ദില്ലി: ഇംഗ്ലണ്ടിന്റെ ഇയാൻ ബെൽ വിരാട് കോലിയെപ്പറ്റി പറഞ്ഞത് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാണ്. ബെൽ മാത്രമല്ല, വേറെ പലരും ഇത് തന്നെ പറയുന്നുണ്ട്. കാരണം സിംപിളാണ്. വിരാട് കോലിയുടെ ബാറ്റിംഗ്. ഇനി തകര്‍ക്കാൻ ഒരൊറ്റ റെക്കോർഡും ബാക്കി വെക്കില്ല എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വിരാട് ബാറ്റ് ചെയ്യുന്നത്. ചുമ്മാതാണോ ആരാധകർ കോലിയെ കിംഗ് കോലി എന്ന് വിളിക്കുന്നത്.
ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി എന്ന നേട്ടമാണ് വിരാട് കോലി സ്വന്തമാക്കിയിരിക്കുന്നത്. വിരാടിന്റെ കരിയറിലെ ആറാമത്തെ ഡബിൾ സെഞ്ചുറിയാണിത്. ആറും ക്യാപ്റ്റനായ ശേഷം. 17 മാസത്തിനിടെയാണ് വിരാട് ആറ് ഇരട്ടസെഞ്ചുറികൾ നേടുന്നത്. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനായിരിക്കേ ബ്രയാൻ ലാറ അഞ്ച് ഡബിള്‍ സെഞ്ചുറികൾ അടിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 400 റൺസ് ലാറയുടെ പേരിലാണ്.

ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളിൽ വിരാടിന്റെ മൂന്നാമത്തെ 100 പ്ലസ് സ്കോറാണിത്. തുടർച്ചയായ രണ്ടാമത്തെ സെഞ്ചുറിയും. ഇരുപതാമത്തെ ടെസ്റ്റ് സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ അമ്പത്തിരണ്ടാം സെഞ്ചുറിയുമാണ് ഇത്. ഏറ്റവും വേഗത്തിൽ 52 സെഞ്ചുറികൾ, ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡ് വേഗത്തിൽ 5000 റണ്‍സ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ 16000 റൺസ് എന്നീ നാഴികക്കല്ലുകളും വിരാട് കോലി പിന്നിട്ടു.