മഹ്‍റൂഖിന്റെ ഭര്‍ത്താവ്.