ഓപ്പണറായി സുനിൽ നരെയ്ൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സർപ്രൈസ് ഓപ്പണറായ സുനിൽ നരെയ്ന്‍റെ ഈ വർഷത്തെ ബാറ്റിംഗ് പ്രകടനം ഇങ്ങനെയാണ്. 13 ഇന്നിംഗ്സിൽ 214 റൺസ്. ഈ സീസണിലെ വേഗം കൂടിയ ഫിഫ്റ്റിയും നരെയ്ന്റെ പേരിലാണ്. 15 പന്തിൽ. നരെയ്ൻ ബാറ്റിംഗിൽ മോശമാക്കിയില്ലെങ്കിലും കൊൽക്കത്ത ബാറ്റിംഗ് നിരയുടെ താളം തെറ്റിച്ചുകളഞ്ഞു. അതെങ്ങനെ എന്ന് നോക്കൂ.
ബെസ്റ്റ് കൂട്ടുകെട്ട് ഇവർ
റോബിൻ ഉത്തപ്പ - ഗൗതം ഗംഭീർ - പോയവർഷങ്ങളിൽ ലെ ഐ പി എല്ലിലെ ഏറ്റവും സോളിഡ് ആയ ഓപ്പണിങ് കൂട്ടുകെട്ട് ഈ വർഷം ഉണ്ടായില്ല. പകരം ആദ്യകളിയിൽ ക്രിസ് ലിൻ ഗംഭീറിനൊപ്പം ഇറങ്ങി. ലിന്നിന് പരിക്കേറ്റതോടെ സുനിൽ നരെയ്നായി ഓപ്പണർ. പരിക്ക് മാറി ലിൻ തിരിച്ചുവന്നപ്പോൾ ഗംഭീർ മൂന്നാം നമ്പറിൽ ഇറങ്ങി. നരെയ്നും ലിന്നും ഓപ്പണ്‍ ചെയ്തു.
ഗംഭീറിനും ടീമിനും നഷ്ടം
ട്വന്റി 20 ക്രിക്കറ്റിൽ ഗൗതം ഗംഭീറിന് ഏറ്റവും പറ്റിയ ബാറ്റിംഗ് പൊസിഷൻ ഓപ്പണിങ് ആണ്. എന്നാൽ ലിൻ - നരെയ്ൻ കൂട്ടുകെട്ടിനെ അഴിഞ്ഞാടാൻ വിട്ട് ഗംഭീർ മൂന്നിലേക്ക് ഇറങ്ങിയത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ മധ്യ ഓവറുകളിലെ ഗംഭീറിന്റെ മെല്ലെപ്പോക്ക് കൊൽക്കത്തയ്ക്ക് കളി നഷ്ടപ്പെടുത്തി - പഞ്ചാബിനും മുംബൈയ്ക്കും എതിരെ.
ടീമിന്റെ ബാലൻസ് പോയി
നരെയ്നും ലിന്നും ചേർന്ന് മികച്ച തുടക്കം നൽകിയാലും അത് മുതലാക്കാൻ ഗംഭീർ - ഉത്തപ്പ - പാണ്ഡെ - പത്താൻ എന്നിവർക്ക് പറ്റാതായതോടെയാണ് കൊൽക്കത്ത ശരിക്കും വലഞ്ഞത്. മികച്ച തുടക്കം കിട്ടാത്ത കളികൾ പിന്നെ പറയാനും ഇല്ല. റോബിൻ ഉത്തപ്പയും യൂസഫ് പത്താനും ഈ സീസണിൽ മോശം ഫോമിലാണ്. തരക്കേടില്ലാതെ കളിച്ചിരുന്ന മനീഷ് പാണ്ഡെയ്ക്ക് പരിക്കും.
ബാറ്റിംഗ് നിര വീണ്ടും മാറ്റി
ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത സൺറൈസേഴ്സിനെതിരെ എലിമിനേറ്റർ കളിക്കാൻ ഇറങ്ങിയത്. കഴിഞ്‍ഞ തവണ ഇവിടെ കളിച്ചപ്പോൾ 15 പന്തിൽ നരെയ്ൻ ഫിഫ്റ്റി അടിച്ച ഗ്രൗണ്ടാണിത്. എന്നിട്ടും ഗംഭീർ ഹൈദരാബാദിന് എതിരെ ഓപ്പൺ ചെയ്യിച്ചില്ല, പകരം ഉത്തപ്പ വന്നു. വൺഡൗണായി പത്താനും - രണ്ടുപേരും പരാജയപ്പെട്ട കളിയിൽ ഗംഭീർ തന്നെ വേണ്ടി വന്നു കൊൽക്കത്തയെ ജയിപ്പിക്കാൻ.